സാരിയും പീഡനവും.

ഡാലിയുടെ “സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി” എന്ന കഥ ബൂലോകത്തൊരു നല്ല സംവാദത്തിനു വഴിയൊരുക്കിയെങ്കിലും, ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ അധികം സ്ത്രീ ബ്ലോഗര്‍‌മാരാരും കാര്യമായി പങ്കെടുത്തുകണ്ടില്ല.
കഥയിലെ സാരിയുടെ രാഷ്ട്രീയത്തെപ്പറ്റി നല്ലൊരു സംവാദം നടന്നത് മനുവിന്റെ അഹം ബ്ലോഗിലാണു്.
കഥയുടെ ഫ്രെയിമില്‍ നിന്നും മനു പുറത്തോട്ടു വരുമ്പോഴും അതിനു ഹേതുവായത് കഥ തന്നെയാണെന്നംഗീകരിക്കേണ്ടി വരുന്നു. മറ്റൊന്ന് കഥയുടെ ചട്ടക്കൂട് പരിമിതമായി വരുന്നത് സാധാരണക്കാരിയായി മാറാനുള്ള സിസ്റ്റര്‍ അന്നയുടെ ആഗ്രഹത്തിലാണു്. സാധാരണക്കരുമായി താദ്ദാത്മ്യപ്പെടുക വഴി അവരിലേക്കിറങ്ങിച്ചെല്ലുകയെന്നതില്‍ കവിഞ്ഞുള്ള ലക്ഷ്യമൊന്നും സിസ്റ്റര്‍ അന്നയ്ക്കുണ്ടെന്നു തോന്നുന്നില്ല (സ്ത്രൈണതയിലേക്കുള്ള പോക്കിനെ വെറുതേ വിടുന്നു, സിസ്റ്റര്‍ അന്നയെ സംബന്ധിച്ചിടത്തോളം അതും സ്വീകാര്യതയുടെ ഭാഗം മാത്രം). “സ്വീകാര്യതയുടെ“ പരിമിതിയെങ്ങിനെ സാരിയുമായി കൊരുത്തുകിടക്കുന്നുവെന്നും സിസ്റ്റര്‍ അന്നയ്ക്കു വിഷയമാണെന്നു തൊന്നുന്നില്ല. മുഖ്യധാരയുടെ സ്വീകാര്യത സാരിയില്‍ കുരുക്കുമ്പോള്‍ സംഭവിക്കുന്ന പീഡനത്തെപ്പറ്റിയും അതിലൂടെ മൂല്യങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റിയും സംസാരിക്കുമ്പോള്‍ കഥയുടെ ഫ്രെയിമിന്റെ പരിമിതിയെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്നുള്ള മനുവിന്റെ നിരീക്ഷണത്തോടു യോജിക്കുന്നു.

മുഖ്യധാരയുടെ പീഡനമായി സാരിയെക്കാണാമെങ്കിലും അതു സാരിയുടെ കുറ്റമല്ല. സാരിക്കു പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങളാണു പീഡനമായി ഭവിക്കുന്നത്. സിസ്റ്റര്‍ അന്നയോ മറ്റാരായാലും തിരുത്തേണ്ടത് ഈ മൂല്യങ്ങളെയാണു, അല്ലെങ്കില്‍ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥയെയാണു, അതു പുരുഷനാല്‍ കല്പിക്കപ്പെടേണ്ടതല്ല.

സാരിയില്‍ നിന്നും പീഡനത്തെ ഒഴിപ്പിക്കണമെന്നു പറയുമ്പോള്‍ രണ്ടു തരത്തിലുള്ള പീഡനങ്ങളാണു കാണാന്‍ സാധിക്കുന്നത്.

ഒന്ന് :
പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങള്‍ ഉള്‍ക്കോള്ളുന്ന പീഡനം. ഇവിടെ മൂല്യങ്ങള്‍ സാരിയില്‍ കൊരുത്തിട്ടിരിക്കുകയാണു. സാരി തന്നെ മൂല്യങ്ങളുടെ ചിഹ്നമായി മാറിയിട്ടുണ്ട്, മാറ്റിയിട്ടുണ്ട്. അവിടെ സാരിയുപേക്ഷിക്കുകയാണു കൂടുതല്‍ ഫലപ്രദമെന്നു തോന്നുന്നു. അല്ലെങ്കില്‍ അതു സ്ത്രീകല്പിത മൂല്യങ്ങള്‍ പകരം വച്ചുകൊണ്ടാവണം? സ്ത്രൈണതയുടെ കുരുക്കു സാരിയില്‍നിന്നും അഴിച്ചുമാറ്റാതെ തരമില്ല.

രണ്ട്:
കലുങ്കിലും മൂലയിലും പതുങ്ങിനില്‍ക്കുന്ന പുരുഷന്‍ എന്ന പീഡനം.
സാരി ഉടുത്താല്‍ പീഡിക്കപ്പെടും
സാരി ഉടുത്തില്ലെങ്കില്‍ പീഡിക്കപ്പെടില്ല (അക്ഷരാര്‍ഥത്തിലല്ല)
അതുകൊണ്ടു സാരി ഉപേക്ഷിക്കാം, സിസ്റ്റര്‍ അന്ന ചെയ്തതു പോലെ.
പീഡനം വീണ്ടും അവിടെ തന്നെ കിടക്കുകയാണു, സാരി ചുറ്റി..
സാരിയില്‍ നിന്നും പീഡനത്തെയാണു ഒഴിപ്പിക്കേണ്ടത്, സാരിയെയല്ല. ഇവിടെയിതു സാരിയുടെ മാത്രം പ്രശന്മല്ല, മറ്റേതൊരു വസ്ത്രത്തിനും ബാധകമാണു.
സാരിയുപേക്ഷിക്കുക വഴി പീഡിപ്പിക്കുവാനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയാണു സിസ്റ്റര്‍ അന്ന ചെയ്യുന്നത്.
ഇതുമായി ചേര്‍ത്തു വായിക്കേണ്ട ഒന്നാണു സാരിത്തുമ്പ് മാറുമ്പോഴുള്ള പുരുഷനോട്ടത്തോടുള്ള സ്ത്രീയുടെ പ്രതികരണം. മനുഷ്യസഹജമായ റിഫ്ലക്സ് നോട്ടത്തെയല്ല ഉദ്ദേശിച്ചത്, മറിച്ച് റിഫ്ലക്സിനപ്പുറം നീളുന്ന അശ്ലീല നോട്ടത്തെയാണുദ്ദേശിച്ചത്. സാരി പിടിച്ചു നേരെയിടുക വഴി (വീണ്ടും അക്ഷരാര്‍ഥത്തിലല്ല) അശ്ലീലത്തിനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയല്ലേ സ്ത്രീ ചെയ്യുന്നത്?

രണ്ടും കൂടി ചേറ്ത്തു വായിക്കേണ്ട എന്നാണു പറഞ്ഞു വന്നത്. ചര്‍ച്ച ‘സാരി‘യില്‍ കുരുങ്ങിപ്പോയതതുകൊണ്ടാണെന്നു തോന്നുന്നു.

male gaze ഉം സാരിത്തുമ്പും

ഇഞ്ചിയുടെ വേലി പോസ്റ്റിലെ കമന്റുകാളാണീ പോസ്റ്റിനു പ്രേരകമായത്.

സാരിത്തുമ്പ് അറിയാതെ മാറുമ്പോള്‍ സംഭവിക്കുന്ന പുരുഷനോട്ടത്തിനെ പുരുഷ വര്‍ഗ്ഗത്തിന്റെ male gaze ആയി വ്യാഖ്യാനിക്കുന്നതിലൊരുപാകത കാണുന്നു. രണ്ടും രണ്ടാണെന്നാണു പറയാന്‍ ശ്രമിക്കുന്നത്

അതിനല്പം പിറകോട്ടു പോകണം. വേട്ടയാടിയും വേട്ടയാടപ്പെട്ടും കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. ചുറ്റുമുള്ള ചലനങ്ങളെപ്പറ്റി ജാഗരൂപനാകുവാന്‍ പഠിച്ചത് വേട്ടയാടപ്പെടുന്ന ഇര എന്ന നിലയ്ക്കാണു. നേരിയ ഒരു ചലനം, അതു കരിയില അനങ്ങുന്നതായാലും വൈക്കോല്‍കൂനിലെ അനക്കമായാലും, എന്തിനു സാരിത്തുമ്പു മാറുമ്പോഴുള്ള ചലനമായാലും അതു നമ്മുടെ നോട്ടത്തെ ആകര്‍ഷിക്കാന്‍ പോന്നതാണു, മാത്രമല്ല ഇതിനു ആണ്‍-പെണ്‍ ഭേദമുണ്ടാവുകയുമില്ല. ഈ നോട്ടം തികച്ചും involuntary ആയിട്ടുള്ള reflex action മാത്രമാണുതാനും. ഇഞ്ചിയുടെ കൂടെയുണ്ടായിരുന്നതൊരനുജത്തിയായിരുന്നേലും ഇതേ നോട്ടം തന്നെയാവുമുണ്ടാവുക. അതുകൊണ്ടാണു പറഞ്ഞത്, ഇതിനെ ഒഴിവാക്കണമെങ്കില്‍ നേരത്തെ കൂട്ടി ബോധപൂര്‍വ്വമായൊരു തയ്യാറെടുപ്പു വേണം. അതായത് സാരിത്തുമ്പിതാ മാറാന്‍ പോകുന്നുവെന്നു സ്ത്രീക്കു മുന്നറിയിപ്പു തരാന്‍ കഴിയണം 🙂

male gaze എന്നത് ഇഞ്ചി പറഞ്ഞ പോലെ മുന്തിയ വര്‍ഗ്ഗത്തിന്റെ നോട്ടമാണെന്നു തോന്നുന്നില്ല. പഴയ ഫ്യൂടല്‍ വ്യവസ്ഥിതിയില്‍ മാത്രമേ അങ്ങിനെയൊരു വാദത്തിനു പ്രസക്തിയുള്ളൂ. കേരളമുള്‍പ്പടെ ചിലയിടങ്ങളില്‍ ഇപ്പോഴും ഇങ്ങനെയുള്ള ഫ്യൂടല്‍ അവശിഷ്ടങ്ങളുണ്ടെന്നു സമ്മതിക്കുന്നു. എങ്കിലും ഇതും ഇഞ്ചിയുടെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലന്നാണു തോന്നുന്നത്. വിമതന്‍ ഉന്നയിച്ച male gaze എന്നത് പൊതുവേ പുരുഷവര്‍ഗ്ഗത്തിന്റെ ലൈംഗീഗതയുടെ കറപുരണ്ട നോട്ടമാണെന്നാണു തോന്നുന്നത്. സ്ത്രീ ശരീരത്തോടുള്ള ആസക്തിപൂണ്ട നോട്ടം. എങ്കിലും ആനോട്ടത്തിലെപ്പോഴും ആസക്തിയുണ്ടാവണമെന്നില്ല. പല വര്‍ണ്ണങ്ങളുള്ള നോട്ടമായിതിനെ കാണാമെന്നാണെന്റെ പക്ഷം. വിഷയം അല്പം നീണ്ട വിശകലനമര്‍ഹിക്കുന്ന തായതുകൊണ്ടതിലേക്കു കടക്കുന്നില്ല. മാത്രമല്ല മംസിയുള്‍പ്പടെ പലരും അതിനെക്കുറിച്ചു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് (male gaze) ബോധപൂര്‍വ്വം ഒഴിവാക്കാന്‍ കഴിയും എന്നതാണു ഇതിനെ involuntary ആയിട്ടുള്ള ആദ്യത്തെ നോട്ടത്തില്‍ നിന്നും വേര്‍തിരിക്കുന്നത്.

ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീവര്‍ഗ്ഗം എന്തുകൊണ്ട് നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമായ ഈ involuntary പ്രതികരണത്തെ male gaze ആയി വ്യാഖ്യാനിക്കുന്നു ? സത്യത്തില്‍ അതിനുള്ള ഉത്തരം ഇഞ്ചി തന്നെ പറഞ്ഞ പോലെ മറ്റൊരു പ്രതിരോധം തന്നെ. സ്ത്രീ-പുരുഷ സാമൂഹ്യ കല്പനകളില്‍ വേട്ടയാടുന്നവനും-ഇരയും എന്നുള്ള സമവാക്യം പഴയ ഫ്യൂടല്‍ സംവിധാനത്തിന്റെ അവശിഷ്ടങ്ങള്‍ സ്ത്രീ മനസ്സുകളില്‍ ഇന്നും നിലനില്‍ക്കുന്നതിന്റെ തെളിവാണു.