ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ?

ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ?

ഒന്നാം ഭാഗം – അയ്യപ്പ വിശ്വാസിയും, അയ്യപ്പ അവിശ്വാസിയും

എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അയ്യപ്പ-അവിശ്വാസികളും ചില മത സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്, ഒപ്പം ബി.ജെ.പി യും കോൺഗ്രസും വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ കൊടുക്കാൻ ഒരുങ്ങുകയാണ്. ഇവരുടെയൊക്കെ വാദങ്ങളിൽ പൊതുവായിട്ടുള്ളത് മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടേണ്ടതില്ല എന്നും അത് തീരുമാനിക്കേണ്ടത് വിശ്വാസികളാണ് എന്നതുമാണ്. ശബരിമല കേസിലെ വിധി പ്രാധാന്യമർഹിക്കുന്നത് ഈ ഒരു കാര്യത്തിലാണ്, അതായത് ഭരണഘടന അതിന്റെ പൗരന്മാർക്ക് ഉറപ്പുനൽകുന്ന ഫണ്ടമെന്റൽ റൈറ്റ്സ് ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ പൗരന്റെ ഫണ്ടമെന്റൽ റൈറ്റ്സ് സംരക്ഷിക്കാനായി കോടതിക്ക് ഇടപെടാം എന്ന സുപ്രധാനമായ സന്ദേശമാണ് ഈ വിധിയിലൂടെ സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്നത്, ഇത് 1951 ലെ The State Of Bombay vs Narasu Appa Mali കേസ് തൊട്ട് പിന്തുടർന്നു പോന്ന നയത്തെയാണ് അട്ടിമറിക്കുന്നത്. 1951 വിധി ഫണ്ടമെന്റൽ റൈറ്റ്സിനു മുകളിൽ മറ്റു വ്യക്തിനിയമങ്ങൾക്ക് അധികാരം നൽകുക വഴി ഫണ്ടമെന്റൽ റൈറ്റ്സ് സംരക്ഷിക്കുന്നതിൽ ഒരു പരാജയമായിരുന്നു. ഈ നയം തിരുത്തുന്ന ഒന്ന് എന്ന നിലയിലും ഇപ്പോഴത്തെ വിധി ചരിത്രപ്രാധാന്യമുള്ളതാണ്. ഇതിനെ വ്യക്തമായി മനസ്സിലാക്കേണ്ടത് നമ്മുടെ ജനാധിപത്യത്തിന്റെ നിലനിപ്പിന്റെ തന്നെ ആവശ്യകതയാണ്.

ഓരോ വ്യക്തിക്കും ഒരിന്ത്യൻ പൗരനായി മറ്റാർക്കും അടിമപ്പെടാതെ ജീവിക്കുവാനുള്ള അവകാശം ലഭിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന ഫണ്ടമെന്റൽ റൈറ്റ്സ് എന്ന ഉറപ്പിന്മേലാണ്, ഓരോ വ്യക്തിക്കും നിയമത്തിനു മുന്നിലുള്ള തുല്യ പരിഗണനയും, തന്റെ വ്യക്തിപരമായ സ്‌പേസിലുള്ള പൂർണ്ണ സ്വാതന്ത്ര്യവും, അഭിപ്രായ പ്രകടനത്തിനും, ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും, ഇഷ്ടമുള്ള വിശ്വാസങ്ങൾ വച്ച് പുലർത്താനും ഒക്കെ സാധിക്കുന്നത് ഭരണഘടന ഈ അവകാശങ്ങൾ ഉറപ്പുവരുത്തുന്നത് കൊണ്ടാണ്. എല്ലാവർക്കും തുല്യമായ അവകാശങ്ങൾ നടപ്പിലാക്കാൻ പറ്റിയ ഒരു ഫ്രേംവർക്ക് സാധ്യമാകുന്നത് തന്നെ ഒരാളുടെയും അവകാശങ്ങൾ മറ്റൊരാൾക്ക് മുകളിലല്ല എന്ന അടിസ്ഥാന തത്വം ഈ ഫ്രേംവർക്കിൽ അന്തർലീനമായതുകൊണ്ടാണ്, അതായത് നിയമത്തിനു മുന്നിലും, ആവകാശങ്ങളിലുമുള്ള ‘തുല്യത’ എന്ന ഘടകമാണ് ഇത് സാധ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

ഇനി ഭക്തിയുടെ കാര്യത്തിലേക്കു വരികയാണെങ്കിൽ ഈ തുല്യത ബാധകമാക്കാതെ ഓരോ മനുഷ്യർക്കും അവരവരുടെ ഭക്തിയെ നിലനിർത്തിക്കൊണ്ട് പോകാനാകില്ല. ഒരാളുടെ ഭക്തിജീവിതത്തിനുള്ള സ്വാതന്ത്ര്യം (ഭക്തി മാത്രമല്ല മറ്റേതു കാര്യത്തിലായാലും) ഒരിക്കലും മറ്റൊരാളുടെ ഭക്തിജീവിതത്തിലുള്ള സ്വാതന്ത്ര്യത്തെ ധ്വംസിക്കുന്നതാകരുത് എന്നത് ഒരു അടിസ്ഥാന ജനാധിപത്യ മൂല്യം മാത്രമല്ല മറിച്ച് എല്ലാവർക്കും തുല്യത ഉറപ്പുവരുത്താനുള്ള മാർഗ്ഗം കൂടിയാണ്. ഒരു അയ്യപ്പ-അവിശ്വാസി മറ്റൊരു അയ്യപ്പ വിശ്വാസിയുടെ ശബരിമലയിൽ കയറാനുള്ള സ്വാതന്ത്ര്യത്തെ നിരാകരിക്കുമ്പോൾ അവിടെ തകരുന്നത് തുല്യത എന്ന അടിസ്ഥാന ഘടകമാണ്, അത് തകരുമ്പോൾ തകരുന്നത് എല്ലാവർക്കും തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഭക്തിജീവിതം നയിക്കുവാനുള്ള അവസരം ഒരുക്കുന്ന ഫ്രയിംവർക്കാണ്. അതായത് നഷ്ടം രണ്ട് കൂട്ടർക്കുമാണ് എന്ന കാര്യം മനസ്സിലാക്കാതെ പോകുന്നതാണ് ഇവിടെ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. എല്ലാവർക്കും സ്വാതന്ത്ര്യം എന്നത് നടപ്പിലാക്കാൻ നമ്മൾ പാലിക്കേണ്ട ഏറവും കുറഞ്ഞ നിയമം അത് മറ്റൊരാളുടെ മൂക്കിൻ തുമ്പത്തിനപ്പുറം പോകാനനുവദിക്കാതിരിക്കുക എന്നതാണ്, അത് ലംഘിക്കുന്ന പക്ഷം തകരുന്നത് നമ്മുടെ കൂടി സ്വാന്തന്ത്ര്യമാണ്, കാരണം ആ ലഭിക്കുന്ന താൽക്കാലിക വിജയത്തിന്, ആ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ഫ്രയിംവർക്കിന്റെ അഭാവത്തിൽ, അധികം നാൾ നിലനിൽക്കാനാകില്ല.

ജനാധിപത്യം ഭൂരിപക്ഷാധിപത്യമല്ല എന്നാതാണ് ആത്യന്തികമായും മനസ്സിലാക്കേണ്ട കാര്യം. അവസാനത്തെ മനുഷ്യനും തുല്യ അവകാശങ്ങളും അവസരങ്ങളും ഒരുക്കുന്നതാണ് ജനാധിപത്യം, ആ അവസാനത്തെ മനുഷ്യന്റെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നിടത്താണ് ജനാധിപത്യം പുലരുന്നത്, അതായത് ഭൂരിപക്ഷ അഭിപ്രായങ്ങൾ ന്യൂനപക്ഷങ്ങൾക്കു മേൽ അടിച്ചെല്പിക്കുന്നതിലല്ല ജനാധിപത്യമുള്ളത്. ഭരണഘടന നമുക്ക് ഈ ജനാധിപത്യം ഉറപ്പുവരുത്തുന്നത് ഈ ഫണ്ടമെന്റൽ റൈറ്റ്സിലൂടെയാണ്. നമ്മൾ ഇന്നനുഭവിക്കുന്ന എല്ലാവിധ സ്വാതന്ത്ര്യങ്ങളെയും കാത്ത് സംരക്ഷിക്കുന്നത് ഭരണഘടനയാണ്, അതിനു മുകളിൽ ഭക്തിക്കെന്നല്ല ഒന്നിനും തന്നെ സ്ഥാനം വരാൻ പാടില്ല, അങ്ങിനെ വരുന്ന പക്ഷം തകരുന്നത് നമ്മുടെ ജനാധിപത്യത്തെ താങ്ങി നിർത്തുന്ന ഫ്രയിംവർക്ക് തന്നെയാണ്, ഫാസിസത്തിലേക്ക് പിന്നെ അധികം ദൂരമുണ്ടാവില്ല. ഭരണഘടനയ്ക്ക് സാധാരണ ഗതിയിൽ ഭക്തിയുടെ കാര്യത്തിലോ മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങളിലോ ഇടപെടേണ്ട ആവശ്യമില്ല, എന്നാൽ ഒരു പൗരന്റെ ഫണ്ടമെന്റൽ റൈറ്റ്സിനെ ബാധിക്കുന്ന വിഷയമാണെങ്കിൽ ഭരണഘടന ഇടപെട്ടേ മതിയാകൂ, മറിച്ച് വാദിക്കുന്നത് ജനാധിപത്യത്തിനു വില കല്പിക്കാത്ത ഒരു മനോനിലയിൽ നിന്നുകൊണ്ട് മാത്രമേ സാധിക്കൂ, കോൺഗ്രസ് – ബി.ജെ.പി. നേതൃത്വങ്ങൾ ഈ വിഷയത്തിലെടുക്കുന്ന നിലപാടുകൾ എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കുവാനുള്ള ജനാധിപത്യബോധം അവർക്കില്ലാത്തതാണ് മറ്റൊരു ദുരന്തം,  ഇതിനെ ചെറുത്ത് തോൽപ്പിക്കുക എന്നതാണ് ഓരോ ജനാധിപത്യവാദിക്കും മുൻപിലുള്ള പ്രധാന ദൗത്യം.

(മൂന്നാമത്തെ വിഷയം അടുത്ത പോസ്റ്റിൽ)

അയ്യപ്പ വിശ്വാസികളും അയ്യപ്പ അവിശ്വാസികളും

സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം ആകാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല വിഷയത്തിന്മേലുള്ള പ്രതികരണം അതിൽ പ്രധാനമെന്ന് തോന്നുന്ന മൂന്ന് കാര്യങ്ങൾ മൂന്ന് പോസ്റ്റുകളിലായി കുറിക്കാമെന്നു വിചാരിക്കുന്നു

1. അയ്യപ്പ വിശ്വാസികളും അയ്യപ്പ അവിശ്വാസികളും

2. ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ?

3. ആർ. എസ്.എസ്സിന്റെ മലക്കം മറിച്ചിലിന് പിന്നിലെ രാഷ്ട്രീയം

അയ്യപ്പ വിശ്വാസികളും അയ്യപ്പ അവിശ്വാസികളും

സുപ്രീം കോടതി വിധി ഒരു വിഭാഗം അയ്യപ്പഭക്തരെ നിരാശരാക്കിയിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വിഷയമാണ്. അവർക്ക് അങ്ങിനെ നിരാശപ്പെടാനും, പ്രതികരിക്കാനും, പ്രതിഷേധിക്കാനും ന്യായമായും അവകാശമുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെ ഈ പ്രതിഷേധം കൊണ്ട് ആവർ എന്താണ് പുറം ലോകത്തിനു നൽകുന്ന സന്ദേശം എന്ന് ഈ വിധി മൂലം ഉണ്ടായിട്ടുള്ള സംവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്. ശബരിമലയിൽ അയ്യപ്പഭക്തരായ മറ്റൊരു വിഭാഗം സ്ത്രീകൾ പ്രവേശിക്കുന്നതിനെ ഇവരെന്തിനെതിർക്കണം? പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അയ്യപ്പൻ നൈഷ്ഠികബ്രഹ്മചരിയാണെന്നും അതിന്റെ ഭാഗമായി വന്നിട്ടുള്ള ആചാരമാണെന്നുമൊക്കെയാണ് ഇതിലെല്ലാം തന്നെ ഉയർത്തിക്കാട്ടപ്പെടുന്നത്. സ്ത്രീകൾക്ക് 41 ദിവസത്തെ വൃതം അനുഷ്ഠിക്കാൻ കഴിയില്ലെന്നതാണ് മറ്റൊരു വാദം. ഇതിൽ കഴമ്പില്ല കാരണം അത് തീരുമാനിക്കേണ്ടത് അയ്യപ്പഭക്തയായ സ്ത്രീയാണ്, അവർ 41 ദിവസത്തെ വൃതം തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉള്ള കാര്യമല്ല എന്ന് പറഞ്ഞുകഴിഞ്ഞാൽ അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ആർത്തവം അശുദ്ധമാണെന്ന സ്ത്രീവിരുദ്ധ വാദം ആദ്യഘട്ടങ്ങളിൽ പരാമർശിച്ച് കണ്ടെങ്കിലും ഇത് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഇപ്പോൾ പ്രബലമായും നിലനിൽക്കുന്നത് അയ്യപ്പൻറെ നൈഷ്ഠികബ്രഹ്മചര്യത്തിന്മേലുള്ള ഭീഷണി മാത്രമാണ്.

യുവതികൾ ശബരിമലയിൽ പ്രവേശിച്ചാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് കളങ്കം സംഭവിക്കുന്നു എന്ന് വാദിക്കുമ്പോൾ അതിൻറെ അർത്ഥം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ മുടക്കാൻ സാധാരണ മനുഷ്യരെക്കൊണ്ട് നിഷ്‌പ്രയാസം സാധിക്കും എന്നാണ് മനസ്സിലാക്കേണ്ടത്, അതായത് സ്ത്രീകളുടെ സാന്നിധ്യത്തിൽ അയ്യപ്പൻ വെറുമൊരു ദുർബ്ബലനായ മനുഷ്യനേക്കാളും ബലഹീനൻ ആണെന്നാണ് ഇവർ പറയാതെ പറയുന്നത്. ആർത്തവത്തിന്റെ കാര്യമെടുത്താലും ഇത് തന്നെയാണ് ആർത്ഥമാക്കപ്പെടുന്നത്. അതായത് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്ന ഭക്തർക്ക് അയ്യപ്പൻറെ ശക്തിയിൽ വിശ്വാസമില്ല എന്നുമാത്രമല്ല സ്ത്രീസാന്നിധ്യത്തിൽ വികാരത്തിനടിമപ്പെട്ടു പോകുമോ എന്ന് ആശങ്കപ്പെടുന്നിടത്ത് അയ്യപ്പനെ അങ്ങനങ്ങോട്ട് വിശ്വാസിക്കാൻ തങ്ങൾ ഒരുക്കമല്ല എന്നുകൂടിയാണ് അവർ പറയുന്നത്. അങ്ങിനെ വരുമ്പോൾ അയ്യപ്പ-അവിശ്വാസികൾ എന്ന വിശേഷണമാകും യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെ എതിർക്കുന്ന ഇക്കൂട്ടർക്ക് കൂടുതൽ ചേരുക.

അയ്യപ്പ-അവിശ്വാസികൾക്ക് വിശ്വാസം ആചാരങ്ങളിലാണ് അയ്യപ്പനിലല്ല. ഇത്തരത്തിലുള്ള ഒരു വിശ്വാസം നിലനിർത്താനുള്ള അവകാശം ഇക്കൂട്ടർക്കുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെയും മറ്റൊരു കൂട്ടം അയ്യപ്പഭക്തർക്ക്, സ്ത്രീസാന്നിദ്ധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കുകയില്ല എന്ന് വിശ്വസിക്കാനും അവകാശമുണ്ട്, അതുകൊണ്ട് തന്നെ ശബരിമലയിലെ സുപ്രീം കോടതി വിധിയെ ഇവർ സ്വാഗതം ചെയ്യുന്നു. അയ്യപ്പനിൽ പരിപൂർണ്ണ വിശ്വാസം അർപ്പിക്കുന്ന, സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന ഇക്കൂട്ടക്കാണ് അയ്യപ്പ വിശ്വാസികൾ എന്ന വിശേഷണം ചേരുക.

(രണ്ടാമത്തെ വിഷയം അടുത്ത പോസ്റ്റിൽ )

ആർത്തവ അശുദ്ധിയും സ്ത്രീകളുടെ ശബരിമല പ്രവേശനവും

ആർത്തവ അശുദ്ധിയും സ്ത്രീകളുടെ ശബരിമല പ്രവേശനവും: ദീപക് ശങ്കരനാരായണന് ഒരു വിയോജനക്കുറിപ്പ്

http://ml.naradanews.com/2016/11/sabarimala-women-entry-discourse/

ശബരിമലയിലെ സ്ത്രീപ്രവേശത്തെക്കുറിച്ച് മാതൃഭൂമി വാരികയില്‍ ദീപക് ശങ്കരനാരായണനെഴുതിയ ലേഖനത്തോട് കൂടുതലും യോജിപ്പാണുള്ളത്, വിയോജിപ്പുള്ള മൂന്ന് കാര്യങ്ങള്‍ ചുവടെ.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അത്രയ്ക്ക് നവോത്ഥാനപരമല്ല

ശബരിമലയിലെ സ്ത്രീപ്രവേശം അത്രയ്ക്ക് നവോത്ഥാനപരമല്ല എന്ന നിരീക്ഷണത്തിലെ പ്രശ്നം ലിംഗനീതി എന്ന ആധുനികതയുടെ കാഴ്ചപ്പാടിനെ കേരളീയ നവോത്ഥാനവുമായി ബന്ധിപ്പിക്കുന്നതിലെ പോരായ്മയാണ്. ലിംഗസമത്വത്തിന്റേതായ ഒരു ധാര കേരളീയ നവോത്ഥാന ചരിത്രത്തില്‍ കണ്ടെടുക്കാനാകില്ല. കാരണം നമ്മുടെ നവോത്ഥാനത്തില്‍ ആധുനികതയുടെ സ്വാധീനം സമഗ്രമായ രീതിയിലായിരുന്നില്ല, അഥവാ ആധുനികതയെ സ്വീകരിക്കാന്‍ സജ്ജമായ ഒരു ഭൗതിക സാഹചര്യം ഇവിടെ ഇല്ലായിരുന്നു.

“നമുക്ക് സന്യാസം തന്നത് ബ്രിട്ടിഷുകാരാണ്” എന്ന നാരായണഗുരുവിന്റെ നിരീക്ഷണം നവോത്ഥാനം സാധ്യമാക്കുന്നതില്‍ കോളണിവാഴ്ചയുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ നവോത്ഥാനത്തില്‍ ശാസ്ത്ര-സാങ്കേതിക-കമ്പോള വ്യവസായിക വിപ്ലവങ്ങളുടെ ഒരു ഭൗതികപരിസരവും അതിന്റേതായ ചലനാത്മകതയും നിലനിന്നിരുന്ന അന്തരീക്ഷം ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ വികസിക്കുന്നതിനനുയോജ്യമായി ഭവിച്ചു എന്നു വേണം മനസ്സിലാക്കാന്‍.

എന്നാല്‍ ഇവിടേക്കു വരുമ്പോള്‍ ഫ്യൂഡല്‍ നാടുവാഴിത്തവുമായി സന്ധിയിലേര്‍പ്പെട്ട കോളോണിയല്‍ ഭരണം ഭൗതിക സാഹചര്യങ്ങളില്‍ വലിയ മാറ്റമൊന്നും കൊണ്ടുവന്നിരുന്നില്ല. അതിനാല്‍ തന്നെ ആധുനികതയുടെ ആശയങ്ങള്‍ക്കനുയോജ്യമായ ഒരു സാഹചര്യം ഇവിടെ നിലനിന്നിരുന്നില്ല. ഇതിന്റെ ഫലമായി നവോത്ഥാനം അക്കാലത്തെ ഏറ്റവും വലിയ പ്രശ്നമായ ജാതിയമായ അടിച്ചമര്‍ത്തിലിനെ മാത്രം സംബോധന ചെയ്യുന്നതിലേക്കു ചുരുങ്ങുകയും അതിന്റെ പാത മതകീയമായ നവീകരണത്തിലൂടെ വഴി തിരിച്ചു വിടുകയും ചെയ്യപ്പെട്ടതോടുകൂടി ജാതിവ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങളിലേക്ക് കടക്കാതെ ജാതിവിവേചനങ്ങള്‍ക്കൊരു ശമനം എന്ന നിലയിലേക്ക് ചുരുക്കപ്പട്ടു.

പറഞ്ഞു വന്നത് ലിംഗസമത്വം പോലുള്ള ആധുനിക ആശയങ്ങള്‍ നമ്മുടെ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നില്ല. ചാന്നാര്‍ ലഹള പോലും ലിംഗസമത്വത്തിനു വേണ്ടിയായിരുന്നില്ല, മറിച്ച് ജാതീയമായ അടിച്ചമര്‍ത്തലിനെതിരെയായിരുന്നുവെന്നും ഓര്‍ക്കുക. അതായത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലടങ്ങിയിട്ടുള്ളത് ലിംഗനീതിയുടെ രാഷ്ട്രീയമാണ്. അത് നവോത്ഥാന ചരിത്രത്തേക്കാൾ ആധുനികതയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്.

ആർ എസ് എസിന്റെ നിലപാട്

ആറെസ്സെസ്സ് ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ ഒരു വന്‍ ഹെജമണിക് സാമ്പത്തിക സാധ്യത കാണുന്നു എന്ന നിരീക്ഷണത്തോടും വിയോജിപ്പുകളുണ്ട്. ഒന്നാമതായി ആറെസ്സെസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് വ്യവഹാരങ്ങളില്‍ ഇടപെടുന്ന രീതിക്ക് ഒരു പ്രത്യേകതയുണ്ട് എന്നു കാണാം. എങ്ങിനെ വീണാലും നാലു കാലില്‍ നില്‍ക്കാനുള്ള മുന്‍‌കരുതലാണത്.

ഗാന്ധി വധം തൊട്ട് സംഝോധാ എക്സ്പ്രസ്, മെലഗാവ് സ്ഫോടനങ്ങള്‍ തുടങ്ങി ഏതെടുത്താലും പ്രതിസ്ഥാനത്ത് ഔദ്യോഗികമായി ആറെസ്സെസ്സ് വരില്ല. ഇപ്പറഞ്ഞ പാതകങ്ങളിലെ പ്രതികളുടെ രാഷ്ട്രീയവും പരിവാറിന്റെ രാഷ്ട്രീയവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെങ്കില്‍ക്കൂടി ഇവരെ ആസൂത്രിതമായി തന്നെ ഔദ്യോഗിക സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് നിയമപരമായ മുന്‍‌കരുതലെന്ന നിലയില്‍ മാത്രമല്ല, ഇത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം സം‌വാദതലത്തില്‍ താര്‍ക്കിക കുയുക്തിക്കായി പ്രയോജനപ്പെടുന്നു.

ജാതിയെ എതിര്‍ക്കുന്ന ഒരു സംഘി, നിരീശ്വരവാദിയായി ഒന്നോ രണ്ടു പേര്‍, അവര്‍ണ്ണനില്‍ നിന്നൊരു പൂജാരി, ഒരു വാവര് സ്വാമി, അയിത്തത്തെ എതിര്‍ക്കുന്നു എന്ന് ഏതെങ്കിലും ഒരവസരത്തില്‍ പറഞ്ഞിട്ടുളള ഒരാൾ, ഒരു മുസ്ലിം മെമ്പര്‍, ഒരു ക്രൈസ്തവന്‍, സംഘപരിവാറിന് സം‌വാദ വ്യവഹാരങ്ങളില്‍ അലറാനുള്ള കോപ്പിന് ഇത്തരത്തിലുള്ള ഒരേയൊരു വ്യതിചലനം മതി.

ശബരിമലയിലെ സ്ത്രീപ്രവേശത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഒരേയൊരു പ്രസ്താവന വ്യതിചലനമെന്ന നിലയില്‍ ബാക്കി വച്ചിട്ടുണ്ടെന്നതിനപ്പുറം സംഘപരിവാര്‍ ഇതിനു മുന്‍‌കൈ എടുക്കുമെന്നോ പ്രവര്‍ത്തിക്കുമെന്നോ കരുതുന്നത് അബദ്ധമായിരിക്കും. രാഹുല്‍ ഈശ്വറിന്റെ നിലപാടു പോലും ഇക്കാര്യത്തില്‍ ലിംഗനീതിക്കെതിരാണ് എന്നതും ശ്രദ്ധ്യേയമാണ്. മാറ്റങ്ങള്‍ക്കു വേണ്ടി ആറെസ്സെസ്സോ സംഘപരിവാറോ ഏതെങ്കിലും കാലത്ത് നിലകൊണ്ട ചരിത്രമുണ്ടോ ?

ഇനി ഇറങ്ങുകയാണ് വേണ്ടത്; പക്ഷെ, ആര്, എപ്പോഴാണിറങ്ങേണ്ടത്? 

ശബരിമലയില്‍ നിന്നല്ല ഫ്യൂഡല്‍ യുക്തികളുടെ ഭൗതിക ശരീരങ്ങളായ ആരാധനാലയങ്ങളില്‍ നിന്നെല്ലാം തന്നെ ഇറങ്ങുകയാണ് വേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പുരുഷമേല്‍കോയ്മയുടെ പ്രതീകമെന്നുപോലും വിശേഷിപ്പിക്കാവുന്ന ക്ഷേത്രങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലിംഗവിവേചനത്തിന്റെ ഉല്പാദനകേന്ദ്രങ്ങളായി വര്‍ത്തിക്കുന്നു എന്നു വരുമ്പോള്‍ പ്രത്യേകിച്ചും.

ക്ഷേത്രത്തില്‍ പോവുക എന്നത് അധികാരത്തിന്റെ ഒരു ആചാരം എന്ന നിലയില്‍ അധികാരത്തെ തന്നെയാണ് പുനരുത്പാദിപ്പിക്കുന്നത്. തീര്‍ച്ചയായും ഇറങ്ങുക തന്നെയാണ് വേണ്ടത്, സ്ത്രീകള്‍ മാത്രമല്ല സ്ത്രീ-പുരുഷഭേദമെന്യേ എല്ലാവരും ഇറങ്ങുന്നതു തന്നെയാണ് പുരോഗമനം.

എന്നാലിവിടെ ലിംഗപരമായ അസമത്വം നിലനില്‍ക്കുന്ന പരിസരത്ത് അതിനെ പ്രതിരോധിക്കുന്ന അവസരത്തില്‍ വരുന്ന ആഹ്വാനം സ്ത്രീകളോടു മാത്രമാകുന്നത് അനവസരപരമെന്നേ വിശേഷിപ്പിക്കാനാകൂ. ഇത് മറ്റൊരു തരത്തില്‍ സ്ത്രീയുടെ ബാധ്യത കൂടിയാണെന്നു വരുന്നു. സാംസ്കാരിക ബാധ്യതകള്‍ സ്ത്രീക്കു മേലാകുന്നതു പോലെ പുരോഗമന ബാധ്യതയും സ്ത്രീയുടെ മാത്രമാകുന്നു എന്നു വരുന്നു.

മറ്റൊന്ന് ഇവിടെ ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ സ്ത്രീക്ക് പ്രവേശനാനുമതി നിഷേധിക്കുമ്പോള്‍ അത് പരിഹരിക്കാതെയുള്ള ഇറങ്ങിപ്പോക്ക് ആര്‍ത്തവ അശുദ്ധിയെ പരോക്ഷമായി നീതീകരിക്കുകയും നിലനിര്‍ത്തുന്നതിനുമേ സഹായിക്കൂ. സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ ജൈവമായ ഒരു പ്രക്രീയയെ അശുദ്ധമായി കണക്കാക്കുന്ന ഒരു സ്ഥിതിയെ അവശേഷിപ്പിക്കുന്നത്, അതിന്മേല്‍ നിലനില്‍ക്കുന്ന അനീതികളെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള അവസരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആദ്യം ഇക്കാര്യം പരിഹരിക്കണം, എന്നിട്ടാവാം ഇറങ്ങിപ്പോക്ക്.

ബലാത്സംഗം ഒരു കുറ്റമല്ല

ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഒരു കുറ്റമായി പരിഗണിക്കാത്ത സമൂഹത്തില്‍ ബലാത്സംഗം, ബൈ ഇറ്റ് സെല്‍ഫ് കുറ്റമാകുന്നില്ല. കൃത്യം ചെയ്യുന്നത് അധികാരപ്പെട്ടവരാണോ അല്ലയോ എന്നതിനെ ആശ്രയിച്ചാണ് കുറ്റമാണൊ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്. നീതിന്യായ വ്യവസ്ഥയ്ക്കും ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടൊന്നുമില്ല താനും.കേന്ദ്രമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് മനേക ഗാന്ധി പറഞ്ഞതിന്റെ അര്‍ഥവും മറ്റൊന്നുമല്ല. ബലാത്സംഗം ഒരു കുറ്റമല്ലാത്തതുകൊണ്ടാണ് ഭാരതത്തില്‍ അത് സംഭവിക്കുന്നില്ല എന്ന് ആര്‍. എസ്സ്. എസ്സ് തലവനും വിളിച്ചു കൂവുന്നത്.

ബലാത്സംഗം ചെയ്യാന്‍ അധികാരമില്ലാത്ത ഒരാള്‍ അത് ചെയ്യുമ്പോള്‍ കുറ്റം അധികാരധ്വംസനത്തിന്റേതാണ് അല്ലാതെ ബലാത്സംഗമല്ല അവിടെ കുറ്റമാകുന്നത്, അയാള്‍ കുറ്റവാളിയാകുന്നതും ആ നിലയ്ക്കാണ്.ഇതിന്റെ മറ്റൊരു വശം എന്തെന്നാല്‍ ഇവിടെ ഇരയായ സ്ത്രീയും കുറ്റവാളിയാകുന്നു എന്നതാണ്, അത് പക്ഷെ തികച്ചും വ്യത്യസ്തമായ കാരണങ്ങളാലാണ്. ചാരിത്ര്യം, പരിശുദ്ധി തുടങ്ങിയ പുരുഷനിര്‍മ്മിത സാംസ്കാരികമൂല്യങ്ങളുടെ സൂക്ഷിപ്പുകാരി എന്ന നിലയിലെ പരാജയമാണ് സ്ത്രീയെ ഇവിടെ കുറ്റവാളിയാക്കുന്നത്. ഇവിടെയും അധികാരപ്പെട്ടിട്ടില്ലാത്തവര്‍ ലൈം‌ഗീകമായി ഇടപെടുമ്പോഴാണ് ഈ മൂല്യങ്ങള്‍ക്ക് കളങ്കം സംഭവിക്കുന്നത്. പരസ്പരസമ്മതത്തോടെയുള്ള ലൈം‌ഗീകവേഴ്ചയായാലും മേല്‍‌പറഞ്ഞ മൂല്യങ്ങള്‍ സം‌രക്ഷിക്കുന്നതില്‍ സ്ത്രീ പരാജയപ്പെടുന്നൂ, ആ നിലയ്ക്ക് കളങ്കപ്പെട്ടവള്‍ ! എന്നതിലേക്ക് അവളുടെ ഐഡന്റിറ്റി എന്നന്നേയ്ക്കുമായി മാറുന്നു. ഈ അവസരത്തില്‍ അവള്‍ക്കുമുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒന്ന് ആത്മഹത്യ, രണ്ടാമത്തേത് കൃത്യത്തിന്റെ തമസ്കരണം. മിക്കവാറും ബലാത്സംഗ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നത് ഇതിനോടു ചേര്‍ത്ത് വായിക്കാം. ഇനി മൂന്നാമതൊരു മാര്‍ഗ്ഗം കൂടി സമൂഹം നിര്‍ദ്ദേശിക്കുന്നുണ്ട്, അത് ബലാത്സംഗം ചെയ്ത പുരുഷനെക്കൊണ്ട് അവളെ കെട്ടിക്കുക എന്നതാണ്, അതോടെ അധികാരധ്വംസനം എന്ന കുറ്റത്തിനു പ്രതിക്രീയയും ആകുന്നു. അടിമഗോപി ബലാത്സംഗവുമായി ബന്ധപ്പെട്ട നീതിനിര്‍‌വഹണത്തിന് സൗദി അറേബ്യയെ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടു കണ്ടു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് ശിക്ഷ വിധിക്കുന്ന നാടാണ്. ഇവിടെ രണ്ട് സംസ്കാരങ്ങളിലെ ഐക്യപ്പെടല്‍ യാദൃശ്ചികമല്ല, സംഘിത്തം ഒരു മനോഭാവമാണ്, അതിന് മതത്തിന്റെ പുറമേയുള്ള വ്യത്യസ്തത ഒരു തടസ്സമല്ല.

സ്വന്തം ശരീരത്തിന്റെ ഉടമസ്ഥ സ്ത്രീയാകുന്നത് അവളുടെ സ്വകാര്യ ഇടങ്ങളില്‍ മാത്രമാണ്, അധികാരത്തിന്റെ തുറന്ന ഇടങ്ങളില്‍ അതിനു അവകാശികളും ഉടമസ്ഥരും വേറെയുണ്ട്. അവള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് അവര്‍ തീരുമാനിക്കും. ഈ ഉടമസ്ഥതയെ ധിക്കരിച്ച് മുഖം മറയ്ക്കാതിരിക്കുകയോ, ജീന്‍സോ ലെഗ്ഗിം‌ഗ്സോ ധരിക്കുന്ന പക്ഷം അത് പരിശുദ്ധി / ചാരിത്ര്യ സം‌രക്ഷണം എന്ന ഉത്തരവാദിത്തത്തില്‍ നിന്നുമുള്ള പിന്‍‌തിരിയല്‍ ആണെന്നും, അതിനാല്‍ തന്നെ അതിന്റെ ഭവിഷ്യത്തുകള്‍ക്ക് (ബലാത്സംഗം ഉള്‍പ്പടെ) ഉത്തരവാദിയും അവള്‍ ആകുന്നു എന്നതാണ് തീര്‍പ്പ്. സ്ത്രീക്ക് സ്വന്തം ശരീരത്തിന്‍‌മേല്‍ പോലും അവകാശമില്ലാത്തിടത്ത് സ്ത്രീയുടെ ഏജന്‍‌സിക്ക് എന്ത് പ്രസക്തി ? ബലാത്സംഗം ഒരു കുറ്റമായി പരിഗണിക്കാത്ത ഒരു സമൂഹത്തിന് അതിനെതിരെ പ്രതിഷേധിക്കാന്‍ എന്തവകാശമാണുള്ളത് ? സ്ത്രീയുടെ വസ്ത്രധാരണത്തില്‍ ഇടപെടുന്ന സമൂഹത്തിന് ബലാത്സംഗത്തിനെതിരേ പ്രതിഷേധിക്കാന്‍ എന്ത് അവകാശം ? ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കരിരുത് എന്ന് വാശി പിടിക്കുന്ന സമൂഹത്തിന് ബലാത്സംഗത്തിനെതിരേ പ്രതികരിക്കാന്‍ എന്തവകാശം ? ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെ അനുകൂലിക്കുന്നവര്‍ക്ക് ബലാത്സംഗത്തിനെതിരെ പ്രതിഷേധിക്കാന്‍ എന്തവകാശം ?സ്ത്രീയെ ഒരു വ്യക്തിയായി പരിഗണിക്കാത്ത സമൂഹം, ഒരു ഉപഭോഗ വസ്തുവായി മാത്രം പരിഗണിക്കുന്ന സമൂഹം, ബലാത്സംഗം ഒരു കുറ്റമായി പരിഗണിക്കാത്ത സമൂഹം, അതിന്റെ സംസ്കാരത്തെ”മഹത്തായ സംസ്കാരം” എന്നൊക്കെ വിശേഷിപ്പിക്കുകയും “നമ്മുടെ സംസ്കാരത്തിനു നിരക്കാത്തത്”, “സംസ്കാരത്തിനു ചേരാത്തത്” തുടങ്ങിയ പ്രയോഗങ്ങള്‍ സംസ്കാരമലം‌താങ്ങികളില്‍ നിന്നും കേള്‍ക്കുമ്പോള്‍ എടുത്തോണ്ട് പോയി വല്ല സെപ്റ്റിക് ടാങ്കിലും തള്ള്, കുറച്ച് കീടനാശിനിയും തളിക്ക് എന്നു പറയാന്‍ തോന്നിയാല്‍ അതൊരു കുറ്റമാകുമോ ?

ബലാത്സംഗം ഒരു കുറ്റമല്ല, നമ്മുടെ മഹത്തായ സംസ്കാരത്തില്‍ !

ക്ഷേത്രപ്രവേശനവും ലിംഗനീതിയും

http://malayal.am/node/22722

മഹാരാഷ്ട്രയിലെ ശനിയമ്പലത്തില്‍ സ്ത്രീകള്‍ പ്രവേശനം പൊരുതി നേടിയെടുത്തിരിക്കുന്നു. ഇതു മൂലം ബലാത്സംഗങ്ങള്‍ പെരുകുമെന്നാണ് ശങ്കരാചാര്യന്‍ സ്വരൂപാനന്ദ പ്രതികരിച്ചിരിക്കുന്നത്, കൂടാതെ ചില ഹിന്ദുത്വ സ്ത്രീ സംഘടനകളും എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരിക്കുന്നു.

റിച്വലുകളും അധികാരവും
ഈശ്വരവിശ്വാസികള്‍ക്ക് ദൈവം സര്‍‌വ്വശക്തനും മണ്ണിലും വിണ്ണിലും തുരുമ്പിലും കുടികൊള്ളുന്നനൊക്കെയാണ്, അതിനാല്‍തന്നെ എവിടുന്നു പ്രാര്‍ത്ഥിച്ചാലും വിളികേള്‍ക്കുന്നവനും, എന്നാല്‍ ആരാധനാലയങ്ങളില്‍ പോയി തന്നെ പ്രാര്‍ത്ഥിക്കേണ്ടി വരുന്നത് അധികാരത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന റിച്വല്‍ അഥവാ ആചാരം എന്ന നിലയ്ക്കാണ്. മതം എന്ന പുരുഷനിര്‍മ്മിത അധികാരസ്ഥാപനത്തിന്റെ ഒരു ഭൗതിക പ്രതിനിധാനമായിട്ടാണ് ആരാധനാലയങ്ങള്‍ വര്‍ത്തിക്കുന്നത്, അവിടെ വിശ്വാസികള്‍ ഭൗതികസാന്നിദ്ധ്യം കൊണ്ട് അധികാരത്തോടുള്ള വിധേയത്വ പ്രകടനം നടത്തുന്നത് പരസ്യമായ പ്രവര്‍ത്തി എന്ന നിലയ്ക്കാണ്, ഈ പരസ്യമായ വിധേയത്വ പ്രകടനത്തില്‍ അടങ്ങിയ റിച്വലൈസേഷന്‍ അധികാരത്തെ നിലനിര്‍ത്തുകയും പുനരുദ്പാതിപ്പിക്കുകയും ചെയ്യുന്നു. എഴുന്നേറ്റു നിന്ന്‍ ദേശീയഗാനം ആലപ്പിക്കുക, ചടങ്ങുകളിലെ ഈശ്വര പ്രാര്‍ത്ഥന, കാലു തൊട്ടു വണങ്ങല്‍, ബുര്‍ഖ ധരിക്കല്‍, നിസ്കാരം, വിവാഹ വേദികളിലെ ആചാരങ്ങള്‍, മരണാന്തര ചടങ്ങുകള്‍, വെടിക്കെട്ട് പൂരം തൊട്ട് ഭാരത് മാതാ കീ ജയ് വിളിയിലും പൊതുവായിട്ടുള്ളത് ഈ റിച്വലൈസേഷനാണ്.

മനുഷ്യനു മുകളില്‍,  ജനാധിപത്യത്തിനും മുകളില്‍
അധികാരങ്ങള്‍ക്ക് തുടര്‍ച്ച കൈവരുന്നത് അവ വിമര്‍ശനങ്ങള്‍ക്കതീതമാകുമ്പോഴാണ്, ഈ ചോദ്യം ചെയ്യപ്പെടാതിരിക്കുക എന്ന അവസ്ഥ കൈവരുന്നതില്‍ അതിന്റെ സ്രോതസ്സുകളായി വര്‍ത്തിക്കുന്ന സങ്കല്പങ്ങളുടെയും ധാരണകളുടെയും ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തിലുള്ള പൊസിഷനിങ് വലിയ പങ്ക് വഹിക്കുന്നുണ്ട്. മനുഷ്യനു മുകളിലാണ് ദൈവ-മത-ദേശീയ സങ്കല്പ്പങ്ങളെ പൊസിഷന്‍ ചെയ്യപ്പെട്ടിരിക്കുന്നത്, അതിനാല്‍ തന്നെ വിമര്‍ശനങ്ങള്‍ക്കും ജനാധിപത്യത്തിനും അതിലിടപെടാനുള്ള സ്പേസ് പൂര്‍ണ്ണമായും അടയ്ക്കപ്പെട്ടിരിക്കുന്നു. പിന്നെ അവശേഷിക്കുന്ന ഒരേ ഒരു സാധ്യത ഈ റിച്വലുകളുടെ ആദര്‍ശവല്‍ക്കരണമാണ്, അതോടുകൂടി അവ ഹെജമണിയുടെ ഭാഗമായി സാധാരണത്വം ആര്‍ജ്ജിക്കുകയും അതിന്റെ വിധേയത്വ-അടിമത്വ ഭാവങ്ങള്‍ അദൃശ്യമാക്കപ്പെടുകയും ചെയ്യുന്നു.

എല്ലാ അധികാരങ്ങളും മോശമാണെന്നോ, എല്ലാ റിച്വലുകളും ഒരു പോലെയാണെന്നോ അല്ല, ഏന്നാല്‍ റിച്വലുകള്‍ ഒരു സാധ്യത ബാക്കിവയ്ക്കുന്നുണ്ട്, അത് റിച്വലുകള്‍ക്ക് അടിമപ്പെടാത്തവരെ അപരവല്‍‌ക്കരിക്കുക എന്നതാണ്. അപരന്മാരെ സൃഷ്ടിക്കുക ഫാസിസത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന ശൈലിയാണെന്നിരിക്കെ ഈ റിച്വലുകള്‍ സൂക്ഷമായ പരിശോധനയും ജാഗ്രതയും ആവശ്യപ്പെടുന്നു. ഭാരത് മാതാ കീ ജയ് വിളിക്കാത്തവനെ പാക്കിസ്ഥാനിലേക്ക് നാട് കടത്തണമെന്ന് ആക്രോശിക്കുന്ന സംഘപരിവാര്‍ ജനപ്രതിനിധിയെ സംബന്ധിച്ചിടത്തോളം ഈ അപരവല്‍‌ക്കരണം വളരെ സ്വാഭാവികമായിട്ട് വരുന്ന ഒരു പ്രതികരണമാണെന്നതാണു വാസ്ഥവം.

ലിംഗനീതിയും റിച്വലുകളും
ഇവിടെ സ്ത്രീകള്‍ നടത്തുന്ന സമരം ഒരു കണക്കിനു നോക്കിയാല്‍ വിധേയത്തപ്രകടനത്തിനുള്ള അവകാശത്തിനു വേണ്ടിയാണ് എന്നിരിക്കുമ്പോഴും അതിന്റെ പ്രസക്തി വിഷയം ലിംഗനീതിയുടെ പക്ഷത്തുനിന്നു നോക്കുമ്പോഴാണ്. അതായത് പുരുഷനു നിഷേധിക്കപ്പെടാത്തത്, സ്ത്രീയ്ക്ക് നിഷേധിക്കപ്പെടുമ്പോള്‍ അവിടെ സ്ത്രീയ്ക്ക് മാത്രമായിട്ടൊരു വിലക്ക് എന്ന സന്ദര്‍ഭം സംജാതമാകുന്നുതോടുകൂടി വിഷയം ലിംഗപരമായ അനീതിയുടേതായി മാറുന്നു. ഒരു ഫ്യൂഡല്‍-പാട്രിയാര്‍ക്കല്‍ സിസ്റ്റത്തില്‍ ഈ അനീതി സ്വാഭാവികമാണെങ്കിലും അതിനു സഹവര്‍ത്തിക്കേണ്ടി വരുന്നത് ലിബറല്‍ മൂല്യങ്ങള്‍ക്ക് ഇടം നിഷേധിക്കാന്‍ കഴിയാത്ത കമ്പോള മുതലാളിത്തത്തോടാണ്. സഹവര്‍ത്തിത്തലിലെ നീക്കുപോക്കുകളുടെ ഭാഗമായി മാറി വരുന്ന സാമൂഹിക അവബോധങ്ങള്‍ ലിംഗപരമായ അനീതികളെ ചോദ്യം ചെയ്യുന്നിന്റെ ഫലമായി പുറത്തുവരുന്നത് സിസ്റ്റത്തില്‍ രൂപം കൊള്ളുന്ന വൈരുദ്ധ്യങ്ങളാണ്. സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്പ്പിക്കപ്പെട്ട ക്ഷേത്രപരിസരത്തെ അയിത്തവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഈ നിലയ്ക്കാണ് പ്രസക്തമാകുന്നത്. ആദ്യമായിട്ടൊന്നുമല്ല ഇത്തരം വൈരുദ്ധ്യങ്ങള്‍ പുറത്തു ചാടുന്നത്, പക്ഷെ ഓരോ വൈരുദ്ധ്യവും ചെറുതെങ്കിലും മാറ്റങ്ങളിലായിരിക്കും കലാശിക്കുന്നത്, ഓരോ മാറ്റവും മൊത്തത്തിലുള്ള അവബോധങ്ങളെയും ചെറിയ തോതിലെങ്കിലും മാറ്റുന്നുണ്ട്. സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും മതത്തിനുള്ളില്‍ നിന്നും പിഴുതുകളയാന്‍ സാധ്യമാണോ അല്ലയോ എന്നതിലുപരി മതത്തിനുള്ളിലെ ലിംഗനീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഓരോ മാറ്റവും മുന്നോട്ടുപോക്കാണ്, പുരോഗമനമാണ്, വലിയ മാറ്റങ്ങള്‍ക്കുള്ള ഒരുക്കങ്ങളാണ്, അതിനാല്‍ തന്നെ പ്രസക്തവും.

വയറ്റിനുള്ളില്‍ കയറ്റാവുന്നതും വീടിനുള്ളില്‍ കയറ്റാന്‍ കൊള്ളാത്തതുമായ ഭക്ഷണം.

ബീഫ് നിരോധനം നടപ്പിലാക്കിയാല്‍ അനുസരിക്കും, അല്ലേലും ഞങ്ങളാരും കഴിക്കാറില്ല, ഞങ്ങടെ വീട്ടിലിത് കേറ്റാറുമില്ല“….

 

അടിമഗോപിയുടെ വാക്കുകളാണ്. കഴിക്കാറില്ല എന്നാണ്, കഴിച്ചിട്ടില്ല എന്നല്ല. സ്യൂറിച്ചിലായിരുന്നപ്പോള്‍ കഴിച്ചത് വേറൊരു ഭക്ഷണവും കിട്ടാതിരുന്നപ്പോഴാണ്. പോര്‍ക്കും ബീഫും മാത്രമായിരുന്നു ചോയ്സുകള്‍. പോര്‍ക്ക് കഴിക്കുന്ന പ്രശ്നമേയില്ല, അതിനാല്‍ ബീഫ് കഴിച്ചു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്, പശുവിനെ ഉത്തരേന്ത്യയിലെ ചില ഹിന്ദുക്കള്‍ ഗോമാതാവായി കരുതുന്നതുപോലെ ഉള്ള കാരണങ്ങളല്ല വീട്ടില്‍ കയറ്റാത്തതിനു പിന്നില്‍, അങ്ങിനെയായിരുന്നെങ്കില്‍ ഗോമാതാവിനു പകരം പോര്‍ക്കായിരുന്നല്ലോ കഴിക്കേണ്ടിയിരുന്നത്.

അപ്പോള്‍ വീട്ടില്‍ കയറ്റാത്തതെന്തുകൊണ്ടായിരിക്കും ? കൈ കൊണ്ട് തൊടാം ഉരുട്ടി വായിലിട്ട് ചവച്ചരച്ച് വയറ്റിനുള്ളിലാക്കാം, പക്ഷെ വീട്ടില്‍ കയറ്റില്ല. വയറ്റിനുള്ളില്‍ കയറ്റാവുന്നതും എന്നാല്‍ വീടിനുള്ളില്‍ കയറ്റാന്‍ കൊള്ളാത്തതുമായ ഭക്ഷണമാകുന്നു ബീഫ്!

പൊതുവേ സവര്‍ണ്ണരില്‍ നിന്നും വരുന്ന ഇത്തരം കസര്‍ത്തുകള്‍, ജാതി ഇന്‍‌ഡയറക്റ്റായി വെളിപ്പെടുത്തുന്ന പൊങ്ങച്ചത്തിന്റെ ഭാഗമായി മിക്കവരും തള്ളിക്കളയാറുണ്ട് കാരണം വീട്ടില്‍ കയറ്റാത്ത അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ പാചകം ചെയ്യാത്ത സാധനം പുറത്തു നിന്നും പരിഹാസമുളവാക്കുന്ന ആര്‍ത്തിയോടെ ഭക്ഷിക്കുന്നതിനിടയിലാണ് “ഞങ്ങളിത് വീട്ടില്‍ വയ്ക്കാറില്ല” എന്ന് കാച്ചുന്നത്. എന്നാല്‍ ഇതില്‍ പൊങ്ങച്ചത്തിനപ്പുറം ജാതിവ്യവസ്ഥയുടെ ഉല്പന്നമായ തൊട്ടു-തീണ്ടിക്കൂടായ്മയ്ക്കും അതിന്റെ പ്രകടനത്തിനും മാന്യത കല്പിച്ചു കൊടുക്കുന്നു എന്നു വരുന്നിടത്ത് ഇതിലെ സാംസ്കാരിക ജീര്‍ണ്ണതയെ തുറന്നു കാട്ടേണ്ടതുണ്ട്.

ഉപേക്ഷിക്കലും അധികാരവും

ഇന്ത്യന്‍ ജാതിവ്യവസ്ഥയേയും അതിന്റെ നെടും തൂണായ ബ്രാഹ്മണിസത്തേയും പറ്റി മിനിമം ധാരണയുള്ളവര്‍ക്ക് ബ്രാഹ്മണിസം എങ്ങിനെയാണ് “ശുദ്ധി-അശുദ്ധി” ദ്വന്ദങ്ങളിലൂടെ തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. വേദിക് കാലഘട്ടങ്ങളില്‍ ബീഫ് ഭക്ഷിച്ചിരുന്ന ബ്രാഹ്മണര്‍ പിന്നീടതുമാത്രമല്ല മാംസാഹാരം തന്നെ ഉപേക്ഷിച്ചത് അഹിംസയ്ക്ക് പ്രാധാന്യം കല്പിച്ചിരുന്ന ബുദ്ധമതത്തെ കടത്തിവെട്ടാനായിരുന്നുവെന്ന് അംബെദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന ഏതു വസ്തുവിന്റെയും സാംസ്കാരിക മൂല്യത്തില്‍ ഇടിവ് സംഭവിക്കുന്നതോടെ, തിരസ്കരിക്കപ്പെട്ടതെന്ന നിലയില്‍ അത് രണ്ടാംകിടയായി മാറുന്നു. അതോടൊപ്പം ഉപേക്ഷിക്കപ്പെട്ടത് സ്വീകരിക്കുന്നവന്‍ രണ്ടാകിടക്കാരനാക്കപ്പെടുകയും ചെയ്യുന്നു. ബുദ്ധമതത്തെ രണ്ടാം കിടമാക്കാന്‍ ബീഫ് മാത്രമല്ല മാംസാഹാരം തന്നെയും ഉപേക്ഷിക്കാന്‍ ബ്രാഹ്മണന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഉപേക്ഷിക്കലിലൂടെ ബ്രാഹ്മണ്യം തങ്ങളുടെ അധീശത്വവും അതിലൂടെ അധികാരവും സ്ഥാപിച്ചെടുക്കുകയായിരുന്നു.

ഉപേക്ഷിക്കപ്പെടുന്നവ രണ്ടാം കിടമാവുന്നു എന്നു മാത്രമല്ല ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം സംഭവിക്കുന്നത്, അത് ബ്രാഹ്മണിസത്തിന്റെ “ശുദ്ധി”, “ശുദ്ധം” തുടങ്ങിയ അപരവല്‍ക്കരണ ഉപകരണങ്ങളുടെ ഇരയാവുകയും അതിലൂടെ അശുദ്ധമാക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ അശുദ്ധമാക്കപ്പെട്ടതൊക്കെയാണ് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തതും തീണ്ടിയാല്‍ ശുദ്ധികലശം നടത്തേണ്ടതുമാകുന്നത്.

ശുദ്രനായ വയലാര്‍ രവിയുടെ മകന്‍ തീണ്ടിയ ഗുരുവായൂരമ്പലം അശുദ്ധമാകുന്നത് ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികം. ശുദ്രന്‍ തൊട്ട കിണറ് അശുദ്ധമാണ്, തീണ്ടിയ അമ്പലം അശുദ്ധമാണ്, ശുദ്രനില്‍ താഴെയുള്ളവന്റെ നിഴല്‍ തീണ്ടിയാല്‍ പോലും ബ്രാഹ്മണന്‍ അശുദ്ധനാക്കപ്പെടുന്നു.

ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും എഫക്റ്റീവായ അധീശത്വ ഉപകരണമാണ് “ശുദ്ധി” എന്ന പരികല്പന, അതിനാലാണ് “വെജിറ്റേറിയന്‍” എന്ന് പോരാഞ്ഞിട്ട് “ശുദ്ധ-വെജിറ്റേറിയന്‍” എന്ന പ്രയോഗം വരുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വെജിറ്റേറിയന്‍ ആകുന്നവര്‍ക്ക് “ശുദ്ധി” ഒരു വിഷയമല്ല, എന്നാല്‍ ബ്രാഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം ഇതിനെ ബ്രാഹ്മണന്റെ ഭക്ഷണമെന്ന നിലയില്‍ “ശുദ്ധി”യുമായി ചേര്‍ത്തു വയ്ക്കേണ്ടതുണ്ട്. ഇത് ബ്രാഹ്മണ്യത്തെ വെജിറ്റേറിയന്‍ ഭക്ഷണം ശീലിക്കുന്നവരില്‍ നിന്നും വേറിട്ട് അടയാളപ്പെടുത്തുന്നതോടൊപ്പം മറ്റു ഭക്ഷണങ്ങളെ പരോക്ഷമായി അശുദ്ധമാക്കുകയും ചെയ്യുന്നു.

ശുദ്ധി” എന്നത് ബ്രാഹ്മണ്യത്തിന്റെ അടയാളമെന്ന നിലയില്‍ അതിനെ പിന്‍‌പറ്റുന്നവരെ ബ്രാഹ്മണ്യവുമായി ബന്ധപ്പെടുത്തി വായിക്കപ്പെടാനുള്ള ഒരു സാധ്യത സൃഷ്ഠിക്കുന്നുണ്ട്. വ്യാജമായ ഒരു സവര്‍ണ്ണ മേധാവിത്വ അനുഭൂതി ഇത്തരത്തിലുള്ള ബ്രാഹ്മണിക് മൂല്യങ്ങളെ പിന്‍‌പറ്റുന്നതിലൂടെ അബ്രാഹ്മണര്‍ക്ക് ആര്‍ജ്ജിക്കാന്‍ സഹായിക്കുന്നിടത്ത്, ബ്രാഹ്മണിക അധീശത്വവും അതിന്റെ അടയാളങ്ങളും സാംസ്കാരിക മേല്‍ക്കൈ ഉറപ്പാക്കുന്നു. വെജിറ്റേറിയനാവുന്നതിലും, അതു പോലെ ബീഫ് വീട്ടില്‍ വയ്ക്കാതിരിക്കുന്നതിലും “ശുദ്ധി” യുടെ പിന്‍‌പറ്റലും അതിലൂടെയുള്ള സവര്‍ണ്ണമായ അധികാരത്തിന്റെ പിന്‍‌പറ്റലുമാണ് ഈ ഉപേക്ഷിക്കലിലൂടെ സാധിച്ചെടുക്കുന്നത്. “വീടിനുള്ളില്‍ കയറ്റില്ല” എന്നാണ് അധികാരം മുഴച്ച് നില്‍‌ക്കുന്ന പ്രയോഗം, ദളിതനോടു തീണ്ടാരം കല്പിക്കുന്ന ഒരു സവര്‍ണ്ണ മാടമ്പിയുടെ സ്വരം നിങ്ങള്‍ കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നമ്മുടെ ചരിത്രത്തെപ്പറ്റി ഒരു ചുക്കും അറിയില്ല എന്നു സാരം.

പരിഹാസം – ഹെജമണിയുടെ ഉപകരണം

പെണ്‍കോന്തന്‍” എന്ന പ്രയോഗം ഭാര്യയുമായി ജനാധിപത്യപരമായ സമ്പര്‍ക്കം പുലര്‍ത്തുന്ന പുരുഷന്മാര്‍ക്കുമേല്‍ ആക്ഷേപരൂപേണെയാണ് പ്രയോഗിക്കപ്പെടുന്നത്, ഇതിലൂടെ പുരുഷാധിപത്യ സമൂഹം സ്ത്രീക്ക് മെല്‍ ആധിപത്യം പുലര്‍ത്താന്‍ പുരുഷനെ നിര്‍ബന്ധിക്കുന്നുണ്ട്. പരിഹാസം ഹെജമണിയുടെ ഒരു ടൂളാണ്. “വീടിനുള്ളില്‍ കയറ്റില്ല” എന്ന പ്രയോഗത്തില്‍ പരിഹാസത്തിന്റെ അംശം കടന്നു വരുന്നുണ്ട്. അധീശവര്‍ഗ്ഗ മൂല്യങ്ങള്‍ ഒരു സാംസ്കാരിക ഹെജിമണിയായി മാറുന്നതോടെ, അശുദ്ധമാക്കപ്പെടുന്ന വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ഭക്ഷണശീലങ്ങളെല്ലാം തന്നെ അപരവല്‍ക്കരിക്കപ്പെടുകയും സാംസ്കാരിക ഡിസ്കോര്‍സില്‍ ഇതിനെ അത്തരത്തില്‍ സ്ഥാപിച്ചെടുക്കുന്ന പ്രയോഗങ്ങള്‍ നിലവില്‍ വരികയും ചെയ്യും. “വീട്ടില്‍ കയറ്റില്ല” എന്ന സവര്‍ണ്ണ പ്രയോഗം വീട്ടില്‍ കയറ്റുന്നവരെ കുറ്റക്കാരാക്കുകയും, അവരെ പരിഹാസവിധേയരാക്കുകയും ചെയ്യുന്നുണ്ട്. ക്രമേണ ബീഫ് ഭക്ഷിക്കുന്നത് ഒരു കുറ്റമാണെന്ന പൊതുബോധത്തിലേക്ക് നയിക്കുകയും, അവര്‍ണ്ണരെക്കൂടി “വീട്ടില്‍ കയറ്റാറില്ല” എന്ന് പറയിപ്പിക്കുന്നതിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

കേരളത്തിലെ സവര്‍ണ്ണനെ സംബന്ധിച്ചിടത്തോളം അധീശത്വം നിലനിര്‍ത്താന്‍ ബീഫ് ഉപേക്ഷിക്കാന്‍ മടി കാണിക്കാന്‍ സാധ്യതയില്ല, കാരണം അതിനു നല്‍കുന്ന പ്രാധാന്യം പേരിലെ ജാതിവാലുകള്‍ക്ക് കല്പിക്കുന്ന പ്രാധാന്യത്തില്‍ നിന്നും വ്യക്തമാണ്. അപ്പോള്‍ ബീഫ് നിരോധനത്തെ അവര്‍ സ്വാഗതം ചെയ്യാനാണ് കൂടുതല്‍ സാധ്യത, അടിമ ഗോപിയുടെ വാക്കുകള്‍ ഇതിനു തെളിവുമാണ്. ഇതിനെ ഒരു പക്ഷെ തിരിച്ചറിഞ്ഞുകൊണ്ട് ഇഫക്റ്റീവായി ചെറുക്കാന്‍ സൈബര്‍-സോഷ്യല്‍ മീഡിയകള്‍ക്കു മാത്രമായിരിക്കും സാധിക്കുക.

ചെറുത്ത് നില്പ്പ്

അടിമഗോപിയുടെ “വീട്ടില്‍ കയറ്റാറില്ല” പ്രയോഗത്തെ തിരിച്ചറിയാനും “ആര്‍ യൂ എ കാസ്റ്റീസ്റ്റ് മിസ്റ്റര്‍ ഗോപി ?” എന്നു ചോദിക്കാനുമുള്ള ആര്‍ജ്ജവം അത് കേട്ട് നിന്ന ഒരു റിപ്പോട്ടര്‍ക്കും ഇല്ലാതെ പോയതെന്തുകൊണ്ട് ? ഉത്തരം ലളിതമാണ്, ഹെജമണിയില്‍ ഈ പ്രയോഗം നിലവിലുള്ളതാണ്, അതീനെ അത്തരത്തിലല്ലാതെ തിരിച്ചറിയണമെങ്കില്‍ വെള്ളം വേറെ കുടിക്കണം. മുഖ്യധാരാ മാധ്യമങ്ങള്‍ ഹെജമണിയെ ചോദ്യം ചെയ്യുന്ന ഒരു കാഴ്ച എന്നെങ്കിലും കണ്ടതായി ആര്‍ക്കും ഓര്‍മ്മകാണില്ല, കാരണം അങ്ങിനെയൊന്നില്ല എന്നതുതന്നെ. ജാതിയെപ്പറ്റി ഏതെങ്കിലും മുഖ്യധാരാ മാധ്യമം സംസാരിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല, കാരണം അതിനെപ്പറ്റി പറയാന്‍ അവര്‍ണ്ണനില്‍ നിന്നൊരു റെപ്രസെന്റേഷന്‍ അവിടെ ഇല്ലായിരുന്നു, അഥവാ അധികാരത്തിന്റെ ഇടങ്ങളില്‍ അവര്‍ണ്ണനു സ്ഥാനമില്ലായിരുന്നു. ഇതിനെ മാറ്റി മറിക്കുന്നതാണ് സൈബര്‍-സോഷ്യല്‍ മീഡിയയിലെ ജനാധിപത്യസാധ്യതകള്‍. മുഖ്യധാര ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന പല വിഷയങ്ങളും സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണങ്ങളില്ലാത്ത ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും പിന്നീട് മുഖ്യധാരയ്ക്കും അവഗണിക്കാനാവാതെ വരികയും ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. ബീഫ് ഫെസ്റ്റിവലുകളും, ബീഫിന്റെ രാഷ്ട്രീയവും, ബീഫ് നിരോധനത്തിലെ ഫാസിസവും ഒക്കെ സൈബര്‍ മീഡിയ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. ഒരു പഴ സാമ്പിൾ ഇവിടെയുണ്ട്.

കേരളത്തില്‍ കുടപിടിക്കുന്നതെന്തിന് ?

ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും എന്ന് പ്രഖ്യാപിച്ചപ്പോള്‍ അതിനെ നേരിട്ടത്, മഹാരാഷ്ട്രയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുന്നതെന്തിനു എന്ന് പരിഹസിച്ചുകൊണ്ടാണ്. ഈ നിരോധനം ഇങ്ങ് കേരളത്തിലെത്തിയിട്ട് മതി ഇവിടെ പ്രതിഷേധിക്കുന്നത് എന്ന് പറയുന്നവര്‍ ഈ നിരോധനത്തിലെ ഫാസിസത്തെ കുറച്ചുകാണുന്നു എന്നു പറയേണ്ടി വരും. പ്രതിഷേധം ആസന്നമാകുന്ന ഫാസിസത്തോടാണ് എന്നു മനസ്സിലാക്കാതെയാണ് ഇത്തരം വെള്ളെഴുത്തു ബാധിച്ച നിരീക്ഷണങ്ങള്‍ വരുന്നത്.

ഇപ്പോഴത്തെ ബീഫ് നിരോധനത്തിനു രണ്ട് വശങ്ങളുണ്ട്. മഹാരാഷ്ട്രയില്‍ നിരോധിച്ചത് പശുവിന്റെ ഇറച്ചി മാത്രമല്ല, കാള, പോത്ത് തുടങ്ങിയവയെല്ലാം തന്നെ നിരോധിച്ചത്, ഇന്ത്യന്‍ മുസ്ലിമിനെ അപരവല്‍ക്കരിക്കല്‍ എന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനു വീണു കിട്ടിയ വിജയവും, ഇന്ത്യന്‍ സെക്കുലറിസത്തിനേറ്റ തിരിച്ചടിയുമാണെന്നതാണ് ഒന്നാമത്തേത്. ഇന്ത്യയെ കൂടുതല്‍ മതകീയമാക്കുക എന്ന രാഷ്ട്രീയത്തിന്റെ വിജയം, പ്രത്യേകിച്ചും സംഘപരിവാരം അധികാരത്തിലിരിക്കുമ്പോള്‍ സംഭവിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകം തന്നെയാണ്. ബീഫ് നിരോധനം മറ്റു സംസ്ഥാനങ്ങളില്‍ കൂടി വ്യാപിപ്പിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. രണ്ടാമത്തേത് ബ്രാഹ്മണിക് അധീശത്വത്തിനും, അതിന്റെ ഭാഗമായ, ഇന്ത്യന്‍ ഭരണഘടന തന്നെ നിരോധിച്ച, തൊട്ടു-തീണ്ടിക്കൂടായ്മയ്ക്ക് സ്റ്റേറ്റ് എന്ന സം‌വിധാനം നല്‍‌കുന്ന ഒത്താശയും പരിരക്ഷയുമാണ്. രണ്ടിടത്തും ഇതിന്റെ ഇര വ്യക്തിസ്വാതന്ത്ര്യമാണ്, ഭൂരിപക്ഷ ഫാസിസം ഒരു എതിര്‍പ്പുമില്ലാതെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കുന്നവരോട് മാര്‍ട്ടിന്‍ നീമോളറുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടുക മാത്രമേ നിവര്‍ത്തിയുള്ളൂ.

ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല

കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു

പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല

കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല

കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു

അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ

ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വരുമ്പോള്‍ എന്തിനാണ് അടുക്കളയും ചുമന്നുകൊണ്ട് വരുന്നത് ?

http://malayal.am/node/22714

 

വി. ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്” എന്ന നാടകം ആദ്യമായി വേദിയിലവതരിപ്പിക്കപ്പെട്ടത് 1929 ലായിരുന്നു. നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന വൈവാഹിക സംബന്ധിയായ ദുരാചാരങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങളുടെ തുടക്കം കുറിക്കല്‍ എന്നതിലുപരി നവോത്ഥാന ബോധത്തിന്റെ തന്നെയുള്ള തുടക്കമെന്ന നിലയില്‍ ചരിത്രപ്രാധാന്യമുള്ള ഒരു അരങ്ങറ്റമായിരുന്നു അത്. “നമ്പൂതിരിയെ മനുഷ്യനാക്കുക”, “അയിത്തോച്ചാടനത്തിനായി ഇനി നാം അമ്പലങ്ങൾക്ക് തീ കൊടുക്കുക” തുടങ്ങിയ ആഹ്വാനങ്ങള്‍ ആ കാലഘട്ടത്തിന്റെ മറ്റു സംഭാവനകളാണ്. അടുക്കളയുടെ ഫ്യൂഡല്‍ മതിലുകള്‍ക്കുള്ളില്‍ നിന്നും പുരോഗമനാത്മകതയുടെ അരങ്ങിലേക്കുള്ള ആഹ്വാനം അടയാളപ്പെടുത്തിയ ആ ഘട്ടത്തില്‍ നിന്നും നമുക്ക് എത്ര ദൂരം സഞ്ചരിക്കാനായി എന്നു വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്ന പൊങ്കാല മഹാമഹങ്ങളുടെ മറവിലുള്ള സ്ത്രീവിരുദ്ധ ഘോഷങ്ങള്‍.

ആചാരങ്ങളുടെ ബലിയാടുകള്‍

ആചാരങ്ങളുടെ ബലിയാടുകള്‍, പ്രത്യേകിച്ചും മതാചാരങ്ങളുടെ, എന്നും സ്ത്രീകള്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കേണ്ട യാഥാര്‍ത്ഥ്യം, പക്ഷെ ഒരു ഞെട്ടലും ഉളവാക്കില്ലെന്നു മാത്രമല്ല ഇതൊക്കെ സ്ത്രീകള്‍ തന്നെ അഭിമാനത്തോടെ കൊണ്ടാടുന്ന കാഴ്ച നമുക്ക് മുന്നിലുണ്ട്. മതത്തെയും സംസ്കാരത്തെയും സം‌രക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത സ്ത്രീക്ക് മാത്രമായി ഒഴിച്ചിട്ടിരിക്കുന്ന ഒന്നാണെന്നു ഓര്‍മ്മിപ്പിക്കുന്നതാണ് അതിന്റെ ആചാരങ്ങള്‍. സ്ത്രീ മുഖം മറച്ചില്ലെങ്കില്‍ പുരുഷനു നിയന്ത്രണം പോകും എന്ന പുരുഷന്റെ കുറ്റത്തിനും ശിക്ഷ സ്ത്രീക്കാണ്, ‘മുഖം മറയ്ക്കുക‘, അടിച്ചേല്പ്പിക്കുന്നതോ മതാചാരമെന്ന നിലയില്‍, സ്ത്രീവിരുദ്ധമാണെങ്കിലും ആചാരമെന്ന നിലയില്‍ അതിനെതിരെ വരുന്ന വിമര്‍ശനങ്ങളെ മതത്തോടുള്ള വിമര്‍ശനമായും, അതുവഴി ആ മതസ്വത്വം പേറുന്നവരോടുള്ള ആക്രമണമായി ചിത്രീകരിച്ചു കൊണ്ട് അതിനെ നേരിടാന്‍ സ്ത്രീകളെ തന്നെ അണിനിരത്താന്‍ മതാധികാരങ്ങള്‍ക്കു സാധിക്കുന്നതിലൂടെ സ്ത്രീ തന്നെ ബലിയാടാക്കപ്പെടുന്നു. ഇതേ നീതിബോധമാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ അവളുടെ വസ്ത്രധാരണത്തില്‍ പഴിചാര്‍ത്തി കുറ്റവാളിയാക്കുന്നത്. പുരുഷന്റെ വൈകല്യങ്ങള്‍ക്കും, കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷ എന്നും സ്ത്രീക്ക് തന്നെ. ഈ നീതിബോധം സാധ്യമാക്കുന്നതില്‍ അടിസ്ഥാനപരമായ ജനാധിപത്യബോധത്തിന്റെ അഭാവവും, ഇതില്‍ മതം വഹിക്കുന്ന പങ്കും നിസ്സാരമല്ല.

സ്ത്രീവിരുദ്ധമായ ആചാരങ്ങള്‍

പടുവൃദ്ധന്മാരെക്കൊണ്ട് നമ്പൂതിരിയുവതികളെ കെട്ടിക്കുന്ന ആചാരമുണ്ടായിരുന്നു, വിധവകള്‍ക്ക് പുനര്‍ വിവാഹം നിഷേധിച്ചിരുന്ന ആചാരങ്ങള്‍, ‘സതി‘ യെന്ന ‘മനോഹരമായ‘ വേറൊന്ന്, മാറു മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്നത് മറ്റൊന്ന്. മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നതും ഇതേ മതാധികാരം തന്നെ. ചുരീധാര്‍ധാരികളായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് പ്രശ്നം വച്ചു കണ്ടുപിടിച്ച നാടാണ്. ഫീമെയില്‍ ജനിറ്റല്‍ മ്യൂട്ടിലേഷന്‍ (Female genital mutilation) മറ്റൊന്ന്‍. ഋതുമതികളായ സ്ത്രീകളുടെ കാര്യം വരുമ്പോള്‍ മതസംസ്കാരം അതിന്റെ ബീഭത്സമായ സ്ത്രീവിരുദ്ധതയുടെ അധികാര ധാര്‍ഷ്ട്യം പുറത്തെടുക്കുന്നു. അമ്പലം, പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ പോട്ടെ, വീടുനുള്ളില്‍ തന്നെ സ്ത്രീയെ കുറ്റവാളിയാക്കുന്നതില്‍ മതാധികാരം പ്രത്യേകശ്രദ്ധയാണ് ചെലുത്തുന്നത്. അടുക്കളയില്‍ പോലും പ്രവേശിപ്പിക്കാതെ പ്രത്യേകം മുറികളിലടച്ചിടുന്ന സമ്പ്രദായം വരെയുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ അനിവാര്യമായും മതം പ്രത്യക്ഷമായോ പരോക്ഷമായോ കടന്നു വരുന്നുണ്ട്. അത് അങ്ങിനെയാവുകയേ തരമുള്ളൂ കാരണം “പുരുഷനാല്‍, പുരുഷനുവേണ്ടി, പുരുഷന്റെ സൃഷ്ടിയാകുന്നു മതമെന്ന അധികാരസ്ഥാപനം”. “Religion is an institution of power created by men, for men and of men”

ദി പൊളിറ്റിക്കല്‍ ഇന്ത്യന്‍ തരുന്ന ലിസ്റ്റ് ചുവടെ
http://www.thepoliticalindian.com/women-not-allowed/
മറ്റൊന്ന് http://www.foxnews.com/travel/2013/01/09/no-women-allowed-tourist-destinations-where-females-are-forbidden/

ആധുനിക ഇന്ത്യയില്‍ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റില്‍ ആര്‍. എസ്. എസ്. എന്ന സംഘടനയും പെടുന്നു. ആര്‍ എസ് എസ് എന്നാല്‍ ‘രാഷ്ട്രീയ “സ്വയം” സേവകര്‍’ എന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്. “സ്വയം” ഒന്നിനും തീരുമാനനെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലാത്തതുകൊണ്ടായിരിക്കാം അവര്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്, പകരമായി രൂപവല്‍ക്കരിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനയുടെ പേര് ‘രാഷ്ട്ര സേവികാ സമിതി‘ എന്നാണ്, അതായത് ‘സ്വയം’ സേവകരല്ല. രാഷ്ട്രീയ സ്വയം സേവകരിലെ ‘സ്വയം‘ എന്ന വിശേഷണം സ്ത്രീകള്‍ക്ക് ബാധകമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

അടുക്കള മാഹാത്മ്യം.

ഋതുമതികളാകുന്ന സമയത്തൊഴികെ സ്ത്രീയുടെ തട്ടകം എന്നും അടുക്കളയായിരുന്നു. ഭര്‍ത്താവിനു വച്ചു വിളമ്പിക്കൊടുക്കുക എന്നത് ഭാര്യയുടെ പ്രാഥമിക ചുമതലകളിലൊന്നാണ്, അതൊകൊണ്ടു തന്നെ അടുക്കള എന്ന സ്ഥാപനത്തിനു അതിന്റേതായ ഭരണക്രമവും ജെണ്ടറില്‍ അധിഷ്ഠിതമായ മൂല്യങ്ങളും വന്നു ചേരുന്നുണ്ട്. ഒന്നാമതായും വീടിനുള്ളിലെ പാചകം സ്ത്രീയുടെ മാത്രം ചുമതലയാകുന്നു, അതോടൊപ്പം രുചിയുള്ള ഭക്ഷണത്തിനു ടാര്‍ഗറ്റുകളും നിര്‍മ്മിക്കപ്പെടുന്നു. ‘അമ്മയുണ്ടാക്കിയ ഭക്ഷണ‘ത്തിന്റെ രുചി ഒരു സാംസ്കാരിക ഉല്പന്നമെന്ന നിലയില്‍, അത് മരുമകളായി ഭര്‍തൃഗ്രഹത്തിലേക്ക് കടന്നുവരുന്ന സ്ത്രീയുടെ മുന്നില്‍ സാംസ്കാരികമായി അസാധ്യമായ ഒരു ടാര്‍ഗറ്റ്, അടുക്കള എന്ന സ്ഥാപനത്തിലൂടെ സെറ്റ് ചെയ്യുന്നുണ്ട്. അവിടെ അനിവാര്യമായ തോല്‍‌വിക്ക് വിധേയപ്പെടുന്ന സ്ത്രീക്കുമേല്‍ അധികാരം ഒരു കുരുക്ക് കൂടിയിടുന്നു. കുറ്റബോധങ്ങളെ സൃഷ്ഠിക്കുകയും അതുവഴി വിധേയത്തം ഉല്പാദിപ്പിക്കുകയും ചെയ്യുക എന്നത് അധികാരത്തിന്റെ രീതിയാണ്, മതാധികാരം പ്രത്യേകിച്ചും ഇതിന്റെ ഉദ്ദാഹരണമാണ്

അടുക്കളയെന്ന നാലു ചുവരുകള്‍ക്കുള്ളില്‍ സ്ത്രീയെ കുരുക്കിയിടാന്‍ പ്രാപ്തമായ മൂല്യബോധങ്ങളും കുറവല്ല. ചില കാരണവന്മാര്‍ തലേന്ന് പാചകം ചെയ്ത ഭക്ഷണം കഴിക്കില്ല, എല്ലാം ഫ്രഷ് ആയിരിക്കണമെന്നു നിര്‍ബന്ധമത്രെ! മിക്സിയിലരച്ച കൂട്ടുകള്‍ക്ക് ഇക്കൂട്ടര്‍ക്ക് രുചി കുറവാകുന്നു, അരകല്ലില്‍ അരച്ചുതന്നെ ഉണ്ടാക്കണം. സ്ത്രീയുടെ അദ്ധ്വാനഭാരം കുറയ്ക്കുന്ന യന്ത്രവല്‍‌ക്കരണത്തെയൊക്കെ ക്വാളിറ്റിയുടെ മറവില്‍ എന്നും എതിര്‍ത്ത് പോന്നിട്ടുണ്ട്. ഒരു തരം ഫ്യൂഡല്‍ നോസ്റ്റാള്‍ജിയ പാരമ്പര്യരീതിയിലുള്ള പാചകങ്ങളോട് ഇന്നും നമ്മള്‍ വച്ചു പുലര്‍ത്തുന്നുമുണ്ട്. ആധുനിക അടുക്കളയില്‍ ഇലക്ട്രിക് യന്ത്രങ്ങള്‍ കടന്നുകയറിയത് സമൂഹത്തില്‍ മൊത്തത്തില്‍ കടന്നുകൂടിയ മാറ്റങ്ങളുടെ ഭാഗമായിട്ടു വേണം കാണാന്‍

മൊബിലിറ്റിയും പാചകവും

ഒട്ടുമിക്ക പൊതു ഇടങ്ങളും സ്ത്രീക്ക് നിഷിദ്ദമായിരിക്കുമ്പോഴും, സ്വകാര്യ ഇടം എന്ന നിലയില്‍ അടുക്കള എന്ന സ്ഥാപനം ഇതില്‍ പെടുന്നില്ല എന്നിരിക്കിലും, പൊതു ഇടങ്ങളിലെ പാചകം പക്ഷെ സ്ത്രീക്ക് നിഷിദ്ദമാണ്. ഈ നിഷേധത്തിനു പാചകവുമായി ബന്ധമില്ല, മറിച്ച് ഇത് സ്ത്രീയുടെ സ്വകാര്യവല്‍ക്കരണവുമായിട്ടാണു ബന്ധപ്പെട്ടുകിടക്കുന്നത്. സ്ത്രീക്കുമേലുള്ള ഉടമസ്ഥത സൃഷ്ടിക്കുന്ന മൊബിലിറ്റിയുടെ നിഷേധമാണിവിടെ പ്രകടമാകുന്നത്. വീടു വിട്ട് പുറത്തേക്ക്, അത് സ്വന്തം വീട്ടിലേക്കാണെങ്കില്‍ പോലും അകമ്പടിയായി അമ്മായിയപ്പന്‍ അല്ലെങ്കില്‍ ഒരു ആണ്‍തുണ ഒരു പതിവ് കാഴ്ചയായിരുന്നു. സ്ത്രീ വീടിനു പുറത്ത് ജോലിക്ക് പോകുന്നത് അപമാനമായി കണ്ടിരുന്ന ഒരു മൂല്യബോധത്തില്‍ നിന്നും നാം ഭാഗികമായെങ്കിലും പുറത്തു വന്നത് ഈ അടുത്ത കാലത്താണ്. സ്ത്രീക്ക് കൈവന്ന ഈ മൊബിലിറ്റി പക്ഷെ നിലനില്പിന്റെ ഭാഗമായി വന്നതായിട്ടു വേണം മനസ്സിലാക്കാന്‍, കാരണം അത് പ്രത്യേകിച്ച് സ്ത്രീയുടെ മൊബിലിറ്റി എന്ന വിപുലമായ സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമായി വന്നതല്ല, അതുകൊണ്ടു തന്നെ പുരുഷന്റെ ഉടമസ്ഥതയുടെ കാര്യത്തില്‍ സാരമായ മാറ്റമൊന്നും ഇതിനു വരുത്താനുമായിട്ടില്ല, അതുപോലെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അടുക്കളയുടെ ചുമതലകളില്‍ നിന്നും പ്രത്യേകിച്ച് ഇളവുകളൊന്നും നേടിയെടുക്കാനായിട്ടില്ല.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്.

ഈ പച്ഛാത്തലത്തിലാണ് പൊങ്കാല ഉത്സവങ്ങളിലെ സ്ത്രീ സാന്നിദ്ധ്യവും അതില്‍ സ്ത്രീയുടെ മൊബിലിറ്റിയുടെ ഉള്‍ച്ചേരലും പരിശോധിക്കേണ്ടത്. സ്ത്രീക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള പൊതുവിടങ്ങളിലൊന്ന് അമ്പലങ്ങളാണ്. മതമെന്ന അധികാരസ്ഥാപനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിലനിര്‍ത്തിക്കൊണ്ട് വിധേയത്വ പ്രകടനത്തിനു മാത്രമായുള്ള നിയന്ത്രിത പൊതു ഇടങ്ങളായാണ് അമ്പലങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ മതാധികാരത്തിന്റെയും അതുവഴി സംസ്കാരത്തിന്റെയും ഭൗതികസാന്നിദ്ധ്യമായി വര്‍ത്തിക്കുന്നുണ്ട്. അത് ഡിസ്കോര്‍സില്‍ ഇടപെടുന്നത് ഈ സാംസ്കാരിക ഹെജമണിയെ പുനരുത്‌പാദിപ്പിക്കാന്‍ മാത്രമാകുന്നതിനാല്‍ അത്തരത്തിലുള്ള ഒരു ഡിസ്കോര്‍സായിട്ടാണ് പൊങ്കാല മഹാമഹങ്ങള്‍ വായിക്കപ്പെടേണ്ടത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി സൃഷ്ഠിക്കപ്പെടുന്നു എന്നു പറയപ്പെടുന്ന ഈ പൊതു ഇടങ്ങള്‍ സാംസ്കാരിക ഹെജമണിയുടെ പുനരുത്‌പാദനം മാത്രമാണ് സാധ്യമാക്കുന്നത്. അമ്പലങ്ങളില്‍ നിന്നും വേറിട്ടൊരു പൊതു ഇടം എന്ന പ്രതീതി സ്രഷ്ഠിക്കുമ്പൊഴും അവിടെയും സ്ത്രീ എന്ന ജെണ്ടറിന്റെ അംഗീകൃതമായ സാംസ്കാരിക ചുമതലയായി പാചകത്തെ പുനരുദ്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് അടുക്കളയില്‍ നിന്നും പുറത്തുള്ള ഒരു അരങ്ങിലേക്കല്ല സ്ത്രീ കടക്കുന്നത്, മറിച്ച ആ അരങ്ങിനെ അടുക്കളയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഭക്തിയുടെ പരിഹാസ്യതയും അപകടവും.

അടുക്കളയും ചുമന്നുകൊണ്ട് എന്തിനു അരങ്ങത്തു വരുന്നു എന്ന ചോദ്യത്തിനു കിട്ടുന്ന ഉത്തരങ്ങളിലൊക്കെ ഇതിനെ ഭക്തിയുമായി ബന്ധപ്പെടുത്തിക്കാണാറുണ്ട്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് പ്രാര്‍ത്ഥിക്കാനാണെന്ന ലളിതവും നിര്‍ദ്ദോഷകരവുമെന്നു തോന്നിപ്പിക്കുന്ന യുക്തികളിലെ പരിഹാസ്യത കിടക്കുന്നത് ഇത് ദൈവമെന്ന സങ്കല്പത്തെ തന്നെ പരിഹാസ്യമാക്കുന്നു എന്നിടത്താണ്. പ്രാര്‍ത്ഥന എന്ന കൈക്കൂലി കൊടുത്താല്‍ മാത്രം പ്രസാദിക്കുന്ന ദൈവം ഒരു കൈക്കൂലിക്കാരന്റെ പരിവേഷമാണ് സൃഷ്ടിക്കുന്നതെങ്കില്‍ പാടിപ്പുകഴ്ത്തലില്‍ പ്രസാദിക്കുന്ന ദൈവം കോമാളി എന്ന പരിവേഷമാണ് സൃഷ്ടിക്കുന്നത്.

ഭക്തിയെന്ന കേവലയുക്തിയിലെ പരിഹാസ്യത ഭക്തരെ ബാധിക്കാറില്ല കാരണം വിമര്‍ശനങ്ങളെ നേരിടാന്‍ അവര്‍ക്ക് ഹെജമണിയുടെ യുക്തി മാത്രമായിരിക്കും ആശ്രയം. അതിനപ്പുറം വിമര്‍ശനത്തെ മനസ്സിലാക്കണമെങ്കില്‍ പോലും വ്യക്തിയെന്ന നിലയില്‍ ബൗദ്ധികമായി വികാസം പ്രാപിക്കേണ്ടതുണ്ട്. ബൗദ്ധികമായ ഒരു പ്രയത്നവും ആവശ്യപ്പെടാത്ത ഒരു അവസ്ഥ, അഥവാ മുഴങ്ങിക്കേള്‍ക്കുന്ന ആരവങ്ങള്‍ ഹെജമണിയുടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ നിലയുറപ്പിച്ചുകൊണ്ട് ഏറ്റുപാടുന്ന ഒന്ന്, ഒരു മോബ് സൃഷ്ഠിക്കുന്ന അധികാരത്തിന്റെ ഭാഗമാകുമ്പോള്‍ ലഭിക്കുന്ന ഉന്മാദോത്തമായ അവസ്ഥയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ബൗദ്ധിക അധ്വാനത്തെ അപ്രസക്തമാക്കുന്ന ഒരു അന്തരീക്ഷം അഥവാ യുക്തിയുടെ അഭാവം അടയാളപ്പെടുത്തുന്ന ഒന്ന്, ഫാസിസത്തിന്റെ കടന്നുവരവിനു ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ഠിക്കുന്ന കാഴ്ച, ഒട്ടും നല്ല അനുഭവമല്ല പ്രദാനം ചെയ്യുന്നത്

ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികള്‍

പുരോഗമനാത്മകമായ ഫാസിസ്റ്റ്‌വിരുദ്ധ പ്രതിഷേധങ്ങളെയും സമരങ്ങളെയും അവ ഫസിസ്റ്റുകള്‍ക്ക് കണ്‍സോളിഡേഷനുള്ള അവസരമൊരുക്കുമെന്നും, അല്ലെങ്കില്‍ അവയൊക്കെ ‘അരാഷ്ട്രീയ’ മെന്നുമൊക്കെയുള്ള വികലവാദങ്ങളില്‍ പതിയിരിക്കുന്നത് ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികള്‍ തന്നെയാണ്.

ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ കാലിക പ്രസക്തി അവ ഫാസിസത്തിനു നേരെയുയുള്ള ചെറുത്ത് നില്പ്പിനെക്കൂടി അടയാളപ്പെടുത്തുന്നു എന്നതാണ്. ഐഡിയോളജിക്കലി ഫാസിസത്തിന്റെ സത്ത പേറുന്ന സംഘപരിവാര്‍ എന്ന പ്രസ്ഥാനത്തിന്റെ ഭരണാരോഹണം ജനാധിപത്യസമൂഹത്തെ നിരന്തരമായി ഭീതിയുടെ നിഴലില്‍ നിര്‍ത്തുമ്പോഴും അവയോടുള്ള പ്രതികരണങ്ങളെ സംശയദൃഷ്ഠിയോടുകൂടി വിലയിരുത്തപ്പെടുന്നത് ചെറുതല്ലാത്ത അശ്ലീലമായാണ് കാഴ്ചപ്പെടുന്നത്.

മംഗലാപുരം പബ് അറ്റാക്കായാലും, ഘര്‍ വാപ്പസിയായാലും, സദാചാരയുണ്ടായിസം ആയാലും, ജനാധിപത്യസമരങ്ങളെയും പ്രതിഷേധങ്ങളെയും സംഘപരിവാര്‍ നേരിടുന്നത് ഭീതിജനകമായ അന്തരീക്ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് രീതികളവലംബിച്ചു കൊണ്ടാണ്. ജനാധിപത്യപരമായ പ്രതിരോധങ്ങളുടെ സ്പേസിനെ പരിമിതപ്പെടുത്തുക എന്ന അടവ് വളരെ വിദഗ്ദമായിട്ടാണ് അത് സൃഷ്ഠിച്ചെടുക്കുന്നത്. ഈ ഭീകരതകാട്ടി പ്രതിഷേധങ്ങളെയും അവയുടെ സാധ്യതകളെയും ഇല്ലാതാക്കുമ്പോള്‍ വിജയിക്കുന്നത് സംഘപരിവാര്‍ ഫാസിസം തന്നെയാണ്.

ഫാസിസത്തിന്റെ സവിശേഷത അത് വ്യക്തികളുടെ ഏജന്‍സിയെ നിഷേധിക്കുന്നു എന്നിടത്താണ്, ഭൗതികമായ ഹിംസയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല അത്, മനുഷ്യന്റെ ബൗദ്ധികവ്യവഹാരങ്ങളെയുള്‍പ്പടെ അതിന്റെ അധികാര ഹുങ്കിനു വിധേയമാക്കിക്കോണ്ട് അഭിപ്രായ-വ്യവഹാര സ്വാതന്ത്ര്യങ്ങളെ അത് നിഷേധിക്കുന്നു. സംഘപരിവാര്‍ ഫാസിസത്തോടുള്ള സ്റ്റേറ്റിന്റെ പരോക്ഷപിന്തുണ മോഡിയുടെ അധികാരോഹണത്തോടെ മാത്രം സംജാതമായ ഒന്നല്ല. നാമമാത്രമായി സെക്കുലര്‍ ആയിരിക്കുകയും മതത്തിന്റെ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് നിയമപരിരക്ഷ നല്‍കുകയും ചെയ്യുന്ന ഒരു സം‌വിധാനം, സ്റ്റേറ്റില്‍ തന്നെ അന്തര്‍ലീനമായ ഫാസിസത്തിന്റെ ദൃഷ്ടാന്തമാണ്. ‘മതവികാരം വൃണപ്പെടല്‍’ എന്ന അസഹിഷ്ണുത മതത്തിന്റെ ഫാസിസ്റ്റ് മുഖത്തെയാണ് അടയാളപ്പെടുത്തുന്നത്, ഈ ഫാസിസത്തെയാണ് സ്റ്റേറ്റ് ഗ്ലോറിഫൈ ചെയ്തുകൊണ്ട് നിയമപരിരക്ഷ നല്‍കിപോന്നിട്ടുള്ളത്. മതസ്പര്‍ദ്ധയും അതിലൂടെ സൃഷ്ടിക്കപ്പെടാനിടയുള്ള ഭീകരാന്തരീക്ഷളും തടയുക എന്നതാണിതിനു സ്റ്റേറ്റ് കണ്ടുപിടിച്ച ഫാസിസ്റ്റ് യുക്തി. ഇതുതന്നെയാണ് പ്രതിഷേധങ്ങള്‍ ഫാസിസ്റ്റ് ശക്തികളുടെ കണ്‍സോളിഡേഷനിലേക്കെത്തിക്കും എന്ന യുക്തിയും മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം കേവലയുക്തികളെ ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികളായി തന്നെ തിരിച്ചറിയേണ്ടതുണ്ട്.

ചുബനസമരം തുടങ്ങിയപ്പോള്‍ അതിനെതിരെ ഉയര്‍ത്തപ്പെട്ട വിമര്‍ശനങ്ങളും ഇത്തരത്തിലുള്ളതായിരുന്നു എന്നോര്‍ക്കണം. പോസ്റ്റ് മോഡേണ്‍ ഉഡായിപ്പ് ലോജിക്കുകളുമായി സ്വത്വവാദികള്‍ വരെ മുന്നോട്ട് വന്നിരുന്നു, ഇത് ടാര്‍ഗറ്റ് ചെയ്യുന്നത് മുസ്ലിങ്ങളെയാണെന്നും, ക്ലാസ് ഒളിച്ചു കടത്തുന്നു എന്നൊക്കെയായിരുന്നു അത്തരം കേവലയുക്തികളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. പമ്പ ബസ് പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ തീര്‍ത്ത വികലവാദങ്ങളും ഈ വഴിക്കു തന്നെയാണ് പോകുന്നത്.
പമ്പ ബസ് പിടിക്കല്‍ പ്രതിഷേധം വെറും സഞ്ചാരസ്വാതന്ത്യത്തിനു വേണ്ടി മാത്രമുള്ളതായി ചുരുക്കിക്കാണാനാണ് ചില കേവലയുക്തികള്‍ ശ്രമിച്ചത്, സഞ്ചാരസ്വാതന്ത്ര്യ നിരാകരണത്തിനു നിദാനമായത് അടിസ്ഥാനപരമായ സ്ത്രീവിരുദ്ധതയാണെന്നതൊന്നും ഉള്‍ക്കൊള്ളാതെ, രണ്ടും കൂട്ടിക്കുഴയ്ക്കേണ്ട വിഷയമല്ല എന്ന സ്ത്രീവിരുദ്ധ യുക്തിപോലും മുന്നോട്ടു വയ്ക്കപ്പെടുകയുണ്ടായി. ഫാസിസ്റ്റ് കണ്‍സോളിഡേഷന്‍ എന്ന ഫാസിസ്റ്റ് യുക്തിയുടെ ചുവടുപിടിച്ചായിരുന്നു ഇതും.

ഒരു സമരവും, ഒരു പ്രതിഷേധവും വിജയം മുന്നില്‍ കണ്ടുകൊണ്ട് മാത്രം രൂപപ്പെട്ടിട്ടുള്ളതല്ല എന്നാണ് ചരിത്രം നമ്മളോട് പറയുന്നത്. ഓരോ പ്രതിഷേധത്തിനും അതിന്റെ ഇമ്മീഡിയറ്റ് ഇമ്പാക്റ്റിനപ്പുറം, അത് വിജയമായാലും പരാജയമായാലും പ്രസക്തിയുണ്ട്, അത് ഒറ്റപ്പെട്ട ഒറ്റയാള്‍ പ്രതിഷേധമായാലും, സംഘടിത സമരങ്ങളായാലും, ഡിസ്കോര്‍സില്‍ അത് ഒരു സാധ്യത ഉല്‍‌പാദിപ്പിക്കുന്നുണ്ട്. പഴയ കാലത്തെ മീഡിയ തമസ്കരണങ്ങള്‍ക്ക് മുക്കിക്കളയാനും തടയാനുമാകുമായിരുന്ന അവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഇന്നത്തെ സൈബര്‍-സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനരീതിയെന്ന്‍ പല സൈദ്ധാന്തികരും ഇനിയും മനസ്സിലാക്കിയിട്ടില്ല. ഡിസ്കോര്‍സില്‍ നിക്ഷേപിക്കപ്പെടുന്ന സാധ്യതകളിലെ യുക്തികളുടെ പൂര്‍ണ്ണമായ ഇല്ലാതാക്കല്‍ ഇന്ന് അത്ര എളുപ്പമുള്ള കാര്യമല്ല, സ്ത്രീപക്ഷ പുരോഗമനയുക്തികളില്‍ ഈ അടുത്ത കാലത്ത് ഉണ്ടായ വന്‍ കുതിപ്പ് മാത്രം മതി ഇത് മനസ്സിലാക്കാന്‍.

പ്രതിഷേധത്തിനുള്ള സ്പേസ്, അത് ആര്‍ക്ക്, എപ്പോള്‍ വേണമെങ്കിലും, എവിടെ വേണമെങ്കിലും ജനാധിപത്യരീതിയില്‍ നടത്താനുള്ള സാഹചര്യം ഉറപ്പുവരുത്തേണ്ടത് ജനാധിപത്യന്റെ നിലനില്‍‌പ്പിന് അത്യന്താപേക്ഷിതമാണ്. അതിനു സമയപരിമിതികളോ ഭൗതികപരിമിതികളോ നിര്‍ണ്ണയിക്കുന്ന എല്ലാ യുക്തികളെയും ചെറുത്തു തോല്‍‌പ്പിക്കുക തന്നെ വേണം, കാരണം അടിസ്ഥാനപരമായി ഇത്തരം യുക്തികള്‍ സഹായിക്കുന്നത് ഫാസിസത്തെ തന്നെയാണ്. വിട്ടുകൊടുക്കപ്പെടുന്ന ഓരോ സ്പേസും ജനാധിപത്യത്തില്‍ നിന്നാണ് കവര്‍ന്നെടുക്കപ്പെടുന്നത്, അത് ആരു പ്രതിഷേധിക്കുന്നു എന്നതിനെ നോക്കി നിര്‍ണ്ണയിക്കപ്പെടേണ്ട ഒന്നല്ല. പ്രതിഷേധങ്ങളെ തോല്‍‌വിയുടെയും വിജയത്തിന്റെയും അടിസ്ഥാനത്തിലുമല്ല അളക്കേണ്ടത്, ഡിസ്കോര്‍സില്‍ അതിന്റെ രേഖപ്പെടുത്തല്‍ തന്നെയാണ് അതിന്റെ കര്‍ത്തവ്യവും. അടവ് നയങ്ങളൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രൂപപ്പെടുത്തി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നിലനില്‍‌ക്കുമ്പോഴും അത് ഫാസിസത്തിനു പച്ചക്കൊടി കാട്ടിക്കൊണ്ടാകരുത്. ഫാസിസത്തോടുള്ള ചെറുത്ത് നില്പ് തുടങ്ങേണ്ടതും തുടരേണ്ടതും ഇത്തരം ഫാസിസ്റ്റ് യുക്തികളെ താങ്ങി നിര്‍ത്തുന്ന നിയമപരിരക്ഷകളെ ചോദ്യം ചെയ്തുകൊണ്ടു തന്നെയാവണം.

ചുംബന സമരം – ക്ലാസും (ഫാസിസ്റ്റ്) രാഷ്ട്രീയവും

ചുംബനസമരം അഥവാ സദാചാരപോലീസിംഗിനെതിരേയുള്ള പ്രതിഷേധ സമരത്തോടുള്ള ദീപക് ശങ്കരനാരായണന്റെ അഴിമുഖത്തില്‍ എഴുതിയ നിരീക്ഷണങ്ങളോടുള്ള പ്രതികരണമാണിത്. കമന്റായി എഴുതി വന്നപ്പോള്‍ ഈ പരുവത്തിലായി….

ദീപക്കിന്റെ ലേഖനം – സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും.

ദീപകിന്റെ കുറിപ്പിലെ യുക്തികളെക്കാളും പ്രശ്നമുള്ളത് അതിന്റെ ടൈമിംഗിലാണ്. ഏതൊരഭിപ്രായ പ്രകടനത്തിനും അതിന്റെ ഒബ്ജക്റ്റിവിറ്റിക്കപ്പുറം ടൈമിംഗിനും പ്രസക്തിയുണ്ട്. സദാചാര പോലീസിംഗ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, പക്ഷെ വര്‍ദ്ധിച്ചു വരുന്ന ഫാസിസ്റ്റ് മേല്‍നോട്ടങ്ങള്‍ക്കും അക്രമത്തിനും ഒരു സ്റ്റേറ്റ് മെഷിനറിയുടെ പിന്‍‌ബലം മോഡിയുടെ അരങ്ങേറ്റത്തോടെ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. ഫാസിസം കൊങ്ങയ്ക്ക് പിടിക്കുമ്പോള്‍ അതിന്റെ മുരള്‍ച്ചയുടെ തരംഗദൈര്‍ഖ്യത്തെപ്പറ്റി സൈദ്ധാന്തിക്കുന്നതില്‍ ഒരു അശ്ലീലം ചുവയ്ക്കുന്നുണ്ടെന്നു പറയാതെ വയ്യ.

1. ചുംബനം, പുരോഗമന രാഷ്ട്രീയം, നവ ലിബറിലിസം..

ഫ്യൂഡല്‍ മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ടാണ് നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ സംഭാവനകളും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്, അതിനു പുരോഗമനപരമായ ഒരു തുടര്‍ച്ചയുടെ തലമുണ്ട്. വര്‍ഗ്ഗ, രാഷ്ട്ര, സ്വത്വ വിഭാഗീകരണങ്ങള്‍ക്കപ്പുറമാണ് ആ തുടര്‍ച്ചയുടെ ചക്രമുരുളുന്നത്. ഈ തുടര്‍ച്ചയുടെ ചരിത്രത്തിന്റെ, പുരോഗമാത്മകതയാണതിന്റെ രാഷ്ട്രീയവും എന്ന തിരിച്ചറിവില്‍ നിന്നാണ് നമ്മള്‍ ഓരോ ചലനങ്ങളേയും അളക്കേണ്ടത്, അതിലെ പുരോഗമനദര്‍ശനങ്ങളെയും റിഗ്രസ്സീവായ ചലനങ്ങളെയും രാഷ്ട്രീയമായിത്തന്നെ വേര്‍തിരിച്ചു കാണേണ്ടത് ഈ തുടര്‍ച്ചയുടെ പച്ഛാത്തലത്തിലാണ്.

ഒരു ചുംബനം അല്ലെങ്കില്‍ സ്പര്‍ശം കൊണ്ട് അശുദ്ധയാക്കപ്പെടുന്നവളാണ് സ്ത്രീ, അല്ലെങ്കില്‍ അവളുടെ ശരീരത്തിന്മേലുള്ള സ്പര്‍ശങ്ങള്‍ക്ക് തന്നെ അവകാശികളുണ്ട് എന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ കാഴചപ്പാടില്‍ ഒരു പാസ്സിവായ വസ്തുവിന്റെ സ്ഥാനമാണ് സ്ത്രീക്കുള്ളത്, ഉടമസ്ഥതില്‍ വയ്ക്കാനും (നെറുകയില്‍ സിന്ദൂരക്കുറി), ഉപയോഗിക്കാനും സം‌രക്ഷിക്കാനുമൊക്കെ ആയിട്ടുള്ള പാസ്സീവായ ഏജന്‍സി ഇല്ലാത്ത വെറും വസ്തു. ഈ സങ്കല്‍‌പ്പത്തെയാണ് ആക്റ്റീവായ ഒരു സ്ത്രീ തകിടം മറിക്കുന്നത്. ഒരു പുരുഷനെ ചുംബിച്ചതുകൊണ്ടോ (പുരുഷനാല്‍ ചുംബിക്കപ്പെട്ടതുകൊണ്ടോ) അതുപോലെ സ്പര്‍ശിച്ചതുകൊണ്ടോ അശുദ്ധയാകാന്‍ വിസമ്മതിക്കുന്ന, സ്വതന്ത്രമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ഏജന്‍സിയുള്ള സ്ത്രീ തകരാറിലാക്കുന്നത് ഈ സിസ്റ്റത്തെയാണ്. സംസ്കാരം തകര്‍ന്നേ എന്നു നിലവിളിച്ചുകൊണ്ട് സദാചാര ഗുണ്ടായിസം അരങ്ങേറുന്നതും സ്വാഭാവികം. സദാചാരം വാളോങ്ങുന്നത് സ്ത്രീയുടെ ഏജന്‍സിക്കു നേരെയാണ്, അതു തന്നെയാണ് സദാചാരത്തിന്റെ രാഷ്ട്രീയവും.

പരസ്യമായി ചുംബനമുള്‍പ്പടെയുള്ള ആക്റ്റീവായ പ്രവര്‍ത്തികളില്‍ പുരോഗമനാത്മകത വരുന്നത് പാസീവായ ഏജന്‍സിയില്ലാത്ത അവസ്ഥയില്‍ നിന്നും പുരുഷനു തുല്യമായ, സ്വാതന്ത്ര്യം സ്വയം കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് സ്ത്രീ എത്തുന്നു എന്നിടത്താണ്. നിലവിലുള്ള ഫ്യൂഡല്‍ കാഴ്ചപ്പാടില്‍ നിന്നും പുരോഗമനപരമായ മുന്നോട്ടു പോക്കിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്തു തന്നെയാകട്ടെ, അത് നവ ലിബറല്‍ ചുറ്റുപാടുകളാണെങ്കില്‍ തന്നെയും അതില്‍ പരിഭവപ്പെടാനോ ആവലാതിപ്പെടാനോ ഒന്നുമില്ല, കാരണം ഈ പുരോഗമനാത്മകത നവ ലിബറലിസത്തിന്റെ എക്ലൂസിവ് പ്രോപ്പര്‍ട്ടിയായി സമ്മതിച്ചു കൊടുക്കേണ്ടതായ ഒന്നല്ല, മാത്രമല്ല ഇത്തരം തുടര്‍ച്ചകളെ നവ ലിബറല്‍ മൂല്യങ്ങളെന്ന ക്ലീഷെകളില്‍കൊണ്ടു കെട്ടുന്ന ഉപരിപ്ലവകരമായ കാഴ്ചപ്പാടുകളെ തിരിച്ചറിയുകയും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂഡല്‍ യുക്തികളെ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റൊന്ന്, ഈ പുരോഗമനപരതയുടെ തുടര്‍ച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഏറ്റവും താഴേക്കിടയിലുള്ള അധകൃത വര്‍ഗ്ഗങ്ങളുമായിരിക്കും, കാരണം പരാശ്രിതത്വം പേറുന്ന വിഭാഗങ്ങളെന്ന നിലയില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്നതും അവര്‍ തന്നെയാണ്, കുറച്ചുകൂടി സൂക്ഷമമായിപ്പറഞ്ഞാല്‍ അതിനുള്ളിലെ സ്ത്രീകളും. തകരുന്നത് ഫ്യൂഡല്‍ മൂല്യങ്ങളാകുമ്പോള്‍ അതിന്റെ ഗുണം അധകൃത വര്‍ഗ്ഗങ്ങള്‍ക്കുകൂടിയാകും ആശ്വാസം പകരുക.

2. പ്രതിഷേധങ്ങളും ക്ലാസും (വര്‍ഗ്ഗവും)

ദീപക് ചൂണ്ടിക്കാട്ടിയ മോറല്‍ പോലീസിങ്ങിലെ വര്‍ഗ്ഗീകരണത്തോടു യോജിപ്പുള്ള ഭാഗം ഇതരങ്ങേറുന്ന ഭൗതിക ഇടങ്ങള്‍ ഗ്രാമങ്ങളും അവിടുത്തെ ഇരകള്‍ ഈ അധകൃത വര്‍ഗ്ഗവുമാണെന്നതിനോടാണ്, എന്നാല്‍ ഇതില്‍ ഇസ്ലാമിക്/ ഹൈന്ദവ ഫണ്ടമെന്റെലിസ്റ്റുകളുടെ പങ്ക് ഭിന്നമായി അടയാളപ്പെടുത്തിയതിനോട് യോജിപ്പില്ല. ഒന്നാമതായി ഭൗതിക ഇടങ്ങളെന്ന നിലയില്‍ ഗ്രാമങ്ങളില്‍ ഫ്യൂഡലിസ്റ്റ് മൂല്യങ്ങള്‍ നിലനിര്‍ത്തപ്പെടുന്നത് പരാശ്രിതക്കൂട്ടങ്ങളില്‍ സ്വാഭാവികമായും രൂപപ്പെടുന്ന കമ്യൂണിറ്റി മെന്റാലിറ്റിയിലൂടെയാണ്. നിലനില്പിന്റെ ഭാഗമായി പരിഗണിക്കേണ്ടതാണെങ്കിലും ഈ ഗോത്രപരതയുടെ പരിണിതി പ്രത്യക്ഷമായ ഒരു പോലീസിങ്ങിന്റെ നിര്‍മ്മിതിയിലായിരിക്കുമെന്നത് പല ഗോത്രപഠനങ്ങളില്‍ നിന്നും നിരീക്ഷിക്കാവുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ മോറല്‍ പോലീസിംഗ് എന്നത് ഗോത്രപരതയുടെ സവിശേഷതകളിലൊന്നായിട്ടാണു മനസ്സിലാക്കേണ്ടത്, അതില്‍ ഹൈന്ദവ/ഇസ്ലാമിക വേര്‍തിരിവുകള്‍ക്ക് പ്രത്യേകിച്ചു സ്ഥാനമില്ല, തുടങ്ങി വച്ചത് ഇതിലേതെങ്കിലും ഒരു കൂട്ടരാണെന്നു പറയുന്നതിലും യുക്തിയില്ല.

നേരെ മറിച്ച് മിഡില്‍-അപ്പര്‍ മിഡില്‍ ക്ലാസുകളുടെ ഭൗതിക ഇടങ്ങള്‍ തന്നെ വ്യത്യസ്തമാണ്, മാത്രവുമല്ല അവിടങ്ങളില്‍ താരതമ്യേനെ പരാശ്രയ വിധേയമായ ഒരു ഗോത്രപരത പ്രത്യക്ഷമായി അസാധ്യവുമാണ് കാരണം ഇവിടെ പരാശ്രിതത്വം തന്നെയാണ് വലിയ ഒരു അളവുവരെ ഇല്ലാതായിട്ടുള്ളത്. ഈ പരാശ്രിതത്വത്തിന്റെ അഭാവം (മൊത്തത്തിലുള്ള അഭാവമല്ല) സൃഷ്ടിക്കുന്ന സ്വാതന്ത്ര്യം തന്നെയാകണം ഗ്രാമങ്ങളില്‍ നിന്നും ഭൗതികമായ ഒരു പറിച്ചു നടലിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഗ്രാമ ഇതര ഇടങ്ങളില്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ക്കുള്ള ആവിഷ്കാരം സാധ്യമാക്കുന്നത് അവിടങ്ങളില്‍ പ്രത്യക്ഷമായി ഇല്ലാത്ത കമ്യൂണിറ്റി മെന്റാലിറ്റിയും അതിനോടനുബന്ധമായി വരുന്ന പോലീസിംഗുമാണ്. മറ്റു പല രീതികളില്‍ ലൂസായിട്ടുള്ള കമ്യൂണിറ്റികള്‍ രൂപപ്പെടുമെങ്കിലും അതിനു ഗ്രാമങ്ങളിലെ പരാശ്രയ സ്വാഭാവത്തില്‍ നിന്നും വരുന്ന തരത്തിലുള്ള പോലീസിങ്ങിനെ ഉല്പാദിപ്പിക്കാനാകില്ല. അതുകൊണ്ടു തന്നെ അത്തരം പോലീസിങ്ങിനെ ചെറുക്കുക എന്നതായിരിക്കും ഇവിടങ്ങളിലെ സ്വാഭാവികമായ പ്രതികരണം. ഗോത്രപരതയുടെ ഭാഗമായ മൂല്യങ്ങള്‍ ഇവിടെ ഒരു പരിധിവരെ നിലനിര്‍ത്തിപ്പോരുന്നത് വര്‍ഗ്ഗത്തെയും, ഭൗതിക ഇടങ്ങളെയും മറികടക്കുകയും ചെയ്യുന്ന ഒന്നുകൊണ്ടായിരിക്കും. ഇവിടെയാണ് മതം പ്രസക്തിയാര്‍ജ്ജിക്കുന്നത്. സംഘപരിവാറിന്റെ പോലീസിംഗിന്റെ മാര്‍ഗ്ഗങ്ങളായി സ്വാഭാവികമായും മതവും ദേശീയതയുമൊക്കെ കടന്നു വരുന്നതും. സംഘപരിവാറിനെ, ഫ്യൂഡല്‍ മൂല്യങ്ങളുടെ സം‌രക്ഷകര്‍ എന്ന നിലയില്‍ അധികാരം കൈയ്യാളുന്ന ഒരു ഗോത്രവര്‍ഗ്ഗമായാണു മനസ്സിലാക്കേണ്ടത്, അവരുടെ ഗോത്രപരതയുടെ വ്യാപന മേഘലകളായി അവര്‍ കാണുന്നത് ഈ ഗ്രാമ ഇതര ഇടങ്ങളെയാണ്. വര്‍ഗ്ഗങ്ങളെ മറികടന്നു തങ്ങളുടെ പോലീസിംഗിനെ വ്യാപിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നായിട്ടാണ് മതവും സംസ്കാരവും ഇവിടെ ഇവര്‍ക്ക് തുണയാകുന്നത്.

ക്യാപ്പിറ്റലിസത്തില്‍ നവ ലിബറലിസത്തിന്റെ പ്രേരകങ്ങള്‍ സാമ്പത്തികമാണെന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായ പരാശ്രിതത്വമില്ലായ്മ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകളാണു തുറന്നിടുന്നത്. ആ സ്വാതന്ത്യത്തിന്റെ അനുശീലനത്തില്‍ നിരുത്തരവാദപരമായതും അല്ലാത്തതുമായ പോരായ്മകളുമുണ്ടാകുന്നതുകൊണ്ടു മാത്രം ഈ ഉല്‍‌പാദിക്കപ്പെട്ട സ്വാതന്ത്ര്യത്തിനു പ്രസക്തിയില്ലാതാകുന്നില്ല. ഇത് നേരത്തെ സൂചിപ്പിച്ച നവോത്ഥാനമുള്‍പ്പടെയുള്ള പുരോഗമനാത്മകതയുടെ തുടര്‍ച്ചയുടെ ഭാഗമായി തിരിച്ചറിയേണ്ടതുമാണ്. ഗോത്ര വര്‍ഗ്ഗ മൂല്യങ്ങളെ ചവിട്ടി മെതിച്ചു കൊണ്ടുള്ള മുന്നോട്ട് പോക്ക് ആ മൂല്യങ്ങളുടെ തകര്‍ച്ചയിലേക്കും അതിന്റെ ഇമ്പാക്റ്റ് അധകൃത വര്‍ഗ്ഗങ്ങളിലേക്കും എത്തിച്ചേരുന്നതില്‍ കാലതാമസമുണ്ടാകുമെങ്കിലും അനിവാര്യമാണ്. സംഘപരിവാറിനെ വിളറി പിടിപ്പിക്കുന്നതും ഇതു തന്നെയാണ്.

3. സദാചാരവിരുദ്ധ സമരങ്ങളെ ക്ലാസുമായി കൂട്ടിക്കെട്ടുന്നതിലെ രാഷ്ട്രീയം.

പരസ്യമായ ചുംബനത്തിനുള്ള സ്വാതന്ത്ര്യവും അതിനുവേണ്ടിയുള്ള സദാചാരവിരുദ്ധ സമരങ്ങളെ ക്ലാസുമായി കൂട്ടിക്കെട്ടുന്ന ദീപക്കിന്റെ യുക്തിയോടും യോജിക്കുന്നില്ല. ദീപക് പറയുന്നത്

a.”പക്ഷേ ആദ്യമായിട്ടാണ് കേരളത്തില്‍ സംഘടിതമായ മോറല്‍ പൊലീസിങ്ങ് അപ്പര്‍ മിഡില്‍-അപ്പര്‍ ക്ലാസ് ടാര്‍ഗെറ്റ് വച്ച് യുവമോര്‍ച്ചക്കാര്‍ നടപ്പിലാക്കിയത്. ഡല്‍ഹി ബലാത്സംഗത്തിനെതിരെ നടന്ന വ്യാപകപ്രതിഷേധം പോലെത്തന്നെ ഇതിലും ഒരു ക്ലാസ് താദാത്മ്യത്തിന്റെ എലമെന്റുണ്ട്”

b. “മോറല്‍ പൊലീസിങ്ങ് കേരളത്തില്‍ തിര്‍ച്ചയായും ഒരു ക്ലാസ് ഇഷ്യൂ അല്ല, പക്ഷേ ക്ലാസിനെ തൊടുമ്പോള്‍, അപ്പോള്‍ മാത്രം, ട്രിഗര്‍ ചെയ്യപ്പെടുന്ന വ്യാപകപ്രതിഷേധങ്ങളില്‍ തീര്‍ച്ചയായും ക്ലാസുണ്ട്.”

c. ” രാഷ്ട്രീയം:- പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായിരിക്കെത്തന്നെ വര്‍ഗ്ഗപരതയെ ഒളിക്കുക വഴി അരാഷ്ട്രീയത പേറുന്നതാണ് ചുംബനസമരം.”

ഒരു മധ്യവര്‍ഗ്ഗ പ്രതികരണമായതു കൊണ്ട് തീര്‍ച്ചയായും അതില്‍ ക്ലാസുണ്ടാകും, അത് ദീപക് തന്നെ തിരിച്ചറിഞ്ഞ പോലെ ഇഷ്യുവിന്റെ ക്ലാസ് സ്വഭാവമല്ല, മറിച്ച് പ്രതികരിക്കുന്ന ആളുകള്‍ ആ ക്ലാസിലുള്ള ആളുകളായതുകൊണ്ടു മാത്രമാണ്. ഇവിടെ മനസ്സിലാക്കേണ്ടത് പുരോഗമനത്തിന്റെ മാനങ്ങളില്‍ മുന്നേറ്റം വരുന്നത് ആ സ്വാതന്ത്ര്യത്തിനു വികസിക്കാനുള്ള ഇടങ്ങളുള്ളിടത്താണ്, നേരത്തെ സൂചിപ്പിച്ചതു പോലെ അതിനുള്ള ഇടങ്ങളില്ലാത്തിടത്ത് അത്തരം മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കാനാകില്ല. അതുകൊണ്ടു തന്നെ ഇവിടെ ക്ലാസ് എന്നത് ഒരു കണ്‍സേണേ ആകേണ്ട കാര്യമില്ല. ഇവിടെ ക്ലാസുണ്ട് എന്ന നിരീക്ഷണം, സോ വാട്ട്? എന്ന ഒറ്റ് ചോദ്യത്തില്‍ തകര്‍ന്നു പോകുന്ന യുക്തിയേ ഈ ക്ലാസ് കണ്‍‌സേണിനുള്ളൂ, കാരണം ഈ പ്രതികരണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പുരോഗനമാത്മകയ്ക്ക് ക്ലാസുമായി ബന്ധമില്ല. ഇഷ്യുവിനെ അവഗണിച്ചിട്ട് ഇഷ്യു മുന്നോട്ടു വച്ച ആളിനെ ആധാരമാക്കുന്നത് ലോജിക്കല്‍ ഫാലസിയാണ്, അത് നീ മിശ്രവിവാഹം കഴിച്ചിട്ടു മതി മിശ്രവിവാഹത്തിനു വേണ്ടി സംസാരിക്കുന്നത് എന്നു പറയുന്ന ഫാലസിയുടെ മറ്റൊരു വേര്‍ഷനാണ്. മറ്റൊരു അപകടമുള്ളത്, മധ്യവര്‍ഗ്ഗത്തില്‍ നിന്നും ട്രിഗര്‍ ചെയ്യപ്പെടാവുന്ന എല്ലാ പ്രതിഷേധങ്ങളെയും ഇത്തരത്തില്‍ കുറച്ചുകാണാനുള്ള സാധ്യത ഇത്തരം അനാലിസിസുകളില്‍ ഉണ്ടെന്നതാണ്

4. അരാഷ്ട്രീയത, ആം ആദ്മി, സംഘ പരിവാര്‍

ദീപക് പറയുന്നു.

“വീണ്ടും ഡല്‍ഹി റേപ്പെടുക്കുക – ഇന്ത്യമുഴുവന്‍ മെഴുകുതിരി കത്തിച്ചുണ്ടാക്കിയ മൂവ്‌മെന്റ് രാഷ്ട്രീയമായ ദിശാബോധത്തിന്റെ അഭാവത്തില്‍ ആദ്യം ആം ആദ്മിയിലേക്കും പിന്നീട് ഫലത്തില്‍ സംഘപരിവാറിലേക്കും ലയിച്ചു”

ആം ആദ്മി പാര്‍ട്ടിയുടെ സദാചാരഗുണ്ടായിസം ഡല്‍ഹി നിവാസികള്‍ക്ക് പരിചിതമാണ്, അവര്‍ അതില്‍ പങ്കാളികളുമാണ്,. കറുത്ത വര്‍ഗ്ഗക്കാരെ സദാചാരം പഠിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങിയത് ആം ആദ്മിക്കാര്‍ തന്നെയായിരുന്നല്ലോ അവരെന്നും പുരുഷാധിപത്യത്തിന്റെ കൂടെയാണ് നിലയുറപ്പിച്ചു പോന്നിട്ടുള്ളത്. ആം ആദ്മിയായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന ഓരോ വ്യക്തിയുടെയും പ്രത്യയശാസ്ത്ര അടിത്തറ പുരുഷാധിപത്യ യാഥാസ്ഥിതികതയുടേതായിരിക്കും, കാരണം സമൂഹം അഥവാ പരിഷ്കൃതനല്ലാത്ത മനുഷ്യന്‍ അഥവാ ആം ആദ്മി, അതാണ്.

ലോകത്തെവിടെയും ഈ അപരിഷ്കൃത ആം ആദ്മി പുരോഗമന ആശയങ്ങളുടെ കൂടെ നിലയുറപ്പിച്ചതായി ചരിത്രമില്ല. അവന്റെ കൂടപ്പിറപ്പായ മൊറാലിറ്റി മാത്രമേ അവന് മനസ്സിലാകൂ. ഒബ്ജക്റ്റിവിറ്റി അവനു ചെകുത്താന്റെ സന്തതിയായിരിക്കും. അതുകൊണ്ടാണ് കറുത്തവന്റെ മൊറാലിറ്റി അവനു ചെകുത്താനു തുല്യമായി അനുഭവപ്പെടുന്നത്. എന്തിന്, സാമ്പത്തിക അഴിമതി പോലും അവന് മനസ്സിലാകണമെങ്കില്‍ അത് മൊറാലിറ്റിയുടെ ഭാഷയില്‍ അവതരിപ്പിക്കപ്പെടണം. അഴിമതിക്കെതിരെ അവന്‍ തെരുവിലിറങ്ങിയത് ഇതേ മൊറാലിറ്റിയുടെ ഗാന്ധിയന്‍-അണ്ണാ ഹസ്സാരെ ഭാഷയില്‍ ഗര്‍ജ്ജിച്ചുകൊണ്ടായിരുന്നു. അതായത് സാമ്പത്തിക അഴിമതിയെ ഒരു മോറല്‍ ഇഷ്യുവായി കാണാനായതുകൊണ്ടു മാത്രമാണ് അവനു പ്രതികരിക്കാനായത്, ഒരു കണക്കിനു സദാചാരവാദ സമരം തന്നെയായിരുന്നു അവരുടെ അഴിമതിവിരുദ്ധ സമരം.

എന്നാല്‍ ഡല്‍ഹിയില്‍ നടന്ന ബലാത്സംഗങ്ങളുടെ പച്ഛാത്തലത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഈ മൊറാലിറ്റിയെ മറികടക്കാനായതാണ് അതിന്റെ പ്രസക്തി. മൊറാലിറ്റിയെ ഉയര്‍ത്തിക്കാട്ടുന്നതിനു പകരം അവയെ നിരാകരിക്കുകയും, അതിലുപരി യാഥാസ്ഥിതികപുരുഷാധിപത്യ മൂല്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് അതിനു വളരാനായി എന്നിടത്താണ് അതിന്റെ വിജയം (ഇതിനെ ഒരു മോറല്‍ ഇഷ്യു മാത്രമായി കണ്ട നല്ലൊരു വിഭാഗവുമുണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല). സൈബര്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ഫെമിനിസ്റ്റ് ഡിസ്കോര്‍സിന്റെ ഒരു വന്‍ കുതിച്ചു ചാട്ടം തന്നെ സംഭവിച്ചതും ഫെമിനിസ്റ്റുകള്‍ എന്നു സ്വയം ഐഡന്റിഫൈ ചെയ്യാന്‍ വിസമ്മതിച്ചിരുന്ന ഒരു ഘട്ടത്തെ മറികടക്കാനായി എന്നതും ഈ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കേറ്റ വന്‍ തിരിച്ചടിയാണ്.

ഇവിടെയാണ് ദീപക്കിന്റെ നിരീക്ഷണത്തിലെ പോരായ്മ കിടക്കുന്നത്. കേജ്റിവാള്‍ നയിച്ച ആം ആദ്മി മുന്നേറ്റത്തിലെ സദാചാര മനോഭാവം മോഡിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ വിജയിച്ചുവെങ്കില്‍, ഡല്‍ഹി ബലാത്സംഗ പ്രതിഷേധങ്ങള്‍ക്ക് മോഡി വിരുദ്ധവും പുരുഷാധിപത്യവിരുദ്ധവുമായ ഒരു ഡിസ്കോര്‍സിനെ നിലനിര്‍ത്താനായി എന്നത് ദീര്‍ഘകാല ദൃഷ്ടിയില്‍ പുരോഗമനപരമായ ഒന്നു തന്നെയാണ്, അതിന്റെ തുടര്‍ച്ചയായിട്ടാണ് ചുംബന-സദാചാരവിരുദ്ധ സമരത്തെ കാണേണ്ടതും. ഇതിനു തെളിവാണ് ഈ സമരത്തിനെ എതിര്‍ത്ത ഹൈന്ദവ/ഇസ്ലാമിക സദാചാരഗുണ്ടകളുടെ ഐക്യപ്പെടല്‍. ഇതൊരു പ്രത്യയശാസ്ത്രപരമായ ഐക്യപ്പെടല്‍ കൂടിയാണെന്നു വ്യക്തമാകുന്നതോടെ ഫാസിസത്തിന്റെ സ്വഭാവം കൂടുതല്‍ തെളിമയോടുകൂടി കാഴ്ചപ്പെടുകയാണിവിടെ. നരേന്ദ്രമോഡി പിന്‍‌പറ്റുന്നതും ഇതേ ഫാസിസ്റ്റ് പ്രത്യശാസ്ത്രമാണെന്ന സത്യത്തെ അധികം നാള്‍ ഒളിച്ചു വയ്ക്കാന്‍ കഴിയില്ല എന്നതു തന്നെയാണിതിന്റെ രാഷ്ട്രീയ സാധ്യത.

5. പ്രയോറിറ്റികളുടെ രാഷ്ട്രീയം.
ദീപക്കിന്റെ മറ്റൊരു നിരീക്ഷണം പ്രയോറിറ്റികളുടേതാണ്. കേരളത്തിലെ മോറല്‍ പോലീസിംഗ് പരമ്പരകളെ കണക്കിലെടുത്താല്‍ താരതമ്യേനെ നിസ്സാരപ്പെട്ട ഒന്നിനു കിട്ടുന്ന പ്രതികരണം, ഇത് മറ്റു പലരും ചൂണ്ടിക്കാട്ടിയതു പോലെ, സ്ത്രീകള്‍ക്ക് ഇതിലും വലിയ ഇഷ്യുകളുണ്ടെന്നും ചുംബനമല്ല പ്രയോറിറ്റിയെന്നതുമായ വാദങ്ങളുമായി കൂട്ടി വായിക്കാവുന്നതാണ്. ഈ താരതമ്യങ്ങള്‍ക്ക് ഇവടെ പ്രസക്തിയില്ല കാരണം ഇവിടെ നമ്മള്‍ പല ചോയ്സുകള്‍ മുന്നില്‍ വച്ചിട്ട് അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ടത് തെരഞ്ഞെടുക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്, അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ മാത്രമേ പ്രയോറിറ്റികള്‍ അപ്ലൈ ചെയ്യാനാകൂ. ഇവിടെ ഒരു സംഭവം ട്രിഗര്‍ ചെയ്ത് ഒരു ഇഷ്യു, അതിലൂടെ പത്തിവിടര്‍ത്തിയ ഫാസിസവും അതിനെതിരേയുള്ള പ്രതിരോധ സമരവും വിഷയമാകുന്നിടത്ത് പ്രയോറിറ്റികളുടെ താരതമ്യ പഠനത്തിനു പ്രസക്തിയില്ലെന്നു മാത്രമല്ല അത് ഒരു ഡിസ്ട്രാക്ഷനുമാണ്.

ദീപക് ഉന്നയിക്കുന്ന വാദങ്ങളോട് യോജിപ്പും വിയോജിപ്പുമുണ്ട്, അത് പല തലങ്ങളിലാണെന്നു മാത്രം…

പൊട്ടന്‍‌ഷ്യല്‍ റേപ്പിസ്റ്റുകള്‍

ഇതൊരു പ്രതികരണക്കുറിപ്പാണ്‌.

റേപ്പ് നടക്കുന്നത് സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുമൂലമുള്ള പ്രലോഭനങ്ങള്‍ക്കൊണ്ടാണെന്നുള്ള ധാരണകള്‍, കുറ്റം റേപ്പ് ചെയ്തവനില്‍ നിന്നും റേപ്പ് ചെയ്യപ്പെട്ടവളിലേക്കു തന്ത്രപൂര്‍‌വ്വം മാറ്റിയെടുക്കുന്നു. സ്ത്രീയുടെ ശരീരം കണ്ടാല്‍ ഉടനെ തന്നെ അതൊരു വസ്തുവാണെന്നും ആ വസ്തുവിനു ജീവനോ, അവകാശങ്ങളോ ഇല്ലാത്തതുകൊണ്ട് അതിനെ അവകാശപ്പെടാനും, സം‌രക്ഷിക്കാനും, ഉപയോഗിക്കുവാനുള്ള അവസരമായി കണക്കാക്കുന്ന ധാരണകളുമായി നടക്കുന്ന ഓരോ പുരുഷനും ഒരു പൊട്ടന്‍‌ഷ്യല്‍ റേപ്പിസ്റ്റ് തന്നെയാണു. അത്തരമൊരു പൊട്ടന്‍‌ഷ്യല്‍ റേപ്പിസ്റ്റിനെ പരിചയപ്പെടുത്തുന്നു.

ശ്രീമാന്‍ ബഷീര്‍ വള്ളിക്കുന്നിന്റെ കുറിപ്പ്

http://www.vallikkunnu.com/2012/12/please-rape-me.html

വള്ളിക്കുന്നു പറയുന്നു..

“സമൂഹത്തില്‍ കള്ളന്മാരുണ്ട്‌ എന്ന് തിരിച്ചറിയുന്നത്‌ കൊണ്ടാണ് കിടന്നുറങ്ങുമ്പോള്‍ വാതില്‍ കുറ്റിയിടാന്‍ നാം മറന്നു പോകാത്തത്. കള്ളന്മാരേ നിങ്ങള്‍ നല്ല മനുഷ്യരാവൂ ഞങ്ങള്‍ വാതില്‍ തുറന്നിടാം എന്ന് പറയുന്നത് വിവരക്കേടാണ്. കള്ളന്മാരെ കൂടുതല്‍ പ്രലോഭിപ്പിക്കുന്ന സമീപനമാവുമത്. അത്തരം സമീപനങ്ങള്‍ ഉണ്ടാവാതിരിക്കുക എന്നതും കള്ളന്മാരെക്കെതിരെയുള്ള ശിക്ഷാ നടപടികളോളം തന്നെ പ്രധാനമാണ്. തങ്ങള്‍ പ്രദര്‍ശന വസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും സ്വയം പ്രദര്‍ശന വസ്തുക്കളാകാതിരിക്കാന്‍ ശ്രമിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്.”

വീടിന്റെ വാതില്‍ കുറ്റിയിട്ടാല്‍ കള്ളന്മാരെ പ്രലോഭിപ്പിക്കാതിരിക്കാം, അതുപോലെ സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചാല്‍ റെപ്പിസ്റ്റുകളെ പ്രലോഭിപ്പിക്കാതിരിക്കാമെന്നു. അതായത് സ്ത്രീയെന്നു പറയുന്നത് ജീവനില്ലാത്ത വീടു പോലൊരു വസ്തു മാത്രമാണെന്നു പറഞ്ഞു വച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമായി. വസ്തുക്കള്‍ക്കെന്ത് അവകാശം?, അതിന്മേലാണു അവകാശം. വസ്തുക്കള്‍ക്കളെയാകുമ്പോള്‍ സം‌രക്ഷിക്കുകയും വേണം.
ഇയാള്‍ വെറുമൊരു മരക്കിഴങ്ങനൊന്നുമല്ല ഒന്നാന്തരം പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ് തന്നെയാണ്.
ദേ കിടക്കുന്നു പൊട്ടെന്‍‌ഷ്യല്‍ റേപ്പിസ്റ്റിന്റെ മറ്റൊരു പീസ്

രതിഷേധ ജ്വാലകള്‍ക്കിടയില്‍ മുംബെയില്‍ നിന്നുള്ള ഒരു വാര്‍ത്തയും ചിത്രങ്ങളും ശ്രദ്ധയിലുടക്കി. മുംബൈയിലെ ചില മോഡലുകള്‍ ഡല്‍ഹി പീഢനത്തിനെതിരെ പ്രതികരിക്കുന്നതിനു വേണ്ടി ഒരു ഫോട്ടോ ഷൂട്ട്‌ നടത്തി. ബിക്കിനി മാത്രം ധരിച്ചാണ് ഫോട്ടോ ഷൂട്ട്‌.. കാമോദ്ധീപകമായ വ്യത്യസ്ത പോസുകളില്‍ അവര്‍ ക്യാമറകള്‍ക്ക് വിരുന്നേകി. ‘സ്റ്റോപ്പ്‌ റേപ്പ്’ എന്ന് ശരീരത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ട്. ശരീരത്തിന്റെ നഗ്നമായ വടിവുകള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് ആ അക്ഷരങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഒട്ടും സംശയമില്ലാതെ പറയാം ‘സ്റ്റോപ്പ്‌ റേപ്പ്’ എന്നല്ല ‘പ്ലീസ് റേപ്പ് മി’ എന്നാണ് ഇത്തരം പേക്കൂത്തുകള്‍ വിളിച്ചു പറയുന്നത്!! (ആ ഫോട്ടോ ഇവിടെ നല്‍കി ഹിറ്റ് കൂട്ടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല).

നഗ്നശരീരം കണ്ടാല്‍ ഉടനെ റേപ്പ് മീ റേപ്പ് മീ എന്നാണു അതു പറയുന്നത് എന്നു സ്ത്രീയെ വസ്തുവായു മാത്രം കാണുന്ന റേപ്പിസ്റ്റുകള്‍ക്കു തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല.

ഇത്തരം മരക്കിഴങ്ങന്മാരായ ഫാസിസ്റ്റുകളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിക്കളയാം എന്ന വ്യാമോഹമൊന്നുമില്ല. വളരെ ഓബ്‌വ്യസ്സായ കാര്യങ്ങളാണ്‌ എങ്കിലും പറയാതെ വയ്യ.

ഒരു സ്ത്രീ നഗ്നയാകുമ്പോള്‍ അത് വെറുമൊരു നഗ്ന ശരീരം മാത്രമാകുന്നില്ല, എല്ലാ അവകാശങ്ങളും ഉള്ള സ്ത്രീ തന്നെയാണ്‌ . അവളുടെ അനുവാദമില്ലാതെ ഒന്നും തന്നെ സാധ്യമല്ലെന്നു തിരിച്ചറിയാന്‍ അല്പം ജനാധിപത്യബോധം മാത്രം മതി. അതിലുപരി നഗ്നത എന്നത് ലൈം‌ഗീക വേഴ്ചയ്ക്കുള്ള ഇന്‍‌വിറ്റേഷനാണെന്ന തെറ്റിദ്ധാരണ തന്നെ വരുന്നത് ഇവിടെ ഉപയോഗിക്കപ്പെടാനായി സന്നദ്ധപ്പെട്ടുവരുന്ന ഒരു വസ്തുവായിമാത്രം നഗ്നതയെ മനസ്സിലാക്കിയിരിക്കുന്ന പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തില്‍ നിന്നുമാണു്‌. ഈ പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തെ താങ്ങി നിര്‍ത്തുന്നത് മതങ്ങളും.

റേപ്പ് ചെയ്യപ്പെട്ട സ്ത്രീയെ മോശമായിക്കാണുന്നതും ഈ പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തിന്റെ ഭാഗമായിട്ടാണ്‌. ഉപയോഗിക്കപ്പെട്ട വസ്തുവെന്ന നിലയ്ക്ക് വീണ്ടും സ്ത്രീയുടെ വസ്തുവല്‍ക്കരണം തന്നെയാണിത്. മറ്റൊന്നു ‘ചാരിത്ര്യം നഷ്ടപ്പെട്ട’ എന്ന പ്രയോഗം, ഇവിടെയും ഉപയോഗിക്കപ്പെട്ട വസ്തുവെന്ന പാട്രിയാര്‍ക്കല്‍ വാല്യൂ തന്നെയാണു പ്രവര്‍ത്തിക്കുന്നത്.
പരസ്പര അനുവാദത്തോടുകൂടിയ ലൈംഗീകതയില്‍പ്പോലും തുല്യത നമ്മുടെ വാല്യൂ സിസ്റ്റം സ്ത്രീക്ക് കൊടുക്കുന്നില്ല. ലൈംഗീകതയ്ക്കൊടുവില്‍ അതു പുരുഷന്റെ വിജയമായാണു കാഴ്ചപ്പെടുന്നത്.

മാറേണ്ടത് പാട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റമാണ്‌. അല്ലാത്തിടത്തോളം ഇത്തരം പൊട്ടന്‍‌ഷ്യല്‍ റേപ്പെസ്റ്റുകള്‍ പെറ്റുപെരുകിക്കൊണ്ടിരിക്കും.