ബലാത്സംഗം ഒരു കുറ്റമല്ല

ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഒരു കുറ്റമായി പരിഗണിക്കാത്ത സമൂഹത്തില്‍ ബലാത്സംഗം, ബൈ ഇറ്റ് സെല്‍ഫ് കുറ്റമാകുന്നില്ല. കൃത്യം ചെയ്യുന്നത് അധികാരപ്പെട്ടവരാണോ അല്ലയോ എന്നതിനെ ആശ്രയിച്ചാണ് കുറ്റമാണൊ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്. നീതിന്യായ വ്യവസ്ഥയ്ക്കും ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടൊന്നുമില്ല താനും.കേന്ദ്രമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് മനേക ഗാന്ധി പറഞ്ഞതിന്റെ അര്‍ഥവും മറ്റൊന്നുമല്ല. ബലാത്സംഗം ഒരു കുറ്റമല്ലാത്തതുകൊണ്ടാണ് ഭാരതത്തില്‍ അത് സംഭവിക്കുന്നില്ല എന്ന് ആര്‍. എസ്സ്. എസ്സ് തലവനും വിളിച്ചു കൂവുന്നത്.

ബലാത്സംഗം ചെയ്യാന്‍ അധികാരമില്ലാത്ത ഒരാള്‍ അത് ചെയ്യുമ്പോള്‍ കുറ്റം അധികാരധ്വംസനത്തിന്റേതാണ് അല്ലാതെ ബലാത്സംഗമല്ല അവിടെ കുറ്റമാകുന്നത്, അയാള്‍ കുറ്റവാളിയാകുന്നതും ആ നിലയ്ക്കാണ്.ഇതിന്റെ മറ്റൊരു വശം എന്തെന്നാല്‍ ഇവിടെ ഇരയായ സ്ത്രീയും കുറ്റവാളിയാകുന്നു എന്നതാണ്, അത് പക്ഷെ തികച്ചും വ്യത്യസ്തമായ കാരണങ്ങളാലാണ്. ചാരിത്ര്യം, പരിശുദ്ധി തുടങ്ങിയ പുരുഷനിര്‍മ്മിത സാംസ്കാരികമൂല്യങ്ങളുടെ സൂക്ഷിപ്പുകാരി എന്ന നിലയിലെ പരാജയമാണ് സ്ത്രീയെ ഇവിടെ കുറ്റവാളിയാക്കുന്നത്. ഇവിടെയും അധികാരപ്പെട്ടിട്ടില്ലാത്തവര്‍ ലൈം‌ഗീകമായി ഇടപെടുമ്പോഴാണ് ഈ മൂല്യങ്ങള്‍ക്ക് കളങ്കം സംഭവിക്കുന്നത്. പരസ്പരസമ്മതത്തോടെയുള്ള ലൈം‌ഗീകവേഴ്ചയായാലും മേല്‍‌പറഞ്ഞ മൂല്യങ്ങള്‍ സം‌രക്ഷിക്കുന്നതില്‍ സ്ത്രീ പരാജയപ്പെടുന്നൂ, ആ നിലയ്ക്ക് കളങ്കപ്പെട്ടവള്‍ ! എന്നതിലേക്ക് അവളുടെ ഐഡന്റിറ്റി എന്നന്നേയ്ക്കുമായി മാറുന്നു. ഈ അവസരത്തില്‍ അവള്‍ക്കുമുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒന്ന് ആത്മഹത്യ, രണ്ടാമത്തേത് കൃത്യത്തിന്റെ തമസ്കരണം. മിക്കവാറും ബലാത്സംഗ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നത് ഇതിനോടു ചേര്‍ത്ത് വായിക്കാം. ഇനി മൂന്നാമതൊരു മാര്‍ഗ്ഗം കൂടി സമൂഹം നിര്‍ദ്ദേശിക്കുന്നുണ്ട്, അത് ബലാത്സംഗം ചെയ്ത പുരുഷനെക്കൊണ്ട് അവളെ കെട്ടിക്കുക എന്നതാണ്, അതോടെ അധികാരധ്വംസനം എന്ന കുറ്റത്തിനു പ്രതിക്രീയയും ആകുന്നു. അടിമഗോപി ബലാത്സംഗവുമായി ബന്ധപ്പെട്ട നീതിനിര്‍‌വഹണത്തിന് സൗദി അറേബ്യയെ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടു കണ്ടു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് ശിക്ഷ വിധിക്കുന്ന നാടാണ്. ഇവിടെ രണ്ട് സംസ്കാരങ്ങളിലെ ഐക്യപ്പെടല്‍ യാദൃശ്ചികമല്ല, സംഘിത്തം ഒരു മനോഭാവമാണ്, അതിന് മതത്തിന്റെ പുറമേയുള്ള വ്യത്യസ്തത ഒരു തടസ്സമല്ല.

സ്വന്തം ശരീരത്തിന്റെ ഉടമസ്ഥ സ്ത്രീയാകുന്നത് അവളുടെ സ്വകാര്യ ഇടങ്ങളില്‍ മാത്രമാണ്, അധികാരത്തിന്റെ തുറന്ന ഇടങ്ങളില്‍ അതിനു അവകാശികളും ഉടമസ്ഥരും വേറെയുണ്ട്. അവള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് അവര്‍ തീരുമാനിക്കും. ഈ ഉടമസ്ഥതയെ ധിക്കരിച്ച് മുഖം മറയ്ക്കാതിരിക്കുകയോ, ജീന്‍സോ ലെഗ്ഗിം‌ഗ്സോ ധരിക്കുന്ന പക്ഷം അത് പരിശുദ്ധി / ചാരിത്ര്യ സം‌രക്ഷണം എന്ന ഉത്തരവാദിത്തത്തില്‍ നിന്നുമുള്ള പിന്‍‌തിരിയല്‍ ആണെന്നും, അതിനാല്‍ തന്നെ അതിന്റെ ഭവിഷ്യത്തുകള്‍ക്ക് (ബലാത്സംഗം ഉള്‍പ്പടെ) ഉത്തരവാദിയും അവള്‍ ആകുന്നു എന്നതാണ് തീര്‍പ്പ്. സ്ത്രീക്ക് സ്വന്തം ശരീരത്തിന്‍‌മേല്‍ പോലും അവകാശമില്ലാത്തിടത്ത് സ്ത്രീയുടെ ഏജന്‍‌സിക്ക് എന്ത് പ്രസക്തി ? ബലാത്സംഗം ഒരു കുറ്റമായി പരിഗണിക്കാത്ത ഒരു സമൂഹത്തിന് അതിനെതിരെ പ്രതിഷേധിക്കാന്‍ എന്തവകാശമാണുള്ളത് ? സ്ത്രീയുടെ വസ്ത്രധാരണത്തില്‍ ഇടപെടുന്ന സമൂഹത്തിന് ബലാത്സംഗത്തിനെതിരേ പ്രതിഷേധിക്കാന്‍ എന്ത് അവകാശം ? ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കരിരുത് എന്ന് വാശി പിടിക്കുന്ന സമൂഹത്തിന് ബലാത്സംഗത്തിനെതിരേ പ്രതികരിക്കാന്‍ എന്തവകാശം ? ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെ അനുകൂലിക്കുന്നവര്‍ക്ക് ബലാത്സംഗത്തിനെതിരെ പ്രതിഷേധിക്കാന്‍ എന്തവകാശം ?സ്ത്രീയെ ഒരു വ്യക്തിയായി പരിഗണിക്കാത്ത സമൂഹം, ഒരു ഉപഭോഗ വസ്തുവായി മാത്രം പരിഗണിക്കുന്ന സമൂഹം, ബലാത്സംഗം ഒരു കുറ്റമായി പരിഗണിക്കാത്ത സമൂഹം, അതിന്റെ സംസ്കാരത്തെ”മഹത്തായ സംസ്കാരം” എന്നൊക്കെ വിശേഷിപ്പിക്കുകയും “നമ്മുടെ സംസ്കാരത്തിനു നിരക്കാത്തത്”, “സംസ്കാരത്തിനു ചേരാത്തത്” തുടങ്ങിയ പ്രയോഗങ്ങള്‍ സംസ്കാരമലം‌താങ്ങികളില്‍ നിന്നും കേള്‍ക്കുമ്പോള്‍ എടുത്തോണ്ട് പോയി വല്ല സെപ്റ്റിക് ടാങ്കിലും തള്ള്, കുറച്ച് കീടനാശിനിയും തളിക്ക് എന്നു പറയാന്‍ തോന്നിയാല്‍ അതൊരു കുറ്റമാകുമോ ?

ബലാത്സംഗം ഒരു കുറ്റമല്ല, നമ്മുടെ മഹത്തായ സംസ്കാരത്തില്‍ !

ക്ഷേത്രപ്രവേശനവും ലിംഗനീതിയും

http://malayal.am/node/22722

മഹാരാഷ്ട്രയിലെ ശനിയമ്പലത്തില്‍ സ്ത്രീകള്‍ പ്രവേശനം പൊരുതി നേടിയെടുത്തിരിക്കുന്നു. ഇതു മൂലം ബലാത്സംഗങ്ങള്‍ പെരുകുമെന്നാണ് ശങ്കരാചാര്യന്‍ സ്വരൂപാനന്ദ പ്രതികരിച്ചിരിക്കുന്നത്, കൂടാതെ ചില ഹിന്ദുത്വ സ്ത്രീ സംഘടനകളും എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരിക്കുന്നു.

റിച്വലുകളും അധികാരവും
ഈശ്വരവിശ്വാസികള്‍ക്ക് ദൈവം സര്‍‌വ്വശക്തനും മണ്ണിലും വിണ്ണിലും തുരുമ്പിലും കുടികൊള്ളുന്നനൊക്കെയാണ്, അതിനാല്‍തന്നെ എവിടുന്നു പ്രാര്‍ത്ഥിച്ചാലും വിളികേള്‍ക്കുന്നവനും, എന്നാല്‍ ആരാധനാലയങ്ങളില്‍ പോയി തന്നെ പ്രാര്‍ത്ഥിക്കേണ്ടി വരുന്നത് അധികാരത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന റിച്വല്‍ അഥവാ ആചാരം എന്ന നിലയ്ക്കാണ്. മതം എന്ന പുരുഷനിര്‍മ്മിത അധികാരസ്ഥാപനത്തിന്റെ ഒരു ഭൗതിക പ്രതിനിധാനമായിട്ടാണ് ആരാധനാലയങ്ങള്‍ വര്‍ത്തിക്കുന്നത്, അവിടെ വിശ്വാസികള്‍ ഭൗതികസാന്നിദ്ധ്യം കൊണ്ട് അധികാരത്തോടുള്ള വിധേയത്വ പ്രകടനം നടത്തുന്നത് പരസ്യമായ പ്രവര്‍ത്തി എന്ന നിലയ്ക്കാണ്, ഈ പരസ്യമായ വിധേയത്വ പ്രകടനത്തില്‍ അടങ്ങിയ റിച്വലൈസേഷന്‍ അധികാരത്തെ നിലനിര്‍ത്തുകയും പുനരുദ്പാതിപ്പിക്കുകയും ചെയ്യുന്നു. എഴുന്നേറ്റു നിന്ന്‍ ദേശീയഗാനം ആലപ്പിക്കുക, ചടങ്ങുകളിലെ ഈശ്വര പ്രാര്‍ത്ഥന, കാലു തൊട്ടു വണങ്ങല്‍, ബുര്‍ഖ ധരിക്കല്‍, നിസ്കാരം, വിവാഹ വേദികളിലെ ആചാരങ്ങള്‍, മരണാന്തര ചടങ്ങുകള്‍, വെടിക്കെട്ട് പൂരം തൊട്ട് ഭാരത് മാതാ കീ ജയ് വിളിയിലും പൊതുവായിട്ടുള്ളത് ഈ റിച്വലൈസേഷനാണ്.

മനുഷ്യനു മുകളില്‍,  ജനാധിപത്യത്തിനും മുകളില്‍
അധികാരങ്ങള്‍ക്ക് തുടര്‍ച്ച കൈവരുന്നത് അവ വിമര്‍ശനങ്ങള്‍ക്കതീതമാകുമ്പോഴാണ്, ഈ ചോദ്യം ചെയ്യപ്പെടാതിരിക്കുക എന്ന അവസ്ഥ കൈവരുന്നതില്‍ അതിന്റെ സ്രോതസ്സുകളായി വര്‍ത്തിക്കുന്ന സങ്കല്പങ്ങളുടെയും ധാരണകളുടെയും ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തിലുള്ള പൊസിഷനിങ് വലിയ പങ്ക് വഹിക്കുന്നുണ്ട്. മനുഷ്യനു മുകളിലാണ് ദൈവ-മത-ദേശീയ സങ്കല്പ്പങ്ങളെ പൊസിഷന്‍ ചെയ്യപ്പെട്ടിരിക്കുന്നത്, അതിനാല്‍ തന്നെ വിമര്‍ശനങ്ങള്‍ക്കും ജനാധിപത്യത്തിനും അതിലിടപെടാനുള്ള സ്പേസ് പൂര്‍ണ്ണമായും അടയ്ക്കപ്പെട്ടിരിക്കുന്നു. പിന്നെ അവശേഷിക്കുന്ന ഒരേ ഒരു സാധ്യത ഈ റിച്വലുകളുടെ ആദര്‍ശവല്‍ക്കരണമാണ്, അതോടുകൂടി അവ ഹെജമണിയുടെ ഭാഗമായി സാധാരണത്വം ആര്‍ജ്ജിക്കുകയും അതിന്റെ വിധേയത്വ-അടിമത്വ ഭാവങ്ങള്‍ അദൃശ്യമാക്കപ്പെടുകയും ചെയ്യുന്നു.

എല്ലാ അധികാരങ്ങളും മോശമാണെന്നോ, എല്ലാ റിച്വലുകളും ഒരു പോലെയാണെന്നോ അല്ല, ഏന്നാല്‍ റിച്വലുകള്‍ ഒരു സാധ്യത ബാക്കിവയ്ക്കുന്നുണ്ട്, അത് റിച്വലുകള്‍ക്ക് അടിമപ്പെടാത്തവരെ അപരവല്‍‌ക്കരിക്കുക എന്നതാണ്. അപരന്മാരെ സൃഷ്ടിക്കുക ഫാസിസത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന ശൈലിയാണെന്നിരിക്കെ ഈ റിച്വലുകള്‍ സൂക്ഷമായ പരിശോധനയും ജാഗ്രതയും ആവശ്യപ്പെടുന്നു. ഭാരത് മാതാ കീ ജയ് വിളിക്കാത്തവനെ പാക്കിസ്ഥാനിലേക്ക് നാട് കടത്തണമെന്ന് ആക്രോശിക്കുന്ന സംഘപരിവാര്‍ ജനപ്രതിനിധിയെ സംബന്ധിച്ചിടത്തോളം ഈ അപരവല്‍‌ക്കരണം വളരെ സ്വാഭാവികമായിട്ട് വരുന്ന ഒരു പ്രതികരണമാണെന്നതാണു വാസ്ഥവം.

ലിംഗനീതിയും റിച്വലുകളും
ഇവിടെ സ്ത്രീകള്‍ നടത്തുന്ന സമരം ഒരു കണക്കിനു നോക്കിയാല്‍ വിധേയത്തപ്രകടനത്തിനുള്ള അവകാശത്തിനു വേണ്ടിയാണ് എന്നിരിക്കുമ്പോഴും അതിന്റെ പ്രസക്തി വിഷയം ലിംഗനീതിയുടെ പക്ഷത്തുനിന്നു നോക്കുമ്പോഴാണ്. അതായത് പുരുഷനു നിഷേധിക്കപ്പെടാത്തത്, സ്ത്രീയ്ക്ക് നിഷേധിക്കപ്പെടുമ്പോള്‍ അവിടെ സ്ത്രീയ്ക്ക് മാത്രമായിട്ടൊരു വിലക്ക് എന്ന സന്ദര്‍ഭം സംജാതമാകുന്നുതോടുകൂടി വിഷയം ലിംഗപരമായ അനീതിയുടേതായി മാറുന്നു. ഒരു ഫ്യൂഡല്‍-പാട്രിയാര്‍ക്കല്‍ സിസ്റ്റത്തില്‍ ഈ അനീതി സ്വാഭാവികമാണെങ്കിലും അതിനു സഹവര്‍ത്തിക്കേണ്ടി വരുന്നത് ലിബറല്‍ മൂല്യങ്ങള്‍ക്ക് ഇടം നിഷേധിക്കാന്‍ കഴിയാത്ത കമ്പോള മുതലാളിത്തത്തോടാണ്. സഹവര്‍ത്തിത്തലിലെ നീക്കുപോക്കുകളുടെ ഭാഗമായി മാറി വരുന്ന സാമൂഹിക അവബോധങ്ങള്‍ ലിംഗപരമായ അനീതികളെ ചോദ്യം ചെയ്യുന്നിന്റെ ഫലമായി പുറത്തുവരുന്നത് സിസ്റ്റത്തില്‍ രൂപം കൊള്ളുന്ന വൈരുദ്ധ്യങ്ങളാണ്. സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്പ്പിക്കപ്പെട്ട ക്ഷേത്രപരിസരത്തെ അയിത്തവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഈ നിലയ്ക്കാണ് പ്രസക്തമാകുന്നത്. ആദ്യമായിട്ടൊന്നുമല്ല ഇത്തരം വൈരുദ്ധ്യങ്ങള്‍ പുറത്തു ചാടുന്നത്, പക്ഷെ ഓരോ വൈരുദ്ധ്യവും ചെറുതെങ്കിലും മാറ്റങ്ങളിലായിരിക്കും കലാശിക്കുന്നത്, ഓരോ മാറ്റവും മൊത്തത്തിലുള്ള അവബോധങ്ങളെയും ചെറിയ തോതിലെങ്കിലും മാറ്റുന്നുണ്ട്. സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും മതത്തിനുള്ളില്‍ നിന്നും പിഴുതുകളയാന്‍ സാധ്യമാണോ അല്ലയോ എന്നതിലുപരി മതത്തിനുള്ളിലെ ലിംഗനീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഓരോ മാറ്റവും മുന്നോട്ടുപോക്കാണ്, പുരോഗമനമാണ്, വലിയ മാറ്റങ്ങള്‍ക്കുള്ള ഒരുക്കങ്ങളാണ്, അതിനാല്‍ തന്നെ പ്രസക്തവും.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വരുമ്പോള്‍ എന്തിനാണ് അടുക്കളയും ചുമന്നുകൊണ്ട് വരുന്നത് ?

http://malayal.am/node/22714

 

വി. ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്” എന്ന നാടകം ആദ്യമായി വേദിയിലവതരിപ്പിക്കപ്പെട്ടത് 1929 ലായിരുന്നു. നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന വൈവാഹിക സംബന്ധിയായ ദുരാചാരങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങളുടെ തുടക്കം കുറിക്കല്‍ എന്നതിലുപരി നവോത്ഥാന ബോധത്തിന്റെ തന്നെയുള്ള തുടക്കമെന്ന നിലയില്‍ ചരിത്രപ്രാധാന്യമുള്ള ഒരു അരങ്ങറ്റമായിരുന്നു അത്. “നമ്പൂതിരിയെ മനുഷ്യനാക്കുക”, “അയിത്തോച്ചാടനത്തിനായി ഇനി നാം അമ്പലങ്ങൾക്ക് തീ കൊടുക്കുക” തുടങ്ങിയ ആഹ്വാനങ്ങള്‍ ആ കാലഘട്ടത്തിന്റെ മറ്റു സംഭാവനകളാണ്. അടുക്കളയുടെ ഫ്യൂഡല്‍ മതിലുകള്‍ക്കുള്ളില്‍ നിന്നും പുരോഗമനാത്മകതയുടെ അരങ്ങിലേക്കുള്ള ആഹ്വാനം അടയാളപ്പെടുത്തിയ ആ ഘട്ടത്തില്‍ നിന്നും നമുക്ക് എത്ര ദൂരം സഞ്ചരിക്കാനായി എന്നു വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്ന പൊങ്കാല മഹാമഹങ്ങളുടെ മറവിലുള്ള സ്ത്രീവിരുദ്ധ ഘോഷങ്ങള്‍.

ആചാരങ്ങളുടെ ബലിയാടുകള്‍

ആചാരങ്ങളുടെ ബലിയാടുകള്‍, പ്രത്യേകിച്ചും മതാചാരങ്ങളുടെ, എന്നും സ്ത്രീകള്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കേണ്ട യാഥാര്‍ത്ഥ്യം, പക്ഷെ ഒരു ഞെട്ടലും ഉളവാക്കില്ലെന്നു മാത്രമല്ല ഇതൊക്കെ സ്ത്രീകള്‍ തന്നെ അഭിമാനത്തോടെ കൊണ്ടാടുന്ന കാഴ്ച നമുക്ക് മുന്നിലുണ്ട്. മതത്തെയും സംസ്കാരത്തെയും സം‌രക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത സ്ത്രീക്ക് മാത്രമായി ഒഴിച്ചിട്ടിരിക്കുന്ന ഒന്നാണെന്നു ഓര്‍മ്മിപ്പിക്കുന്നതാണ് അതിന്റെ ആചാരങ്ങള്‍. സ്ത്രീ മുഖം മറച്ചില്ലെങ്കില്‍ പുരുഷനു നിയന്ത്രണം പോകും എന്ന പുരുഷന്റെ കുറ്റത്തിനും ശിക്ഷ സ്ത്രീക്കാണ്, ‘മുഖം മറയ്ക്കുക‘, അടിച്ചേല്പ്പിക്കുന്നതോ മതാചാരമെന്ന നിലയില്‍, സ്ത്രീവിരുദ്ധമാണെങ്കിലും ആചാരമെന്ന നിലയില്‍ അതിനെതിരെ വരുന്ന വിമര്‍ശനങ്ങളെ മതത്തോടുള്ള വിമര്‍ശനമായും, അതുവഴി ആ മതസ്വത്വം പേറുന്നവരോടുള്ള ആക്രമണമായി ചിത്രീകരിച്ചു കൊണ്ട് അതിനെ നേരിടാന്‍ സ്ത്രീകളെ തന്നെ അണിനിരത്താന്‍ മതാധികാരങ്ങള്‍ക്കു സാധിക്കുന്നതിലൂടെ സ്ത്രീ തന്നെ ബലിയാടാക്കപ്പെടുന്നു. ഇതേ നീതിബോധമാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ അവളുടെ വസ്ത്രധാരണത്തില്‍ പഴിചാര്‍ത്തി കുറ്റവാളിയാക്കുന്നത്. പുരുഷന്റെ വൈകല്യങ്ങള്‍ക്കും, കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷ എന്നും സ്ത്രീക്ക് തന്നെ. ഈ നീതിബോധം സാധ്യമാക്കുന്നതില്‍ അടിസ്ഥാനപരമായ ജനാധിപത്യബോധത്തിന്റെ അഭാവവും, ഇതില്‍ മതം വഹിക്കുന്ന പങ്കും നിസ്സാരമല്ല.

സ്ത്രീവിരുദ്ധമായ ആചാരങ്ങള്‍

പടുവൃദ്ധന്മാരെക്കൊണ്ട് നമ്പൂതിരിയുവതികളെ കെട്ടിക്കുന്ന ആചാരമുണ്ടായിരുന്നു, വിധവകള്‍ക്ക് പുനര്‍ വിവാഹം നിഷേധിച്ചിരുന്ന ആചാരങ്ങള്‍, ‘സതി‘ യെന്ന ‘മനോഹരമായ‘ വേറൊന്ന്, മാറു മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്നത് മറ്റൊന്ന്. മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നതും ഇതേ മതാധികാരം തന്നെ. ചുരീധാര്‍ധാരികളായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് പ്രശ്നം വച്ചു കണ്ടുപിടിച്ച നാടാണ്. ഫീമെയില്‍ ജനിറ്റല്‍ മ്യൂട്ടിലേഷന്‍ (Female genital mutilation) മറ്റൊന്ന്‍. ഋതുമതികളായ സ്ത്രീകളുടെ കാര്യം വരുമ്പോള്‍ മതസംസ്കാരം അതിന്റെ ബീഭത്സമായ സ്ത്രീവിരുദ്ധതയുടെ അധികാര ധാര്‍ഷ്ട്യം പുറത്തെടുക്കുന്നു. അമ്പലം, പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ പോട്ടെ, വീടുനുള്ളില്‍ തന്നെ സ്ത്രീയെ കുറ്റവാളിയാക്കുന്നതില്‍ മതാധികാരം പ്രത്യേകശ്രദ്ധയാണ് ചെലുത്തുന്നത്. അടുക്കളയില്‍ പോലും പ്രവേശിപ്പിക്കാതെ പ്രത്യേകം മുറികളിലടച്ചിടുന്ന സമ്പ്രദായം വരെയുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ അനിവാര്യമായും മതം പ്രത്യക്ഷമായോ പരോക്ഷമായോ കടന്നു വരുന്നുണ്ട്. അത് അങ്ങിനെയാവുകയേ തരമുള്ളൂ കാരണം “പുരുഷനാല്‍, പുരുഷനുവേണ്ടി, പുരുഷന്റെ സൃഷ്ടിയാകുന്നു മതമെന്ന അധികാരസ്ഥാപനം”. “Religion is an institution of power created by men, for men and of men”

ദി പൊളിറ്റിക്കല്‍ ഇന്ത്യന്‍ തരുന്ന ലിസ്റ്റ് ചുവടെ
http://www.thepoliticalindian.com/women-not-allowed/
മറ്റൊന്ന് http://www.foxnews.com/travel/2013/01/09/no-women-allowed-tourist-destinations-where-females-are-forbidden/

ആധുനിക ഇന്ത്യയില്‍ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റില്‍ ആര്‍. എസ്. എസ്. എന്ന സംഘടനയും പെടുന്നു. ആര്‍ എസ് എസ് എന്നാല്‍ ‘രാഷ്ട്രീയ “സ്വയം” സേവകര്‍’ എന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്. “സ്വയം” ഒന്നിനും തീരുമാനനെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലാത്തതുകൊണ്ടായിരിക്കാം അവര്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്, പകരമായി രൂപവല്‍ക്കരിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനയുടെ പേര് ‘രാഷ്ട്ര സേവികാ സമിതി‘ എന്നാണ്, അതായത് ‘സ്വയം’ സേവകരല്ല. രാഷ്ട്രീയ സ്വയം സേവകരിലെ ‘സ്വയം‘ എന്ന വിശേഷണം സ്ത്രീകള്‍ക്ക് ബാധകമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

അടുക്കള മാഹാത്മ്യം.

ഋതുമതികളാകുന്ന സമയത്തൊഴികെ സ്ത്രീയുടെ തട്ടകം എന്നും അടുക്കളയായിരുന്നു. ഭര്‍ത്താവിനു വച്ചു വിളമ്പിക്കൊടുക്കുക എന്നത് ഭാര്യയുടെ പ്രാഥമിക ചുമതലകളിലൊന്നാണ്, അതൊകൊണ്ടു തന്നെ അടുക്കള എന്ന സ്ഥാപനത്തിനു അതിന്റേതായ ഭരണക്രമവും ജെണ്ടറില്‍ അധിഷ്ഠിതമായ മൂല്യങ്ങളും വന്നു ചേരുന്നുണ്ട്. ഒന്നാമതായും വീടിനുള്ളിലെ പാചകം സ്ത്രീയുടെ മാത്രം ചുമതലയാകുന്നു, അതോടൊപ്പം രുചിയുള്ള ഭക്ഷണത്തിനു ടാര്‍ഗറ്റുകളും നിര്‍മ്മിക്കപ്പെടുന്നു. ‘അമ്മയുണ്ടാക്കിയ ഭക്ഷണ‘ത്തിന്റെ രുചി ഒരു സാംസ്കാരിക ഉല്പന്നമെന്ന നിലയില്‍, അത് മരുമകളായി ഭര്‍തൃഗ്രഹത്തിലേക്ക് കടന്നുവരുന്ന സ്ത്രീയുടെ മുന്നില്‍ സാംസ്കാരികമായി അസാധ്യമായ ഒരു ടാര്‍ഗറ്റ്, അടുക്കള എന്ന സ്ഥാപനത്തിലൂടെ സെറ്റ് ചെയ്യുന്നുണ്ട്. അവിടെ അനിവാര്യമായ തോല്‍‌വിക്ക് വിധേയപ്പെടുന്ന സ്ത്രീക്കുമേല്‍ അധികാരം ഒരു കുരുക്ക് കൂടിയിടുന്നു. കുറ്റബോധങ്ങളെ സൃഷ്ഠിക്കുകയും അതുവഴി വിധേയത്തം ഉല്പാദിപ്പിക്കുകയും ചെയ്യുക എന്നത് അധികാരത്തിന്റെ രീതിയാണ്, മതാധികാരം പ്രത്യേകിച്ചും ഇതിന്റെ ഉദ്ദാഹരണമാണ്

അടുക്കളയെന്ന നാലു ചുവരുകള്‍ക്കുള്ളില്‍ സ്ത്രീയെ കുരുക്കിയിടാന്‍ പ്രാപ്തമായ മൂല്യബോധങ്ങളും കുറവല്ല. ചില കാരണവന്മാര്‍ തലേന്ന് പാചകം ചെയ്ത ഭക്ഷണം കഴിക്കില്ല, എല്ലാം ഫ്രഷ് ആയിരിക്കണമെന്നു നിര്‍ബന്ധമത്രെ! മിക്സിയിലരച്ച കൂട്ടുകള്‍ക്ക് ഇക്കൂട്ടര്‍ക്ക് രുചി കുറവാകുന്നു, അരകല്ലില്‍ അരച്ചുതന്നെ ഉണ്ടാക്കണം. സ്ത്രീയുടെ അദ്ധ്വാനഭാരം കുറയ്ക്കുന്ന യന്ത്രവല്‍‌ക്കരണത്തെയൊക്കെ ക്വാളിറ്റിയുടെ മറവില്‍ എന്നും എതിര്‍ത്ത് പോന്നിട്ടുണ്ട്. ഒരു തരം ഫ്യൂഡല്‍ നോസ്റ്റാള്‍ജിയ പാരമ്പര്യരീതിയിലുള്ള പാചകങ്ങളോട് ഇന്നും നമ്മള്‍ വച്ചു പുലര്‍ത്തുന്നുമുണ്ട്. ആധുനിക അടുക്കളയില്‍ ഇലക്ട്രിക് യന്ത്രങ്ങള്‍ കടന്നുകയറിയത് സമൂഹത്തില്‍ മൊത്തത്തില്‍ കടന്നുകൂടിയ മാറ്റങ്ങളുടെ ഭാഗമായിട്ടു വേണം കാണാന്‍

മൊബിലിറ്റിയും പാചകവും

ഒട്ടുമിക്ക പൊതു ഇടങ്ങളും സ്ത്രീക്ക് നിഷിദ്ദമായിരിക്കുമ്പോഴും, സ്വകാര്യ ഇടം എന്ന നിലയില്‍ അടുക്കള എന്ന സ്ഥാപനം ഇതില്‍ പെടുന്നില്ല എന്നിരിക്കിലും, പൊതു ഇടങ്ങളിലെ പാചകം പക്ഷെ സ്ത്രീക്ക് നിഷിദ്ദമാണ്. ഈ നിഷേധത്തിനു പാചകവുമായി ബന്ധമില്ല, മറിച്ച് ഇത് സ്ത്രീയുടെ സ്വകാര്യവല്‍ക്കരണവുമായിട്ടാണു ബന്ധപ്പെട്ടുകിടക്കുന്നത്. സ്ത്രീക്കുമേലുള്ള ഉടമസ്ഥത സൃഷ്ടിക്കുന്ന മൊബിലിറ്റിയുടെ നിഷേധമാണിവിടെ പ്രകടമാകുന്നത്. വീടു വിട്ട് പുറത്തേക്ക്, അത് സ്വന്തം വീട്ടിലേക്കാണെങ്കില്‍ പോലും അകമ്പടിയായി അമ്മായിയപ്പന്‍ അല്ലെങ്കില്‍ ഒരു ആണ്‍തുണ ഒരു പതിവ് കാഴ്ചയായിരുന്നു. സ്ത്രീ വീടിനു പുറത്ത് ജോലിക്ക് പോകുന്നത് അപമാനമായി കണ്ടിരുന്ന ഒരു മൂല്യബോധത്തില്‍ നിന്നും നാം ഭാഗികമായെങ്കിലും പുറത്തു വന്നത് ഈ അടുത്ത കാലത്താണ്. സ്ത്രീക്ക് കൈവന്ന ഈ മൊബിലിറ്റി പക്ഷെ നിലനില്പിന്റെ ഭാഗമായി വന്നതായിട്ടു വേണം മനസ്സിലാക്കാന്‍, കാരണം അത് പ്രത്യേകിച്ച് സ്ത്രീയുടെ മൊബിലിറ്റി എന്ന വിപുലമായ സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമായി വന്നതല്ല, അതുകൊണ്ടു തന്നെ പുരുഷന്റെ ഉടമസ്ഥതയുടെ കാര്യത്തില്‍ സാരമായ മാറ്റമൊന്നും ഇതിനു വരുത്താനുമായിട്ടില്ല, അതുപോലെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അടുക്കളയുടെ ചുമതലകളില്‍ നിന്നും പ്രത്യേകിച്ച് ഇളവുകളൊന്നും നേടിയെടുക്കാനായിട്ടില്ല.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്.

ഈ പച്ഛാത്തലത്തിലാണ് പൊങ്കാല ഉത്സവങ്ങളിലെ സ്ത്രീ സാന്നിദ്ധ്യവും അതില്‍ സ്ത്രീയുടെ മൊബിലിറ്റിയുടെ ഉള്‍ച്ചേരലും പരിശോധിക്കേണ്ടത്. സ്ത്രീക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള പൊതുവിടങ്ങളിലൊന്ന് അമ്പലങ്ങളാണ്. മതമെന്ന അധികാരസ്ഥാപനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിലനിര്‍ത്തിക്കൊണ്ട് വിധേയത്വ പ്രകടനത്തിനു മാത്രമായുള്ള നിയന്ത്രിത പൊതു ഇടങ്ങളായാണ് അമ്പലങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ മതാധികാരത്തിന്റെയും അതുവഴി സംസ്കാരത്തിന്റെയും ഭൗതികസാന്നിദ്ധ്യമായി വര്‍ത്തിക്കുന്നുണ്ട്. അത് ഡിസ്കോര്‍സില്‍ ഇടപെടുന്നത് ഈ സാംസ്കാരിക ഹെജമണിയെ പുനരുത്‌പാദിപ്പിക്കാന്‍ മാത്രമാകുന്നതിനാല്‍ അത്തരത്തിലുള്ള ഒരു ഡിസ്കോര്‍സായിട്ടാണ് പൊങ്കാല മഹാമഹങ്ങള്‍ വായിക്കപ്പെടേണ്ടത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി സൃഷ്ഠിക്കപ്പെടുന്നു എന്നു പറയപ്പെടുന്ന ഈ പൊതു ഇടങ്ങള്‍ സാംസ്കാരിക ഹെജമണിയുടെ പുനരുത്‌പാദനം മാത്രമാണ് സാധ്യമാക്കുന്നത്. അമ്പലങ്ങളില്‍ നിന്നും വേറിട്ടൊരു പൊതു ഇടം എന്ന പ്രതീതി സ്രഷ്ഠിക്കുമ്പൊഴും അവിടെയും സ്ത്രീ എന്ന ജെണ്ടറിന്റെ അംഗീകൃതമായ സാംസ്കാരിക ചുമതലയായി പാചകത്തെ പുനരുദ്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് അടുക്കളയില്‍ നിന്നും പുറത്തുള്ള ഒരു അരങ്ങിലേക്കല്ല സ്ത്രീ കടക്കുന്നത്, മറിച്ച ആ അരങ്ങിനെ അടുക്കളയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഭക്തിയുടെ പരിഹാസ്യതയും അപകടവും.

അടുക്കളയും ചുമന്നുകൊണ്ട് എന്തിനു അരങ്ങത്തു വരുന്നു എന്ന ചോദ്യത്തിനു കിട്ടുന്ന ഉത്തരങ്ങളിലൊക്കെ ഇതിനെ ഭക്തിയുമായി ബന്ധപ്പെടുത്തിക്കാണാറുണ്ട്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് പ്രാര്‍ത്ഥിക്കാനാണെന്ന ലളിതവും നിര്‍ദ്ദോഷകരവുമെന്നു തോന്നിപ്പിക്കുന്ന യുക്തികളിലെ പരിഹാസ്യത കിടക്കുന്നത് ഇത് ദൈവമെന്ന സങ്കല്പത്തെ തന്നെ പരിഹാസ്യമാക്കുന്നു എന്നിടത്താണ്. പ്രാര്‍ത്ഥന എന്ന കൈക്കൂലി കൊടുത്താല്‍ മാത്രം പ്രസാദിക്കുന്ന ദൈവം ഒരു കൈക്കൂലിക്കാരന്റെ പരിവേഷമാണ് സൃഷ്ടിക്കുന്നതെങ്കില്‍ പാടിപ്പുകഴ്ത്തലില്‍ പ്രസാദിക്കുന്ന ദൈവം കോമാളി എന്ന പരിവേഷമാണ് സൃഷ്ടിക്കുന്നത്.

ഭക്തിയെന്ന കേവലയുക്തിയിലെ പരിഹാസ്യത ഭക്തരെ ബാധിക്കാറില്ല കാരണം വിമര്‍ശനങ്ങളെ നേരിടാന്‍ അവര്‍ക്ക് ഹെജമണിയുടെ യുക്തി മാത്രമായിരിക്കും ആശ്രയം. അതിനപ്പുറം വിമര്‍ശനത്തെ മനസ്സിലാക്കണമെങ്കില്‍ പോലും വ്യക്തിയെന്ന നിലയില്‍ ബൗദ്ധികമായി വികാസം പ്രാപിക്കേണ്ടതുണ്ട്. ബൗദ്ധികമായ ഒരു പ്രയത്നവും ആവശ്യപ്പെടാത്ത ഒരു അവസ്ഥ, അഥവാ മുഴങ്ങിക്കേള്‍ക്കുന്ന ആരവങ്ങള്‍ ഹെജമണിയുടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ നിലയുറപ്പിച്ചുകൊണ്ട് ഏറ്റുപാടുന്ന ഒന്ന്, ഒരു മോബ് സൃഷ്ഠിക്കുന്ന അധികാരത്തിന്റെ ഭാഗമാകുമ്പോള്‍ ലഭിക്കുന്ന ഉന്മാദോത്തമായ അവസ്ഥയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ബൗദ്ധിക അധ്വാനത്തെ അപ്രസക്തമാക്കുന്ന ഒരു അന്തരീക്ഷം അഥവാ യുക്തിയുടെ അഭാവം അടയാളപ്പെടുത്തുന്ന ഒന്ന്, ഫാസിസത്തിന്റെ കടന്നുവരവിനു ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ഠിക്കുന്ന കാഴ്ച, ഒട്ടും നല്ല അനുഭവമല്ല പ്രദാനം ചെയ്യുന്നത്

ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികള്‍

പുരോഗമനാത്മകമായ ഫാസിസ്റ്റ്‌വിരുദ്ധ പ്രതിഷേധങ്ങളെയും സമരങ്ങളെയും അവ ഫസിസ്റ്റുകള്‍ക്ക് കണ്‍സോളിഡേഷനുള്ള അവസരമൊരുക്കുമെന്നും, അല്ലെങ്കില്‍ അവയൊക്കെ ‘അരാഷ്ട്രീയ’ മെന്നുമൊക്കെയുള്ള വികലവാദങ്ങളില്‍ പതിയിരിക്കുന്നത് ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികള്‍ തന്നെയാണ്.

ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ കാലിക പ്രസക്തി അവ ഫാസിസത്തിനു നേരെയുയുള്ള ചെറുത്ത് നില്പ്പിനെക്കൂടി അടയാളപ്പെടുത്തുന്നു എന്നതാണ്. ഐഡിയോളജിക്കലി ഫാസിസത്തിന്റെ സത്ത പേറുന്ന സംഘപരിവാര്‍ എന്ന പ്രസ്ഥാനത്തിന്റെ ഭരണാരോഹണം ജനാധിപത്യസമൂഹത്തെ നിരന്തരമായി ഭീതിയുടെ നിഴലില്‍ നിര്‍ത്തുമ്പോഴും അവയോടുള്ള പ്രതികരണങ്ങളെ സംശയദൃഷ്ഠിയോടുകൂടി വിലയിരുത്തപ്പെടുന്നത് ചെറുതല്ലാത്ത അശ്ലീലമായാണ് കാഴ്ചപ്പെടുന്നത്.

മംഗലാപുരം പബ് അറ്റാക്കായാലും, ഘര്‍ വാപ്പസിയായാലും, സദാചാരയുണ്ടായിസം ആയാലും, ജനാധിപത്യസമരങ്ങളെയും പ്രതിഷേധങ്ങളെയും സംഘപരിവാര്‍ നേരിടുന്നത് ഭീതിജനകമായ അന്തരീക്ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് രീതികളവലംബിച്ചു കൊണ്ടാണ്. ജനാധിപത്യപരമായ പ്രതിരോധങ്ങളുടെ സ്പേസിനെ പരിമിതപ്പെടുത്തുക എന്ന അടവ് വളരെ വിദഗ്ദമായിട്ടാണ് അത് സൃഷ്ഠിച്ചെടുക്കുന്നത്. ഈ ഭീകരതകാട്ടി പ്രതിഷേധങ്ങളെയും അവയുടെ സാധ്യതകളെയും ഇല്ലാതാക്കുമ്പോള്‍ വിജയിക്കുന്നത് സംഘപരിവാര്‍ ഫാസിസം തന്നെയാണ്.

ഫാസിസത്തിന്റെ സവിശേഷത അത് വ്യക്തികളുടെ ഏജന്‍സിയെ നിഷേധിക്കുന്നു എന്നിടത്താണ്, ഭൗതികമായ ഹിംസയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല അത്, മനുഷ്യന്റെ ബൗദ്ധികവ്യവഹാരങ്ങളെയുള്‍പ്പടെ അതിന്റെ അധികാര ഹുങ്കിനു വിധേയമാക്കിക്കോണ്ട് അഭിപ്രായ-വ്യവഹാര സ്വാതന്ത്ര്യങ്ങളെ അത് നിഷേധിക്കുന്നു. സംഘപരിവാര്‍ ഫാസിസത്തോടുള്ള സ്റ്റേറ്റിന്റെ പരോക്ഷപിന്തുണ മോഡിയുടെ അധികാരോഹണത്തോടെ മാത്രം സംജാതമായ ഒന്നല്ല. നാമമാത്രമായി സെക്കുലര്‍ ആയിരിക്കുകയും മതത്തിന്റെ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് നിയമപരിരക്ഷ നല്‍കുകയും ചെയ്യുന്ന ഒരു സം‌വിധാനം, സ്റ്റേറ്റില്‍ തന്നെ അന്തര്‍ലീനമായ ഫാസിസത്തിന്റെ ദൃഷ്ടാന്തമാണ്. ‘മതവികാരം വൃണപ്പെടല്‍’ എന്ന അസഹിഷ്ണുത മതത്തിന്റെ ഫാസിസ്റ്റ് മുഖത്തെയാണ് അടയാളപ്പെടുത്തുന്നത്, ഈ ഫാസിസത്തെയാണ് സ്റ്റേറ്റ് ഗ്ലോറിഫൈ ചെയ്തുകൊണ്ട് നിയമപരിരക്ഷ നല്‍കിപോന്നിട്ടുള്ളത്. മതസ്പര്‍ദ്ധയും അതിലൂടെ സൃഷ്ടിക്കപ്പെടാനിടയുള്ള ഭീകരാന്തരീക്ഷളും തടയുക എന്നതാണിതിനു സ്റ്റേറ്റ് കണ്ടുപിടിച്ച ഫാസിസ്റ്റ് യുക്തി. ഇതുതന്നെയാണ് പ്രതിഷേധങ്ങള്‍ ഫാസിസ്റ്റ് ശക്തികളുടെ കണ്‍സോളിഡേഷനിലേക്കെത്തിക്കും എന്ന യുക്തിയും മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം കേവലയുക്തികളെ ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികളായി തന്നെ തിരിച്ചറിയേണ്ടതുണ്ട്.

ചുബനസമരം തുടങ്ങിയപ്പോള്‍ അതിനെതിരെ ഉയര്‍ത്തപ്പെട്ട വിമര്‍ശനങ്ങളും ഇത്തരത്തിലുള്ളതായിരുന്നു എന്നോര്‍ക്കണം. പോസ്റ്റ് മോഡേണ്‍ ഉഡായിപ്പ് ലോജിക്കുകളുമായി സ്വത്വവാദികള്‍ വരെ മുന്നോട്ട് വന്നിരുന്നു, ഇത് ടാര്‍ഗറ്റ് ചെയ്യുന്നത് മുസ്ലിങ്ങളെയാണെന്നും, ക്ലാസ് ഒളിച്ചു കടത്തുന്നു എന്നൊക്കെയായിരുന്നു അത്തരം കേവലയുക്തികളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. പമ്പ ബസ് പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ തീര്‍ത്ത വികലവാദങ്ങളും ഈ വഴിക്കു തന്നെയാണ് പോകുന്നത്.
പമ്പ ബസ് പിടിക്കല്‍ പ്രതിഷേധം വെറും സഞ്ചാരസ്വാതന്ത്യത്തിനു വേണ്ടി മാത്രമുള്ളതായി ചുരുക്കിക്കാണാനാണ് ചില കേവലയുക്തികള്‍ ശ്രമിച്ചത്, സഞ്ചാരസ്വാതന്ത്ര്യ നിരാകരണത്തിനു നിദാനമായത് അടിസ്ഥാനപരമായ സ്ത്രീവിരുദ്ധതയാണെന്നതൊന്നും ഉള്‍ക്കൊള്ളാതെ, രണ്ടും കൂട്ടിക്കുഴയ്ക്കേണ്ട വിഷയമല്ല എന്ന സ്ത്രീവിരുദ്ധ യുക്തിപോലും മുന്നോട്ടു വയ്ക്കപ്പെടുകയുണ്ടായി. ഫാസിസ്റ്റ് കണ്‍സോളിഡേഷന്‍ എന്ന ഫാസിസ്റ്റ് യുക്തിയുടെ ചുവടുപിടിച്ചായിരുന്നു ഇതും.

ഒരു സമരവും, ഒരു പ്രതിഷേധവും വിജയം മുന്നില്‍ കണ്ടുകൊണ്ട് മാത്രം രൂപപ്പെട്ടിട്ടുള്ളതല്ല എന്നാണ് ചരിത്രം നമ്മളോട് പറയുന്നത്. ഓരോ പ്രതിഷേധത്തിനും അതിന്റെ ഇമ്മീഡിയറ്റ് ഇമ്പാക്റ്റിനപ്പുറം, അത് വിജയമായാലും പരാജയമായാലും പ്രസക്തിയുണ്ട്, അത് ഒറ്റപ്പെട്ട ഒറ്റയാള്‍ പ്രതിഷേധമായാലും, സംഘടിത സമരങ്ങളായാലും, ഡിസ്കോര്‍സില്‍ അത് ഒരു സാധ്യത ഉല്‍‌പാദിപ്പിക്കുന്നുണ്ട്. പഴയ കാലത്തെ മീഡിയ തമസ്കരണങ്ങള്‍ക്ക് മുക്കിക്കളയാനും തടയാനുമാകുമായിരുന്ന അവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഇന്നത്തെ സൈബര്‍-സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനരീതിയെന്ന്‍ പല സൈദ്ധാന്തികരും ഇനിയും മനസ്സിലാക്കിയിട്ടില്ല. ഡിസ്കോര്‍സില്‍ നിക്ഷേപിക്കപ്പെടുന്ന സാധ്യതകളിലെ യുക്തികളുടെ പൂര്‍ണ്ണമായ ഇല്ലാതാക്കല്‍ ഇന്ന് അത്ര എളുപ്പമുള്ള കാര്യമല്ല, സ്ത്രീപക്ഷ പുരോഗമനയുക്തികളില്‍ ഈ അടുത്ത കാലത്ത് ഉണ്ടായ വന്‍ കുതിപ്പ് മാത്രം മതി ഇത് മനസ്സിലാക്കാന്‍.

പ്രതിഷേധത്തിനുള്ള സ്പേസ്, അത് ആര്‍ക്ക്, എപ്പോള്‍ വേണമെങ്കിലും, എവിടെ വേണമെങ്കിലും ജനാധിപത്യരീതിയില്‍ നടത്താനുള്ള സാഹചര്യം ഉറപ്പുവരുത്തേണ്ടത് ജനാധിപത്യന്റെ നിലനില്‍‌പ്പിന് അത്യന്താപേക്ഷിതമാണ്. അതിനു സമയപരിമിതികളോ ഭൗതികപരിമിതികളോ നിര്‍ണ്ണയിക്കുന്ന എല്ലാ യുക്തികളെയും ചെറുത്തു തോല്‍‌പ്പിക്കുക തന്നെ വേണം, കാരണം അടിസ്ഥാനപരമായി ഇത്തരം യുക്തികള്‍ സഹായിക്കുന്നത് ഫാസിസത്തെ തന്നെയാണ്. വിട്ടുകൊടുക്കപ്പെടുന്ന ഓരോ സ്പേസും ജനാധിപത്യത്തില്‍ നിന്നാണ് കവര്‍ന്നെടുക്കപ്പെടുന്നത്, അത് ആരു പ്രതിഷേധിക്കുന്നു എന്നതിനെ നോക്കി നിര്‍ണ്ണയിക്കപ്പെടേണ്ട ഒന്നല്ല. പ്രതിഷേധങ്ങളെ തോല്‍‌വിയുടെയും വിജയത്തിന്റെയും അടിസ്ഥാനത്തിലുമല്ല അളക്കേണ്ടത്, ഡിസ്കോര്‍സില്‍ അതിന്റെ രേഖപ്പെടുത്തല്‍ തന്നെയാണ് അതിന്റെ കര്‍ത്തവ്യവും. അടവ് നയങ്ങളൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രൂപപ്പെടുത്തി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നിലനില്‍‌ക്കുമ്പോഴും അത് ഫാസിസത്തിനു പച്ചക്കൊടി കാട്ടിക്കൊണ്ടാകരുത്. ഫാസിസത്തോടുള്ള ചെറുത്ത് നില്പ് തുടങ്ങേണ്ടതും തുടരേണ്ടതും ഇത്തരം ഫാസിസ്റ്റ് യുക്തികളെ താങ്ങി നിര്‍ത്തുന്ന നിയമപരിരക്ഷകളെ ചോദ്യം ചെയ്തുകൊണ്ടു തന്നെയാവണം.

ചുംബന സമരം – ക്ലാസും (ഫാസിസ്റ്റ്) രാഷ്ട്രീയവും

ചുംബനസമരം അഥവാ സദാചാരപോലീസിംഗിനെതിരേയുള്ള പ്രതിഷേധ സമരത്തോടുള്ള ദീപക് ശങ്കരനാരായണന്റെ അഴിമുഖത്തില്‍ എഴുതിയ നിരീക്ഷണങ്ങളോടുള്ള പ്രതികരണമാണിത്. കമന്റായി എഴുതി വന്നപ്പോള്‍ ഈ പരുവത്തിലായി….

ദീപക്കിന്റെ ലേഖനം – സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും.

ദീപകിന്റെ കുറിപ്പിലെ യുക്തികളെക്കാളും പ്രശ്നമുള്ളത് അതിന്റെ ടൈമിംഗിലാണ്. ഏതൊരഭിപ്രായ പ്രകടനത്തിനും അതിന്റെ ഒബ്ജക്റ്റിവിറ്റിക്കപ്പുറം ടൈമിംഗിനും പ്രസക്തിയുണ്ട്. സദാചാര പോലീസിംഗ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, പക്ഷെ വര്‍ദ്ധിച്ചു വരുന്ന ഫാസിസ്റ്റ് മേല്‍നോട്ടങ്ങള്‍ക്കും അക്രമത്തിനും ഒരു സ്റ്റേറ്റ് മെഷിനറിയുടെ പിന്‍‌ബലം മോഡിയുടെ അരങ്ങേറ്റത്തോടെ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. ഫാസിസം കൊങ്ങയ്ക്ക് പിടിക്കുമ്പോള്‍ അതിന്റെ മുരള്‍ച്ചയുടെ തരംഗദൈര്‍ഖ്യത്തെപ്പറ്റി സൈദ്ധാന്തിക്കുന്നതില്‍ ഒരു അശ്ലീലം ചുവയ്ക്കുന്നുണ്ടെന്നു പറയാതെ വയ്യ.

1. ചുംബനം, പുരോഗമന രാഷ്ട്രീയം, നവ ലിബറിലിസം..

ഫ്യൂഡല്‍ മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ടാണ് നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ സംഭാവനകളും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്, അതിനു പുരോഗമനപരമായ ഒരു തുടര്‍ച്ചയുടെ തലമുണ്ട്. വര്‍ഗ്ഗ, രാഷ്ട്ര, സ്വത്വ വിഭാഗീകരണങ്ങള്‍ക്കപ്പുറമാണ് ആ തുടര്‍ച്ചയുടെ ചക്രമുരുളുന്നത്. ഈ തുടര്‍ച്ചയുടെ ചരിത്രത്തിന്റെ, പുരോഗമാത്മകതയാണതിന്റെ രാഷ്ട്രീയവും എന്ന തിരിച്ചറിവില്‍ നിന്നാണ് നമ്മള്‍ ഓരോ ചലനങ്ങളേയും അളക്കേണ്ടത്, അതിലെ പുരോഗമനദര്‍ശനങ്ങളെയും റിഗ്രസ്സീവായ ചലനങ്ങളെയും രാഷ്ട്രീയമായിത്തന്നെ വേര്‍തിരിച്ചു കാണേണ്ടത് ഈ തുടര്‍ച്ചയുടെ പച്ഛാത്തലത്തിലാണ്.

ഒരു ചുംബനം അല്ലെങ്കില്‍ സ്പര്‍ശം കൊണ്ട് അശുദ്ധയാക്കപ്പെടുന്നവളാണ് സ്ത്രീ, അല്ലെങ്കില്‍ അവളുടെ ശരീരത്തിന്മേലുള്ള സ്പര്‍ശങ്ങള്‍ക്ക് തന്നെ അവകാശികളുണ്ട് എന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ കാഴചപ്പാടില്‍ ഒരു പാസ്സിവായ വസ്തുവിന്റെ സ്ഥാനമാണ് സ്ത്രീക്കുള്ളത്, ഉടമസ്ഥതില്‍ വയ്ക്കാനും (നെറുകയില്‍ സിന്ദൂരക്കുറി), ഉപയോഗിക്കാനും സം‌രക്ഷിക്കാനുമൊക്കെ ആയിട്ടുള്ള പാസ്സീവായ ഏജന്‍സി ഇല്ലാത്ത വെറും വസ്തു. ഈ സങ്കല്‍‌പ്പത്തെയാണ് ആക്റ്റീവായ ഒരു സ്ത്രീ തകിടം മറിക്കുന്നത്. ഒരു പുരുഷനെ ചുംബിച്ചതുകൊണ്ടോ (പുരുഷനാല്‍ ചുംബിക്കപ്പെട്ടതുകൊണ്ടോ) അതുപോലെ സ്പര്‍ശിച്ചതുകൊണ്ടോ അശുദ്ധയാകാന്‍ വിസമ്മതിക്കുന്ന, സ്വതന്ത്രമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ഏജന്‍സിയുള്ള സ്ത്രീ തകരാറിലാക്കുന്നത് ഈ സിസ്റ്റത്തെയാണ്. സംസ്കാരം തകര്‍ന്നേ എന്നു നിലവിളിച്ചുകൊണ്ട് സദാചാര ഗുണ്ടായിസം അരങ്ങേറുന്നതും സ്വാഭാവികം. സദാചാരം വാളോങ്ങുന്നത് സ്ത്രീയുടെ ഏജന്‍സിക്കു നേരെയാണ്, അതു തന്നെയാണ് സദാചാരത്തിന്റെ രാഷ്ട്രീയവും.

പരസ്യമായി ചുംബനമുള്‍പ്പടെയുള്ള ആക്റ്റീവായ പ്രവര്‍ത്തികളില്‍ പുരോഗമനാത്മകത വരുന്നത് പാസീവായ ഏജന്‍സിയില്ലാത്ത അവസ്ഥയില്‍ നിന്നും പുരുഷനു തുല്യമായ, സ്വാതന്ത്ര്യം സ്വയം കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് സ്ത്രീ എത്തുന്നു എന്നിടത്താണ്. നിലവിലുള്ള ഫ്യൂഡല്‍ കാഴ്ചപ്പാടില്‍ നിന്നും പുരോഗമനപരമായ മുന്നോട്ടു പോക്കിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്തു തന്നെയാകട്ടെ, അത് നവ ലിബറല്‍ ചുറ്റുപാടുകളാണെങ്കില്‍ തന്നെയും അതില്‍ പരിഭവപ്പെടാനോ ആവലാതിപ്പെടാനോ ഒന്നുമില്ല, കാരണം ഈ പുരോഗമനാത്മകത നവ ലിബറലിസത്തിന്റെ എക്ലൂസിവ് പ്രോപ്പര്‍ട്ടിയായി സമ്മതിച്ചു കൊടുക്കേണ്ടതായ ഒന്നല്ല, മാത്രമല്ല ഇത്തരം തുടര്‍ച്ചകളെ നവ ലിബറല്‍ മൂല്യങ്ങളെന്ന ക്ലീഷെകളില്‍കൊണ്ടു കെട്ടുന്ന ഉപരിപ്ലവകരമായ കാഴ്ചപ്പാടുകളെ തിരിച്ചറിയുകയും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂഡല്‍ യുക്തികളെ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റൊന്ന്, ഈ പുരോഗമനപരതയുടെ തുടര്‍ച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഏറ്റവും താഴേക്കിടയിലുള്ള അധകൃത വര്‍ഗ്ഗങ്ങളുമായിരിക്കും, കാരണം പരാശ്രിതത്വം പേറുന്ന വിഭാഗങ്ങളെന്ന നിലയില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്നതും അവര്‍ തന്നെയാണ്, കുറച്ചുകൂടി സൂക്ഷമമായിപ്പറഞ്ഞാല്‍ അതിനുള്ളിലെ സ്ത്രീകളും. തകരുന്നത് ഫ്യൂഡല്‍ മൂല്യങ്ങളാകുമ്പോള്‍ അതിന്റെ ഗുണം അധകൃത വര്‍ഗ്ഗങ്ങള്‍ക്കുകൂടിയാകും ആശ്വാസം പകരുക.

2. പ്രതിഷേധങ്ങളും ക്ലാസും (വര്‍ഗ്ഗവും)

ദീപക് ചൂണ്ടിക്കാട്ടിയ മോറല്‍ പോലീസിങ്ങിലെ വര്‍ഗ്ഗീകരണത്തോടു യോജിപ്പുള്ള ഭാഗം ഇതരങ്ങേറുന്ന ഭൗതിക ഇടങ്ങള്‍ ഗ്രാമങ്ങളും അവിടുത്തെ ഇരകള്‍ ഈ അധകൃത വര്‍ഗ്ഗവുമാണെന്നതിനോടാണ്, എന്നാല്‍ ഇതില്‍ ഇസ്ലാമിക്/ ഹൈന്ദവ ഫണ്ടമെന്റെലിസ്റ്റുകളുടെ പങ്ക് ഭിന്നമായി അടയാളപ്പെടുത്തിയതിനോട് യോജിപ്പില്ല. ഒന്നാമതായി ഭൗതിക ഇടങ്ങളെന്ന നിലയില്‍ ഗ്രാമങ്ങളില്‍ ഫ്യൂഡലിസ്റ്റ് മൂല്യങ്ങള്‍ നിലനിര്‍ത്തപ്പെടുന്നത് പരാശ്രിതക്കൂട്ടങ്ങളില്‍ സ്വാഭാവികമായും രൂപപ്പെടുന്ന കമ്യൂണിറ്റി മെന്റാലിറ്റിയിലൂടെയാണ്. നിലനില്പിന്റെ ഭാഗമായി പരിഗണിക്കേണ്ടതാണെങ്കിലും ഈ ഗോത്രപരതയുടെ പരിണിതി പ്രത്യക്ഷമായ ഒരു പോലീസിങ്ങിന്റെ നിര്‍മ്മിതിയിലായിരിക്കുമെന്നത് പല ഗോത്രപഠനങ്ങളില്‍ നിന്നും നിരീക്ഷിക്കാവുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ മോറല്‍ പോലീസിംഗ് എന്നത് ഗോത്രപരതയുടെ സവിശേഷതകളിലൊന്നായിട്ടാണു മനസ്സിലാക്കേണ്ടത്, അതില്‍ ഹൈന്ദവ/ഇസ്ലാമിക വേര്‍തിരിവുകള്‍ക്ക് പ്രത്യേകിച്ചു സ്ഥാനമില്ല, തുടങ്ങി വച്ചത് ഇതിലേതെങ്കിലും ഒരു കൂട്ടരാണെന്നു പറയുന്നതിലും യുക്തിയില്ല.

നേരെ മറിച്ച് മിഡില്‍-അപ്പര്‍ മിഡില്‍ ക്ലാസുകളുടെ ഭൗതിക ഇടങ്ങള്‍ തന്നെ വ്യത്യസ്തമാണ്, മാത്രവുമല്ല അവിടങ്ങളില്‍ താരതമ്യേനെ പരാശ്രയ വിധേയമായ ഒരു ഗോത്രപരത പ്രത്യക്ഷമായി അസാധ്യവുമാണ് കാരണം ഇവിടെ പരാശ്രിതത്വം തന്നെയാണ് വലിയ ഒരു അളവുവരെ ഇല്ലാതായിട്ടുള്ളത്. ഈ പരാശ്രിതത്വത്തിന്റെ അഭാവം (മൊത്തത്തിലുള്ള അഭാവമല്ല) സൃഷ്ടിക്കുന്ന സ്വാതന്ത്ര്യം തന്നെയാകണം ഗ്രാമങ്ങളില്‍ നിന്നും ഭൗതികമായ ഒരു പറിച്ചു നടലിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഗ്രാമ ഇതര ഇടങ്ങളില്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ക്കുള്ള ആവിഷ്കാരം സാധ്യമാക്കുന്നത് അവിടങ്ങളില്‍ പ്രത്യക്ഷമായി ഇല്ലാത്ത കമ്യൂണിറ്റി മെന്റാലിറ്റിയും അതിനോടനുബന്ധമായി വരുന്ന പോലീസിംഗുമാണ്. മറ്റു പല രീതികളില്‍ ലൂസായിട്ടുള്ള കമ്യൂണിറ്റികള്‍ രൂപപ്പെടുമെങ്കിലും അതിനു ഗ്രാമങ്ങളിലെ പരാശ്രയ സ്വാഭാവത്തില്‍ നിന്നും വരുന്ന തരത്തിലുള്ള പോലീസിങ്ങിനെ ഉല്പാദിപ്പിക്കാനാകില്ല. അതുകൊണ്ടു തന്നെ അത്തരം പോലീസിങ്ങിനെ ചെറുക്കുക എന്നതായിരിക്കും ഇവിടങ്ങളിലെ സ്വാഭാവികമായ പ്രതികരണം. ഗോത്രപരതയുടെ ഭാഗമായ മൂല്യങ്ങള്‍ ഇവിടെ ഒരു പരിധിവരെ നിലനിര്‍ത്തിപ്പോരുന്നത് വര്‍ഗ്ഗത്തെയും, ഭൗതിക ഇടങ്ങളെയും മറികടക്കുകയും ചെയ്യുന്ന ഒന്നുകൊണ്ടായിരിക്കും. ഇവിടെയാണ് മതം പ്രസക്തിയാര്‍ജ്ജിക്കുന്നത്. സംഘപരിവാറിന്റെ പോലീസിംഗിന്റെ മാര്‍ഗ്ഗങ്ങളായി സ്വാഭാവികമായും മതവും ദേശീയതയുമൊക്കെ കടന്നു വരുന്നതും. സംഘപരിവാറിനെ, ഫ്യൂഡല്‍ മൂല്യങ്ങളുടെ സം‌രക്ഷകര്‍ എന്ന നിലയില്‍ അധികാരം കൈയ്യാളുന്ന ഒരു ഗോത്രവര്‍ഗ്ഗമായാണു മനസ്സിലാക്കേണ്ടത്, അവരുടെ ഗോത്രപരതയുടെ വ്യാപന മേഘലകളായി അവര്‍ കാണുന്നത് ഈ ഗ്രാമ ഇതര ഇടങ്ങളെയാണ്. വര്‍ഗ്ഗങ്ങളെ മറികടന്നു തങ്ങളുടെ പോലീസിംഗിനെ വ്യാപിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നായിട്ടാണ് മതവും സംസ്കാരവും ഇവിടെ ഇവര്‍ക്ക് തുണയാകുന്നത്.

ക്യാപ്പിറ്റലിസത്തില്‍ നവ ലിബറലിസത്തിന്റെ പ്രേരകങ്ങള്‍ സാമ്പത്തികമാണെന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായ പരാശ്രിതത്വമില്ലായ്മ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകളാണു തുറന്നിടുന്നത്. ആ സ്വാതന്ത്യത്തിന്റെ അനുശീലനത്തില്‍ നിരുത്തരവാദപരമായതും അല്ലാത്തതുമായ പോരായ്മകളുമുണ്ടാകുന്നതുകൊണ്ടു മാത്രം ഈ ഉല്‍‌പാദിക്കപ്പെട്ട സ്വാതന്ത്ര്യത്തിനു പ്രസക്തിയില്ലാതാകുന്നില്ല. ഇത് നേരത്തെ സൂചിപ്പിച്ച നവോത്ഥാനമുള്‍പ്പടെയുള്ള പുരോഗമനാത്മകതയുടെ തുടര്‍ച്ചയുടെ ഭാഗമായി തിരിച്ചറിയേണ്ടതുമാണ്. ഗോത്ര വര്‍ഗ്ഗ മൂല്യങ്ങളെ ചവിട്ടി മെതിച്ചു കൊണ്ടുള്ള മുന്നോട്ട് പോക്ക് ആ മൂല്യങ്ങളുടെ തകര്‍ച്ചയിലേക്കും അതിന്റെ ഇമ്പാക്റ്റ് അധകൃത വര്‍ഗ്ഗങ്ങളിലേക്കും എത്തിച്ചേരുന്നതില്‍ കാലതാമസമുണ്ടാകുമെങ്കിലും അനിവാര്യമാണ്. സംഘപരിവാറിനെ വിളറി പിടിപ്പിക്കുന്നതും ഇതു തന്നെയാണ്.

3. സദാചാരവിരുദ്ധ സമരങ്ങളെ ക്ലാസുമായി കൂട്ടിക്കെട്ടുന്നതിലെ രാഷ്ട്രീയം.

പരസ്യമായ ചുംബനത്തിനുള്ള സ്വാതന്ത്ര്യവും അതിനുവേണ്ടിയുള്ള സദാചാരവിരുദ്ധ സമരങ്ങളെ ക്ലാസുമായി കൂട്ടിക്കെട്ടുന്ന ദീപക്കിന്റെ യുക്തിയോടും യോജിക്കുന്നില്ല. ദീപക് പറയുന്നത്

a.”പക്ഷേ ആദ്യമായിട്ടാണ് കേരളത്തില്‍ സംഘടിതമായ മോറല്‍ പൊലീസിങ്ങ് അപ്പര്‍ മിഡില്‍-അപ്പര്‍ ക്ലാസ് ടാര്‍ഗെറ്റ് വച്ച് യുവമോര്‍ച്ചക്കാര്‍ നടപ്പിലാക്കിയത്. ഡല്‍ഹി ബലാത്സംഗത്തിനെതിരെ നടന്ന വ്യാപകപ്രതിഷേധം പോലെത്തന്നെ ഇതിലും ഒരു ക്ലാസ് താദാത്മ്യത്തിന്റെ എലമെന്റുണ്ട്”

b. “മോറല്‍ പൊലീസിങ്ങ് കേരളത്തില്‍ തിര്‍ച്ചയായും ഒരു ക്ലാസ് ഇഷ്യൂ അല്ല, പക്ഷേ ക്ലാസിനെ തൊടുമ്പോള്‍, അപ്പോള്‍ മാത്രം, ട്രിഗര്‍ ചെയ്യപ്പെടുന്ന വ്യാപകപ്രതിഷേധങ്ങളില്‍ തീര്‍ച്ചയായും ക്ലാസുണ്ട്.”

c. ” രാഷ്ട്രീയം:- പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായിരിക്കെത്തന്നെ വര്‍ഗ്ഗപരതയെ ഒളിക്കുക വഴി അരാഷ്ട്രീയത പേറുന്നതാണ് ചുംബനസമരം.”

ഒരു മധ്യവര്‍ഗ്ഗ പ്രതികരണമായതു കൊണ്ട് തീര്‍ച്ചയായും അതില്‍ ക്ലാസുണ്ടാകും, അത് ദീപക് തന്നെ തിരിച്ചറിഞ്ഞ പോലെ ഇഷ്യുവിന്റെ ക്ലാസ് സ്വഭാവമല്ല, മറിച്ച് പ്രതികരിക്കുന്ന ആളുകള്‍ ആ ക്ലാസിലുള്ള ആളുകളായതുകൊണ്ടു മാത്രമാണ്. ഇവിടെ മനസ്സിലാക്കേണ്ടത് പുരോഗമനത്തിന്റെ മാനങ്ങളില്‍ മുന്നേറ്റം വരുന്നത് ആ സ്വാതന്ത്ര്യത്തിനു വികസിക്കാനുള്ള ഇടങ്ങളുള്ളിടത്താണ്, നേരത്തെ സൂചിപ്പിച്ചതു പോലെ അതിനുള്ള ഇടങ്ങളില്ലാത്തിടത്ത് അത്തരം മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കാനാകില്ല. അതുകൊണ്ടു തന്നെ ഇവിടെ ക്ലാസ് എന്നത് ഒരു കണ്‍സേണേ ആകേണ്ട കാര്യമില്ല. ഇവിടെ ക്ലാസുണ്ട് എന്ന നിരീക്ഷണം, സോ വാട്ട്? എന്ന ഒറ്റ് ചോദ്യത്തില്‍ തകര്‍ന്നു പോകുന്ന യുക്തിയേ ഈ ക്ലാസ് കണ്‍‌സേണിനുള്ളൂ, കാരണം ഈ പ്രതികരണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പുരോഗനമാത്മകയ്ക്ക് ക്ലാസുമായി ബന്ധമില്ല. ഇഷ്യുവിനെ അവഗണിച്ചിട്ട് ഇഷ്യു മുന്നോട്ടു വച്ച ആളിനെ ആധാരമാക്കുന്നത് ലോജിക്കല്‍ ഫാലസിയാണ്, അത് നീ മിശ്രവിവാഹം കഴിച്ചിട്ടു മതി മിശ്രവിവാഹത്തിനു വേണ്ടി സംസാരിക്കുന്നത് എന്നു പറയുന്ന ഫാലസിയുടെ മറ്റൊരു വേര്‍ഷനാണ്. മറ്റൊരു അപകടമുള്ളത്, മധ്യവര്‍ഗ്ഗത്തില്‍ നിന്നും ട്രിഗര്‍ ചെയ്യപ്പെടാവുന്ന എല്ലാ പ്രതിഷേധങ്ങളെയും ഇത്തരത്തില്‍ കുറച്ചുകാണാനുള്ള സാധ്യത ഇത്തരം അനാലിസിസുകളില്‍ ഉണ്ടെന്നതാണ്

4. അരാഷ്ട്രീയത, ആം ആദ്മി, സംഘ പരിവാര്‍

ദീപക് പറയുന്നു.

“വീണ്ടും ഡല്‍ഹി റേപ്പെടുക്കുക – ഇന്ത്യമുഴുവന്‍ മെഴുകുതിരി കത്തിച്ചുണ്ടാക്കിയ മൂവ്‌മെന്റ് രാഷ്ട്രീയമായ ദിശാബോധത്തിന്റെ അഭാവത്തില്‍ ആദ്യം ആം ആദ്മിയിലേക്കും പിന്നീട് ഫലത്തില്‍ സംഘപരിവാറിലേക്കും ലയിച്ചു”

ആം ആദ്മി പാര്‍ട്ടിയുടെ സദാചാരഗുണ്ടായിസം ഡല്‍ഹി നിവാസികള്‍ക്ക് പരിചിതമാണ്, അവര്‍ അതില്‍ പങ്കാളികളുമാണ്,. കറുത്ത വര്‍ഗ്ഗക്കാരെ സദാചാരം പഠിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങിയത് ആം ആദ്മിക്കാര്‍ തന്നെയായിരുന്നല്ലോ അവരെന്നും പുരുഷാധിപത്യത്തിന്റെ കൂടെയാണ് നിലയുറപ്പിച്ചു പോന്നിട്ടുള്ളത്. ആം ആദ്മിയായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന ഓരോ വ്യക്തിയുടെയും പ്രത്യയശാസ്ത്ര അടിത്തറ പുരുഷാധിപത്യ യാഥാസ്ഥിതികതയുടേതായിരിക്കും, കാരണം സമൂഹം അഥവാ പരിഷ്കൃതനല്ലാത്ത മനുഷ്യന്‍ അഥവാ ആം ആദ്മി, അതാണ്.

ലോകത്തെവിടെയും ഈ അപരിഷ്കൃത ആം ആദ്മി പുരോഗമന ആശയങ്ങളുടെ കൂടെ നിലയുറപ്പിച്ചതായി ചരിത്രമില്ല. അവന്റെ കൂടപ്പിറപ്പായ മൊറാലിറ്റി മാത്രമേ അവന് മനസ്സിലാകൂ. ഒബ്ജക്റ്റിവിറ്റി അവനു ചെകുത്താന്റെ സന്തതിയായിരിക്കും. അതുകൊണ്ടാണ് കറുത്തവന്റെ മൊറാലിറ്റി അവനു ചെകുത്താനു തുല്യമായി അനുഭവപ്പെടുന്നത്. എന്തിന്, സാമ്പത്തിക അഴിമതി പോലും അവന് മനസ്സിലാകണമെങ്കില്‍ അത് മൊറാലിറ്റിയുടെ ഭാഷയില്‍ അവതരിപ്പിക്കപ്പെടണം. അഴിമതിക്കെതിരെ അവന്‍ തെരുവിലിറങ്ങിയത് ഇതേ മൊറാലിറ്റിയുടെ ഗാന്ധിയന്‍-അണ്ണാ ഹസ്സാരെ ഭാഷയില്‍ ഗര്‍ജ്ജിച്ചുകൊണ്ടായിരുന്നു. അതായത് സാമ്പത്തിക അഴിമതിയെ ഒരു മോറല്‍ ഇഷ്യുവായി കാണാനായതുകൊണ്ടു മാത്രമാണ് അവനു പ്രതികരിക്കാനായത്, ഒരു കണക്കിനു സദാചാരവാദ സമരം തന്നെയായിരുന്നു അവരുടെ അഴിമതിവിരുദ്ധ സമരം.

എന്നാല്‍ ഡല്‍ഹിയില്‍ നടന്ന ബലാത്സംഗങ്ങളുടെ പച്ഛാത്തലത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഈ മൊറാലിറ്റിയെ മറികടക്കാനായതാണ് അതിന്റെ പ്രസക്തി. മൊറാലിറ്റിയെ ഉയര്‍ത്തിക്കാട്ടുന്നതിനു പകരം അവയെ നിരാകരിക്കുകയും, അതിലുപരി യാഥാസ്ഥിതികപുരുഷാധിപത്യ മൂല്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് അതിനു വളരാനായി എന്നിടത്താണ് അതിന്റെ വിജയം (ഇതിനെ ഒരു മോറല്‍ ഇഷ്യു മാത്രമായി കണ്ട നല്ലൊരു വിഭാഗവുമുണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല). സൈബര്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ഫെമിനിസ്റ്റ് ഡിസ്കോര്‍സിന്റെ ഒരു വന്‍ കുതിച്ചു ചാട്ടം തന്നെ സംഭവിച്ചതും ഫെമിനിസ്റ്റുകള്‍ എന്നു സ്വയം ഐഡന്റിഫൈ ചെയ്യാന്‍ വിസമ്മതിച്ചിരുന്ന ഒരു ഘട്ടത്തെ മറികടക്കാനായി എന്നതും ഈ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കേറ്റ വന്‍ തിരിച്ചടിയാണ്.

ഇവിടെയാണ് ദീപക്കിന്റെ നിരീക്ഷണത്തിലെ പോരായ്മ കിടക്കുന്നത്. കേജ്റിവാള്‍ നയിച്ച ആം ആദ്മി മുന്നേറ്റത്തിലെ സദാചാര മനോഭാവം മോഡിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ വിജയിച്ചുവെങ്കില്‍, ഡല്‍ഹി ബലാത്സംഗ പ്രതിഷേധങ്ങള്‍ക്ക് മോഡി വിരുദ്ധവും പുരുഷാധിപത്യവിരുദ്ധവുമായ ഒരു ഡിസ്കോര്‍സിനെ നിലനിര്‍ത്താനായി എന്നത് ദീര്‍ഘകാല ദൃഷ്ടിയില്‍ പുരോഗമനപരമായ ഒന്നു തന്നെയാണ്, അതിന്റെ തുടര്‍ച്ചയായിട്ടാണ് ചുംബന-സദാചാരവിരുദ്ധ സമരത്തെ കാണേണ്ടതും. ഇതിനു തെളിവാണ് ഈ സമരത്തിനെ എതിര്‍ത്ത ഹൈന്ദവ/ഇസ്ലാമിക സദാചാരഗുണ്ടകളുടെ ഐക്യപ്പെടല്‍. ഇതൊരു പ്രത്യയശാസ്ത്രപരമായ ഐക്യപ്പെടല്‍ കൂടിയാണെന്നു വ്യക്തമാകുന്നതോടെ ഫാസിസത്തിന്റെ സ്വഭാവം കൂടുതല്‍ തെളിമയോടുകൂടി കാഴ്ചപ്പെടുകയാണിവിടെ. നരേന്ദ്രമോഡി പിന്‍‌പറ്റുന്നതും ഇതേ ഫാസിസ്റ്റ് പ്രത്യശാസ്ത്രമാണെന്ന സത്യത്തെ അധികം നാള്‍ ഒളിച്ചു വയ്ക്കാന്‍ കഴിയില്ല എന്നതു തന്നെയാണിതിന്റെ രാഷ്ട്രീയ സാധ്യത.

5. പ്രയോറിറ്റികളുടെ രാഷ്ട്രീയം.
ദീപക്കിന്റെ മറ്റൊരു നിരീക്ഷണം പ്രയോറിറ്റികളുടേതാണ്. കേരളത്തിലെ മോറല്‍ പോലീസിംഗ് പരമ്പരകളെ കണക്കിലെടുത്താല്‍ താരതമ്യേനെ നിസ്സാരപ്പെട്ട ഒന്നിനു കിട്ടുന്ന പ്രതികരണം, ഇത് മറ്റു പലരും ചൂണ്ടിക്കാട്ടിയതു പോലെ, സ്ത്രീകള്‍ക്ക് ഇതിലും വലിയ ഇഷ്യുകളുണ്ടെന്നും ചുംബനമല്ല പ്രയോറിറ്റിയെന്നതുമായ വാദങ്ങളുമായി കൂട്ടി വായിക്കാവുന്നതാണ്. ഈ താരതമ്യങ്ങള്‍ക്ക് ഇവടെ പ്രസക്തിയില്ല കാരണം ഇവിടെ നമ്മള്‍ പല ചോയ്സുകള്‍ മുന്നില്‍ വച്ചിട്ട് അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ടത് തെരഞ്ഞെടുക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്, അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ മാത്രമേ പ്രയോറിറ്റികള്‍ അപ്ലൈ ചെയ്യാനാകൂ. ഇവിടെ ഒരു സംഭവം ട്രിഗര്‍ ചെയ്ത് ഒരു ഇഷ്യു, അതിലൂടെ പത്തിവിടര്‍ത്തിയ ഫാസിസവും അതിനെതിരേയുള്ള പ്രതിരോധ സമരവും വിഷയമാകുന്നിടത്ത് പ്രയോറിറ്റികളുടെ താരതമ്യ പഠനത്തിനു പ്രസക്തിയില്ലെന്നു മാത്രമല്ല അത് ഒരു ഡിസ്ട്രാക്ഷനുമാണ്.

ദീപക് ഉന്നയിക്കുന്ന വാദങ്ങളോട് യോജിപ്പും വിയോജിപ്പുമുണ്ട്, അത് പല തലങ്ങളിലാണെന്നു മാത്രം…