അഹങ്കാരത്തിന്റെ ഭാഷ.

റീയാലിറ്റി ഷോകളില്‍ ആങ്കര്‍മാരുടെ പരിധികള്‍ എന്തൊക്കെയായിരിക്കണമെന്നു നടന്‍ ജഗതി ശ്രീകുമാര്‍ നടത്തിയ പരാമര്‍ശവും അതിലുപരി ഇതേ വേദിയില്‍ വച്ചു തന്നെ അവിടെ സന്നിഹിതയായിരുന്ന രഞ്ജിനി ഹരിദാസിനെ അനുകരിച്ച് ജഗതി നടത്തിയ മിമിക്രി പ്രകടനവും സൈബര്‍സ്പേസില്‍ ഒരു വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നു. ഈ സംഭവത്തില്‍ തനിക്കുണ്ടായ അനുഭവവും പ്രതിഷേധവും അടങ്ങിയ കുറിപ്പ് രഞ്ജിനി ഡെക്കാന്‍ ക്രോണിക്കള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (http://www.deccanchronicle.com/tabloid/glam-sham/exercising-our-rights-028). രഞ്ജിനിയുടെ ഈ കുറിപ്പിനുള്ള മറുപടിയായി ബ്ലോഗര്‍ ബെര്‍ളി തോമസ് തന്റെ ബര്‍ളിത്തരങ്ങല്‍ എന്ന ബ്ലോഗില്‍ എഴുതിയ കുറിപ്പ് (http://berlytharangal.com/?p=7623) നല്ലൊരു വിഭാഗം മലയാളികളുടെയും അഭിപ്രായം കൂടിയാണെന്നു വേണം രണ്ടു കുറിപ്പുകള്‍ക്കും കിട്ടിയ പ്രതികരണങ്ങളില്‍ (കമന്റുകളില്‍) നിന്നും മനസ്സിലാകുന്നത്. ബെര്‍ളിയുടെ കുറിപ്പിലെ നിരീക്ഷണങ്ങളോടുള്ള വിയോജിപ്പുകള്‍ രേഖപ്പെടുത്താനാണീ മൂന്നാം കുറിപ്പ്.

ബര്‍ളി പോസ്റ്റിലെ വാദങ്ങള്‍ ഇങ്ങനെ സംഹരിക്കാം
1. രഞ്ജിനി മലയാള ഭാഷയോടു ചെയ്യുന്ന ക്രൂരതകള്‍ ക്ഷമിക്കാവുന്നതല്ല.
2. വെറും മൂന്നു മാസം കൊണ്ടു മലയാളികളല്ലാത്തവര്‍ക്കുവരെ മലയാളം വെള്ളം പോലെ സംസാരിക്കാന്‍ കഴിയുമ്മെന്നിരിക്കെ, രഞ്ജിനിക്കു അത് സാധിക്കാത്തത് അശ്ലീലമാണു.
3. ജഗതിയുടെ വിമര്‍ശനം ആവതാരകരെപ്പറ്റിയായിരുന്നെന്നും രഞ്ജിനിയെപ്പറ്റിയാണെന്നു രഞ്ജിനിക്കു തോന്നിയത് അവരുടെ പ്രഫഷണലിസമില്ലായ്മയുടെ തെളിവാണു.
4. രഞ്ജിനിയുടെ കുറിപ്പിലെ നാഷണല്‍ റ്റീ വീ പരാമര്‍ശം ശരിയല്ല.
5. രഞ്ജിനിയെ വിമര്‍ശിച്ച ജഗതി നേടിയ കൈയ്യടിയെ രഞ്ജിനി മാനിക്കുകയാണു വേണ്ടത്, ജനങ്ങളുടെ ഹിതം (ജനാധിപത്യം) മാനിച്ചു രഞ്ജിനി നന്നാവുകയാണു വേണ്ടത്.
6. ജഗതി പ്രകടിപ്പിഅച്ചത് വലിയ ഒരു വിഭാഗം മലയാളികളുടെയും വികാരമാണു.
7. ഇതെല്ലാം മനസ്സിലാക്കി രഞ്ജിനി നന്നാവുകയാണു വേണ്ടത്.
8. ജഗതിക്കു അറ്റന്‍ഷന്‍ ഇരന്നു വാങ്ങേണ്ട ഗതികേടൊന്നുമില്ല.
9. മലയാളികള്‍ക്ക് ജഗതി മഹാനായ നടനാണു. ഒരു ലജണ്ട് ആണു.
10. നട്ടെല്ലു ആണത്തം തുടങ്ങിയെ അപൂര്‍വ്വ സവിശേഷതകള്‍ ഉള്ള ആളാണു ജഗതി.

ഓരോന്നായി പരിശോധിക്കാം.
4. രഞ്ജിനിയുടെ കുറിപ്പിലെ നാഷണല്‍ റ്റീ വീ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണെങ്കിലും കണ്ടക്സ്റ്റില്‍ നോക്കുമ്പൊള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഏഷ്യാനെറ്റ് വെറും നാഷണിലപ്പുറം ഇന്റര്‍നാഷണല്‍ തലത്തില്‍ പ്രക്ഷേപണമുള്ള ഒരു ചാനലെന്ന നിലയ്ക്ക് ആ പരാമര്‍ശം ആ നിലയ്ക്കു മനസ്സിലാക്കിയാല്‍ വലിയ കുഴപ്പമൊന്നും സംഭവിക്കുമെന്നു തോന്നുന്നില്ല.

5. ആരെയും വിമര്‍ശിക്കാനുള്ള ജഗതിയുടെ ജനാധിപത്യ അവകാശത്തെ അംഗീകരിക്കുന്നു, അതു രഞ്ജിനിയും അംഗീകരിച്ചത് പക്ഷെ ബര്‍ളി കണ്ടില്ല എന്നു തോന്നുന്നു, രഞ്ജിനിവിമര്‍ശനം ജഗതിയുടെ ‘overstepping’നെപ്പറ്റിയായിരുന്നു. വേദിയിലെ ജഗതിയുടെ രഞ്ജിനിയെ അനുകരിച്ചുള്ള ഇളകിയാട്ടത്തിലൂടെ പുറത്തു വന്നതു ജഗതിയുടെ ഉള്ളിലുള്ള അസഹിഷ്ണുതയാണെന്നു കാണാന്‍ അത്രയ്ക്കു ബുദ്ധിമുട്ടുണ്ടോ ? ഈ തരത്തിലൊരു ഇളകിയാട്ട മിമിക്രിക്കു ജഗതിക്കു ജനാധിപത്യ അവകാശമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നു തന്നെയാണുത്തരം. എന്നാല്‍ ഇത് അസഹിഷ്ണുത പ്രകടിപ്പിക്കാനുള്ള ഉപാധിയായി മാറ്റുമ്പോള്‍ രഞ്ജിനി സൂചിപ്പിച്ച പോലെ ‘overstepping’ ആകുന്നു എന്നതില്‍ സംശയമില്ല. ആ ‘overstepping’നെ വിമര്‍ശിക്കാന്‍ രഞ്ജിനിക്കും അവകാശമുണ്ട്. നടന്ന സംഭവത്തെ രഞ്ജിനിയും വിമര്‍ശിച്ചു ! അത്രതന്നെ.

8. ജഗതി നടത്തിയ ആട്ടം അറ്റെന്‍ഷനു വേണ്ടിയായിരുന്നില്ലെന്ന വാദത്തോടു യോജിക്കുന്നു. ഇതു തികച്ചും അസഹിഷ്ണുതയുടെ പ്രകടനം മാത്രമായിരുന്നു.

9. ജഗതി ഒരു മഹാനായ നടനാണെന്നു ബര്‍ളിക്കും അതുപോലെ ഒരുപാടു പേര്‍ക്കും വിശ്വസിക്കാനും അഭിപ്രായപ്പെടാനുമുള്ള അവകാശത്തെ മാനിച്ചു കൊണ്ടു തന്നെ വിയോജിക്കട്ടെ. ഒരു സാധാരണ നടനില്‍ കവിഞ്ഞുള്ള മാഹാത്മ്യമൊന്നും അദ്ദേഹം അഭിനയിച്ചു പൊലിപ്പിച്ചു കണ്ടിട്ടില്ല എന്നു അഭിപ്രായമുള്ളത് എനിക്കുമാത്രമല്ലെന്നും അറിഞ്ഞിരിക്കുക. ഇവിടെ മറ്റൊരാളുടെ അഭിപ്രായം കൂടിക്കാണുക. (https://plus.google.com/111606901862545416356/posts/eK13nAQwvwF?authuser=0)

3. ജഗതി രഞ്ജിനിയെ പേരെടുത്തു പരാമര്‍ശിച്ചിട്ടില്ല എന്നത് ശരിയാണു. എന്നാല്‍ അവിടെ ജഗതി നടത്തിയ മിമിക്രി പ്രകടനം രഞ്ജിനിയെ ഉദ്ദേശിച്ചല്ല എന്നു കരുതുന്നവരല്ല ഈ പറഞ്ഞ മലയാളിക്കൂട്ടം, രണ്ടു കുറിപ്പുകളിലെയും കമന്‍റ്റുകള്‍ വായിച്ചല്‍ ഇവര്‍ക്കെല്ലാം ഒരു പോലെ ബോധ്യപ്പെട്ട ഒന്നു രഞ്ജിനിക്കു കണക്കിനു കിട്ടിയെന്നു തന്നെയാണു. അവര്‍ക്കു ബോധ്യപ്പെട്ടത് രഞ്ജിനിക്കും ബോധ്യപ്പെട്ടത് ആരുടെ തെറ്റാണു ?

10. ജഗതിയുടെ നട്ടെല്ലും ആണത്തവും !..കുറച്ചു നാള്‍ മുന്‍പ് ജഗതിയുടെ നട്ടെല്ലു വളഞ്ഞു മാപ്പിരന്ന സംഭവം മറക്കാറായിട്ടില്ല. (http://www.doolnews.com/thilakan-suspended-frome-amma.html)
എന്താണു ബര്‍ളി ആണത്തം കൊണ്ടുദ്ദേശിച്ചത് ? ആണിനു മാത്രമുള്ള ഈ സംഭവം എങ്ങിനെയാണു സിദ്ധിക്കുന്നത് ? ആണായി പിറക്കാന്‍ കഴിയുന്നതില്‍ ഈ ആണായി പിറന്നവന്റെ കോണ്ട്രിബ്യൂഷന്‍ എന്താണു ? അങ്ങു പിറന്നു പോയി എന്നതില്ക്കവിഞ്ഞു വല്ലതും ? ജാതിവാല്‍, കുടുംബപ്പേരു, കുലമഹിമ ഒക്കെ പോലെ ഒഴുകി വരുന്ന കോണകങ്ങള്‍ സ്വന്തമെന്നു കരുതി എടുത്ത് അലക്കി പറമ്പത്ത് ഉണക്കാനിടുന്നതു പോലെയല്ലാതെ വല്ല അധ്വാനവും ?
ഒരു പെണ്ണിനു ആണത്തം ആവാമോ ? ആവാമെങ്കില്‍ അതിനെ പിന്നെയും ആണിന്റെ വര്‍ഗ്ഗം ചേര്‍ത്തു വിളിക്കുന്നത് ഷോവനിസമല്ലെങ്കില്‍ പിന്നെന്താണു ?

2,6 അന്യഭാഷക്കാര്‍ വരെ മൂന്നുമാസം കൊണ്ടു നല്ല മലയാളം സംസാരിക്കുമ്പോള്‍ എന്തുകൊണ്ടു രഞ്ജിനിക്കായിക്കൂടായെന്ന നിര്‍ബന്ധത്തില്‍ ഒരു ജനാധിപത്യവിരുദ്ധത വരുന്നുണ്ടല്ലോ ബര്‍ളീ. രഞ്ജിനി എന്നെപ്പോലെ അല്ലെങ്കില്‍ നമ്മളെപ്പോലെ നല്ല മലയാളം സംസാരിക്കണമെന്നു ആഗ്രഹിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഇതിലൊരു നിര്‍ബന്ധബുദ്ധി വേണോ? ഭാഷ ഏതു രീതിയില്‍ രഞ്ജിനി സംസാരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം രഞ്ജിനിക്കു വിടുന്നതല്ലേ അതിന്റെ മര്യാദ. നല്ലൊരു വിഭാഗം ജനത്തിന്റെയും വികാരമിതാണെങ്കില്‍പ്പോലും അതു നല്ലൊരു വിഭാഗത്തിന്റെ ജനാധിപത്യബോധമില്ലായ്മയുടെ പ്ര‌ശ്നം മാത്രമല്ലേ ആകുന്നുള്ളൂ. ഇതിന്റെ നടത്തിപ്പുകാര്‍ക്കു രഞ്ജിനിയുടെ മലയാളത്തില്‍ പരിഭവമില്ലെങ്കില്‍ അതില്‍ രഞ്ജിനി മലയാളത്തിന്റെ സ്വീകാര്യതയും അടങ്ങിയിട്ടുണ്ടെന്നുവേണം മനസ്സിലാക്കാന്‍.

ബാക്കിയുള്ള പരാമര്‍ശങ്ങളെക്കുറിച്ചു …….
ഒരു വിഭാഗം ജനങ്ങള്‍ക്കു രഞ്ജിനിയെ അത്രയ്ക്കങ്ങോട്ടു പിടിക്കുന്നില്ല എന്നു മനസ്സിലാക്കാന്‍ പോന്ന കമന്‍റ്റുകളാണു രണ്ടു കുറിപ്പുകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഈ പറഞ്ഞ കമന്‍റ്റുകളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

ഒന്നു: ഇതവള്‍ക്കു കിട്ടേണ്ടിയിരുന്നു എന്ന രീതിയിലുള്ള കമന്‍റ്റുക, അതായത് അഹങ്കാരം ! അടുക്കളയിലും പറമ്പത്തും കാണുന്ന നമ്മുടെ അടക്കവും ഒതുക്കവും ശാലീന സൗന്ദര്യവും തുളുമ്പുന്ന, അതിലുപരി കല്യാണയോഗ്യവതികളായ പെണ്ണുങ്ങളുടെ മഹത്വ‌വല്‍ക്കരണം സിനിമകളിലെ സ്ഥിരം അമ്മമാരുടെയും (കവിയൂര്‍ പൊന്നമ്മ മുതല്‍…)അച്ഛന്മാരിലൂടെയും കേട്ടു ശീലിച്ച മലയാളിക്കു അതിലൂടെ സ്ഥാപിച്ചെടുക്കുന്ന ഫ്യൂഡല്‍ മൂല്യങ്ങളെ തിരിച്ചറിയാനായെന്നു വരില്ല. അങ്ങിനെ അടക്കവും ഒതുക്കവുമില്ലാത്തതും അതിലുപരി സ്വന്തം അഭിപ്രായം വരെയുള്ള രഞ്ജിനി നല്ല ചുട്ട അടി നമ്മുടെ ജഗതിയമ്മാവന്റെ കൈയ്യില്‍ നിന്നും വാങ്ങുമ്പോള്‍ കൈയ്യടിച്ചു പോകും.

രണ്ട്: ഈ അഹങ്കാരത്തിന്റെ പുറത്ത് നമ്മുടെ സ്വന്തം ഭാഷയെക്കൂടി വികൃതമാക്കിയാലോ ? രണ്ടാമതൊരു വിഭാഗം രഞ്ജിനിയുടെ അഹങ്കാരത്തെ അംഗീകരിച്ച മട്ടുണ്ട്, അവര്‍ക്ക് രഞ്ജിനി ഭാഷയോടു ചെയ്യുന്ന ക്രൂരതയാണു സഹിക്കന്‍ പറ്റാത്തത്. ഈ പറയുന്ന ക്രൂരതയിലെന്തെങ്കിലും കാര്യമുണ്ടോ ?

ഒന്നാമതായി ഒരു ഭാഷയും അതിന്റെ ഉച്ചാരണവും വ്യാകരണവും ഉണ്ടാക്കിയിട്ടു ഉപയോഗിച്ചു തുടങ്ങിയവയല്ല. മറിച്ചു ഉപയോഗിച്ചു പോന്ന ഭാഷയുടെ ഉച്ചാരണവും വ്യാകരണവുമൊക്കെ ഡോക്കുമെന്‍റ്റു ചെയ്യപ്പെടുകയുമാണുണ്ടായിട്ടുള്ളത്. പത്തഞൂറു കൊല്ലം പഴക്കമുള്ള ഭാഷകള്‍ എങ്ങിനെയാണുച്ചരിച്ചിരുന്നത് എന്നൂഹിക്കാനേ കഴിയൂ. വാക്കുകളുടെയും ഉച്ചാരണങ്ങളുടെയും വകഭേദങ്ങള്‍ പ്രാദേശികതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതു പോലെ ആക്സന്‍റ്റും. ഇന്നിന്ന കണക്കൊക്കെ ഉച്ചരിച്ചാല്‍ അതു ഭാഷയെ സംവേദനയോഗ്യവും പഠനയോഗ്യവുമാക്കും എന്നു പറയുന്നതില്‍ തെറ്റില്ല. അതിലുപരി ഒരു വ്യതിചലനവും പാടില്ല എന്നു പറയുന്നതില്‍ കാര്യമില്ലെന്നു മാത്രമല്ല, അതു ഭാഷയുടെ സ്വാഭാവികമായ പരിണാമത്തെ തടഞ്ഞു നിര്‍ത്തലുമാണു. സംവേദനായോഗ്യത നിലനിര്‍ത്തിക്കൊണ്ടു ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയേ ഒരു ജനാധിപത്യ സമൂഹത്തിനു കഴിയുകയുള്ളൂ. സംവേദനായോഗ്യമല്ലാത്ത മാറ്റങ്ങള്‍ക്കായുസ്സുണ്ടാവില്ല, അല്ലാത്തവ ഭാഷയുടെ ഭാഗമാവുകയും ചെയ്യാനിടയുണ്ട്. മലയാളികള്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ വരുന്ന ആക്സന്‍റ്റ് സ്വാഭാവികവും അതില്‍ കുറവുകാണേണ്ട ആവശ്യവുമില്ല, ഒരു സായിപ്പും അതൊരു കുറവാണെന്നു പറയാനിടയില്ല. ഇനി പറഞ്ഞാല്‍ തന്നെ വകവയ്ക്കേണ്ട കാര്യവുമില്ല. ഇങ്ങിനെയൊക്കെയാണു പല വിഭാഗങ്ങള്‍ ഉച്ചരിക്കുന്നത് എന്നു പറഞ്ഞു വയ്ക്കാം, പഠിപ്പിക്കാം, അതിനപ്പുറം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണു. കുറച്ചു നാള്‍ മുന്‍പ് ശ്രീമതി ടീച്ചറിന്റെ ഉച്ചാരണത്തെയും ആക്സന്‍റ്റിനെയും കളിയാക്കി കിട്ടിയ മെയിലുകളിലും ഇതേ ജനാധിപത്യവിരുദ്ധ ധ്വനി തന്നെയാണു കാണാന്‍ കഴിയുക..
രഞ്ജിനിയുടെ കാര്യത്തില്‍ ഉച്ചാരണത്തെക്കാളുപരി അവര്‍ കൊണ്ടുവരുന്നത് ഒരുതരം സ്റ്റൈലൈസേഷന്‍ ആണു. സംവേദനായോഗ്യമല്ലാത്ത ഭാഷാ ശൈലിയൊന്നും രഞ്ജിനി അവലംബിച്ചിട്ടില്ല. കേരളത്തിലെ പ്രാദേശികമായ ഉച്ചാരനണങ്ങളിലെയും ആക്സന്‍റ്റുകളിലെയും വ്യതിയാനം വച്ചു നോക്കുമ്പൊള്‍ രഞ്ജിനിയുടേതു നിസ്സാരമായ വ്യതിയാനം മാത്രമാണെന്നിരിക്കെ ഇതില്‍ പിടിച്ചു കയറുന്നതില്‍ പന്തികേടുണ്ട്. തിരുവനന്തപുരത്തുകാരും തൃശൂര്‍ക്കാരും വള്ളുവനാട്ടുകാരനുമൊക്കെ മറ്റവന്റെ ഭാഷ വികൃതമാണെന്നു പറയാത്തത് അവിടെ അപ്പുറത്തുള്ളവന്റെ കരുത്തു കണ്ടിട്ടല്ലേ ? ഇവിടെ ഒരു ‘വെറും പെണ്ണ്’ തനിക്കു ശരിയെന്നു തോന്നുന്ന ശൈലി ഉപയോഗിക്കുമ്പോള്‍ അതിനെ വികൃതമെന്നു വിളിക്കാനുള്ള ധൈര്യവും മെല്‍പ്പറഞ്ഞ ആണത്തവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല.

മുഖംമറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും

മുഖം മറയ്ക്കല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമായി അവതരിക്കപ്പെടുന്നതില്‍ പന്തികേടുണ്ട്. വ്യക്തി സ്വാതന്ത്ര്യമെന്നത് ഒരു ഐസൊലേറ്റഡ് എന്റിറ്റി അല്ല. നിന്റെ മൂക്കിന്തുമ്പത്തവസാനിക്കുന്നു എന്റെ സ്വാതന്ത്ര്യം എന്നു പറയുന്നതുകൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്നു ഒന്നുകൂടി ചികയേണ്ടതുണ്ട്. വ്യക്തി സ്വാതന്ത്ര്യവും അതുപോലെതന്നെ വ്യക്തിക്ക് മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവും സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടു കാണേണ്ട ഒന്നല്ല.
സ്വാതന്ത്ര്യവും ജനാധിപത്യ ആശയങ്ങളുമൊക്കെ ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉരിത്തിരിഞ്ഞവയാണല്ലോ. ചരിത്രത്തിന്റെ ഈ പുരോഗതിയെ പിറകോട്ടു വലിക്കുന്ന ആശയങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണു. ഫ്യൂഡല്‍ അവശിഷ്ടങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്നത് അങ്ങിനെ ഈ ബോധത്തിന്റെ ഭാഗവുമാവുന്നു.

പൊതു നിരത്തുകളില്‍ മുഖം മറയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ല. സ്വന്തം സ്വകാര്യതയില്‍ എന്തുമാവാമെന്നതുപോലല്ല പൊതുനിരത്തിലെ പ്രവര്‍ത്തികള്‍ വായിക്കപ്പെടുന്നത്. കാഴ്ച കമ്യൂണിക്കേഷന്റെ ഭാഗമാണു. മുഖം മറയ്ക്കുന്ന പ്രവര്‍ത്തി ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ എന്താണു ? ഒന്നാമതായി മതാചാരത്തിന്റെ ഭാഗമായി (ഇതും മറ്റൊരു വിഷയം, പൊതു നിരത്തില്‍ എത്രത്തോളം മതാചാര പ്രദര്‍ശനങ്ങള്‍ അനുവദിക്കേണ്ടതുണ്ട് എന്നത്). ഇവര്‍ മുഖം മറയ്ക്കുന്നുവെന്നു. അപ്പോള്‍ അടുത്ത ചോദ്യം മതം എന്തുകൊണ്ട് അതു നിഷ്കര്‍ഷിക്കുന്നു എന്നുവരുന്നു. ഉത്തരം സ്ത്രീവിരുദ്ധമാണെന്നതില്‍ സംശയമില്ല.

സ്ത്രീയുടെ മുഖം ദര്‍ശിച്ചാല്‍ പുരുഷനു കാമമിളകുമെന്നും, ബലാത്കാരത്തിനു വരെ മുതിര്‍ന്നേക്കുമെന്ന വാദത്തിന്റെ പുറത്താണു തന്റേതല്ലാത്ത കുറ്റത്തിനു സ്ത്രീ ശിക്ഷിക്കപ്പെടുന്നത്. അങ്ങിനെ കാമമിളകാനുള്ള അവകാശം പുരുഷനുണ്ടായിരുന്നത് മതങ്ങള്‍ അധികാരം പങ്കിട്ടിരുന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ വ്യവസ്ഥിതിയിലായിരുന്നു. സാംസ്കാരിക ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കായി ചരിത്രത്താളുകളില്‍ ഫ്യൂഡലിസം രേഖപ്പെട്ടു കിടക്കുമ്പോഴും അതിന്റെ ദുര്‍ഭൂതങ്ങള്‍ മതാധികാരത്തിന്റെ രൂപത്തില്‍ നമുക്കു ചുറ്റുമൊക്കെത്തന്നെയുണ്ടെന്നുള്ളതാണു  വാസ്ഥവം.  സ്ത്രീയുടെ മുഖം കണ്ടാല്‍ കാമമിളകാനും, ബലാത്കാരം ചെയ്യാനുമുള്ള പുരുഷന്റെ അവകാശത്തെ നിഷേധിച്ചു കൊണ്ടു മുഖം മറയ്ക്കാതിരിക്കുന്നതിനു പകരം ആ അവകാശത്തെ താന്‍ മാനിക്കുന്നുവെന്നു സ്ത്രീയെക്കൊണ്ടു തന്നെ പറയിപ്പിക്കാന്‍ മത-പുരുഷമേധാവിത്ത അധികാരങ്ങളിലൂടെ ഇന്നും സാധിക്കുന്നുവെന്നതിന്റെ തെളിവാണു മുഖം മറയ്ക്കലും, അതിന്റെ ന്യായീകരണവും സ്ത്രീപക്ഷങ്ങളില്‍ നിന്നു പോലും കേള്‍ക്കേണ്ടി വരുന്നത്.

സാംസ്കാരിക മുന്നേറ്റത്തെ തടയുന്ന അല്ലെങ്കില്‍ പിറകോട്ടു വലിക്കുന്ന ഇത്തരം പ്രവര്‍ത്തികളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കുന്ന വാദങ്ങള്‍ പൊളിച്ചടക്കപ്പെടുക തന്നെവേണം.  ഇത് വ്യക്തിസ്വാതന്ത്ര്യമല്ലെന്നും, മറിച്ച് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുര്യുപയോഗം മാത്രമാണെന്നും, ഇതിനെ സമൂഹത്തിന്റെ സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടുകാണാന്‍ സാധിക്കില്ലെന്നും ഉറപ്പുവരുത്തേണ്ട ബാധ്യത ആ സമൂഹത്തിലെ ഓരേ വ്യക്തിക്കുമുണ്ട്.

ഈ ഒരു പച്ഛാത്തലത്തിലാണു ഫ്രാന്‍സില്‍ പൊതു നിരത്തില്‍ മുഖം മറയ്ക്കുല്‍ നിരോധനം വായിക്കപ്പെടേണ്ടത്.
മറ്റൊരു  വാര്‍ത്തhttp://timesofindia.indiatimes.com/world/uk/British-MP-says-he-wont-meet-veiled-Muslim-women/articleshow/6181092.cms

മുഖം മറയ്ക്കുന്ന സ്ത്രീ ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ തീര്‍ത്തും ഒഫെന്‍സീവാണെന്നതാണു മറ്റൊരു വസ്തുത. പുരുഷന്മാരെല്ലാം ആഭാസന്മാരാണെന്നൊരു പരോക്ഷ പ്രഖ്യാപനമാണു അതു ചെയ്യുന്നത്, ഇതെല്ലാവര്‍ക്കും സ്വീകാര്യമായിക്കൊള്ളണമെന്നില്ല. മുഖം മറയ്ക്കുന്ന സ്ത്രീയോടു സംസാരിക്കാന്‍ വിസമ്മതിക്കുന്ന ബ്രിട്ടിഷ് എം. പി. യുടെ നിലപാടു അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികവുമാണു. “എന്റെ മുഖം നിന്നെ ഞാന്‍ കാണിക്കില്ല, ഇനി ഇതുകണ്ട് നിനക്ക് കാമമിളകി എന്നെ ബലാത്കാരം ചെയ്യാന്‍ വരെ മടിക്കാത്ത ആഭാസനല്ലേ നീ ?“ എന്നു പ്രഖ്യാപിക്കുന്ന സ്ത്രീയെ കാണാന്‍ വിസമ്മതിക്കുന്നതില്‍, ഈ ആഭാസവല്‍ക്കരണത്തോടുള്ള നിരാകരണം മാത്രമല്ല, മുഖം മറയ്ക്കലെന്ന സ്ത്രീവിരുദ്ധതയോടുള്ള പ്രതിഷേധവും കൂടിയുണ്ട്.

മുസ്ലീങ്ങളെ ഐസൊലേറ്റ് ചെയ്യാന്‍ മാത്രെമേ ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടു കഴിയൂ എന്നൊരു വാദം നിലവിലുണ്ട്. അതുമൊരു ട്രാപ്പാണു. വ്യക്തിസ്വാതന്ത്ര്യമെങ്ങിനെ സ്ത്രീവിരുദ്ധത്യ്ക്കായി മറയാക്കപ്പെടുന്നു, അത്രയും കഴമ്പേ ഒള്ളൂ ഈ വാദങ്ങള്‍ക്കും.

ദലൈ ലാമ : സ്വാതന്ത്ര്യ പോരാളിയോ, കച്ചവടക്കാരനോ ?

മാധ്യമങ്ങളെ പ്രചരണ ഉപകരണങ്ങളായി എങ്ങിനെ സമര്‍ത്ഥമായുപയൊഗിക്കാമെന്നതിനു മികച്ച ഉദ്ദാഹരണങ്ങളിലൊന്നാണു ദലൈ ലാമ. എതിര്‍ പക്ഷത്ത് കമ്യൂണിസ്റ്റ് ഭരണകൂടമായതുകൊണ്ടുമാത്രം സെലക്റ്റീവ് അമ്ലേഷ്യം ബാധിച്ച മാധ്യമങ്ങള്‍ക്കു മറുപടി ഇന്റെര്‍നെറ്റു തന്നെ

യൗ മാന്‍ ചാന്റെ ലേഖനത്തില്‍ നിന്നും, പേടിക്കേണ്ട കമ്യൂണിസ്റ്റ് അനുഭാവിയൊന്നുമല്ല യൗ.

Every time I run into people demonstrating to help free Tibet or ask me to sign a petition to “Free Tibet”, I usually stare at them and ask them “Free Tibet for what? To go back to their feudal system with slaves and let the Dalai Lama lord over his minions?”…. തുടര്‍ന്നു വായിക്കുക

ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണു ബ്രയന്‍ ഡണ്ണിങ്ങിന്റെ Should Tibet be free.

മറ്റൊന്ന്‍  Friendly Feudalism: The Tibet Myth

. . . few Tibetans would welcome a return of the corrupt aristocratic clans that fled with him in 1959 and that comprise the bulk of his advisers. Many Tibetan farmers, for example, have no interest in surrendering the land they gained during China’s land reform to the clans. Tibet’s former slaves say they, too, don’t want their former masters to return to power. “I’ve already lived that life once before,” said Wangchuk, a 67-year-old former slave who was wearing his best clothes for his yearly pilgrimage to Shigatse, one of the holiest sites of Tibetan Buddhism. He said he worshipped the Dalai Lama, but added, “I may not be free under Chinese communism, but I am better off than when I was a slave.”

ഇവിടെ ഇതു പറയാനുള്ള സ്വാതന്ത്ര്യമില്ലാത്തതുകൊണ്ട് അടിമത്തത്തിന്റെയും കമ്യൂണിസ്റ്റു ചൈനയ്ക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത ഫ്യൂഡല്‍ തേര്‍വാഴ്ചയുടെയും ക്രൂരതകളുടെയും ബിംബത്തെ തിരിച്ചറിയാതെ പോകുന്നത് നീതികേടാകുമെന്നതു കൊണ്ടും ഈ ഇന്റെര്‍ണെറ്റ് ലേഖനങ്ങള്‍ ഇവിടെ ലിങ്കിന്നു

Responsibility

Vote For LDF

Say NO to Fascism
Say NO to Corporate Raj
Vote for LDF

ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

*Modified from PAG Bulletin
പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

ബുജ്ജികളും മാധ്യമങ്ങളും, സ്വാതന്ത്ര്യവും.

സ്വാതന്ത്ര്യം എന്ന സംജ്ഞയ്ക്കുള്ള നിര്‍വചനം പലപ്പോഴും പരാജയപ്പെടുന്നത് കൂടുതല്‍ ആഴമേറിയ ഉള്‍നോട്ടങ്ങളിലാണ്. സ്വാതന്ത്ര്യത്തിന്റെ പരിമിതികളെപ്പറ്റി ബോധ്യം കൂടി വരുന്തോറും അതിന്റെ അര്‍ഥങ്ങളെ വീണ്ടും ചികഞ്ഞെടുക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

സ്വാതന്ത്ര്യത്തിന് ഇന്നു നല്‍കിപ്പോരുന്ന പ്രാധാന്യം, അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നതാണ്. ഒരു ജനാധിപത്യ സമൂഹം തങ്ങളില്‍ സ്വയമര്‍പ്പിക്കുന്ന അവകാശം. അതിനാലാകണം ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യവും, അതുകൊണ്ടു തന്നെ അഭിപ്രായസ്വാതന്ത്ര്യവും പരമപ്രധാനമാകുന്നത്. ഓരോ അഭിപ്രായവും ഓരോ സാധ്യതകളാണ്. മുന്നോട്ടുവയ്ക്കുന്നത്, കൂടെ സൃഷ്ടിക്കപ്പേടുന്നത് ആ സാധ്യതകളുടെ ഇടവും. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഇടങ്ങളെ മാറ്റത്തിന്റെ തോണികളാക്കി വികസിപ്പിക്കുമ്പോഴാണല്ലോ ജനാധിപത്യം ചലനാത്മകമാകുന്നത്.

ഇടങ്ങളെ ക്രിയാത്മകമായി ചൂഷണം ചെയ്യേണ്ടതുണ്ട് എന്നു സമ്മതിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന മറ്റൊരു  ചോദ്യമുണ്ട്. എല്ലായിപ്പോഴും അങ്ങിനെ സംഭവിക്കാറുണ്ടോ ? ഇല്ല എന്നു തന്നെയാണു ചരിത്രം.സാധ്യതയുടെ ഇടങ്ങളെ വികസിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു നിര്‍ണ്ണായക പങ്കുണ്ട്. കേരളത്തെപ്പോലെ രാഷ്ട്രീയപ്രക്ഷുബ്ദമായ സാമൂഹ്യ അന്തരീക്ഷങ്ങളില്‍ സാ‍ധ്യതയുടെ ഇടങ്ങളെ വികസിപ്പിക്കുന്നതില്‍ രാഷ്ട്രീയ സാമൂഹ്യ സംഘടനകളോടൊപ്പം മാധ്യമങ്ങളും ഭാഗഭാക്കാകുമ്പോള്‍, കേരളത്തിനു പുറത്ത് ഇത് ഏറെക്കുറേ മാധ്യമങ്ങള്‍ മാത്രമാണു നിര്‍വ്വഹിക്കുന്നത്. അതായത് മുതല്‍മുടക്കുള്ളവര്‍ കോര്‍പ്പൊറേറ്റുകളാകുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കു മുന്‍‌ഗണന ലഭിക്കുന്നത് സ്വാഭാവികം മാത്രം. അരാഷ്ട്രീയവല്‍ക്കരണത്തിലേക്കുള്ള അധഃപതനം അനിവാര്യ ദുരന്തവും.

പറഞ്ഞു വന്നത് ജനാധിപത്യത്തെ ചലനാത്മകമാക്കുന്നത് മാധ്യമങ്ങള്‍ മാത്രമാകുന്നതിലെ അപകടത്തെക്കുറിച്ചാണ്.(മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാണെന്നാണല്ലോ വയ്പ്). ജനപങ്കാളിത്തം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം, അതു വോട്ടു ചെയ്യുമ്പോള്‍ മാത്രമായി ചുരുങ്ങുന്നതിന്റെ, അല്ലെങ്കില്‍ ചുരുക്കുന്നതിന്റെ അപകടത്തെക്കുറിച്ചു. ഉപരിവര്‍ഗ്ഗത്തിന്റെ അധികാരം നിലനിര്‍ത്താനുള്ള ഒരു ഔപചാരികത മാത്രമായി തിരഞ്ഞെടുപ്പ് അധഃപതിക്കുമ്പോള്‍ ജനാധിപത്യത്തിന്റെയുള്ളില്‍ കുടിയേറിയ ഫാസിസ്റ്റ് ഭൂതത്തെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

ബുദ്ധിജീവികളും മാധ്യമങ്ങളും.

സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ (പരമ്പരാഗത മാധ്യമങ്ങളെയാണുദ്ദേശിച്ചത്, ആധുനിക മാധ്യമമായ ബ്ലോഗ് ഒരു അപവാദം)  ഇടം നേടാറില്ല, എന്നാല്‍ ബുദ്ധിജീവികളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അങ്ങിനെയല്ല, സാധാരണക്കാരന്‍ ഉറ്റുനോക്കുന്നവയാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവയും.

സാധാരണക്കാരന്‍ തന്നേക്കാള്‍ ഉള്‍‍ക്കാഴ്ചയുള്ളവനെന്ന നിലയിലോ (അതങ്ങിനെയാവണമെന്നില്ല), ഒരു വഴികാട്ടിയെന്ന നിലയിലോ ബുദ്ധിജീവികളെക്കാണുമ്പോള്‍, മാധ്യമങ്ങളാകട്ടെ ഇതിനെ തന്ത്രപൂര്‍വ്വം ഉപരിവര്‍ഗ്ഗതാല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ജനാധിപത്യത്തിന്റെ ചലനാത്മകതയെ മാധ്യമങ്ങള്‍ മാത്രം നിര്‍ണ്ണയിക്കുന്ന വ്യവസ്ഥിതിയില്‍ ബുദ്ധിജീവികളെയും അതുവഴി അഭിപ്രായങ്ങളേയും സ്വാധീനിക്കാന്‍ കഴിയുന്നിടത്ത് നമ്മളറിയാതെ കുടിയേറിയ ഫാസിസ്റ്റ് ഭൂതം പത്തിവിരിക്കുന്നു.

ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം മാധ്യമശ്രദ്ധ നിലനില്‍പ്പിന്റെ പ്രശ്നമാണല്ലോ. ഈ ഒരു ആശ്രിതത്വമാണ് മാധ്യമങ്ങളുടെ അധികാരത്തെ സമ്പൂര്‍ണ്ണമാക്കുന്നതും, അഭിപ്രായങ്ങളെ സ്വാധീക്കുകയെന്നത് ക്ലേശകരമല്ലാത്ത പ്രവൃ‍ത്തിയാക്കി മാറ്റുന്നതും. ഇപ്രകാരം അഭിപ്രായങ്ങളെ സ്വാധീനിക്കുക വഴി ബുദ്ധിജീവികള്‍ എന്തു പറയണമെന്നും, എന്തു പറയരുതെന്നും മാത്രമല്ല മാധ്യമ അധികാരത്തിന്റെ പരിധിക്കുള്ളില്‍ വരുന്നത്, ബുദ്ധിജീവിയെന്നു വിളിക്കപ്പെടാനുള്ള മാനദണ്ഡം കൂടിയാണ്. അതായത്  സ്വീകാര്യതയുടെ ഈ മാനദണ്ഡങ്ങള്‍ പരിപാലിച്ചാല്‍ മാത്രമേ മാധ്യമങ്ങളൊരുക്കുന്ന വരേണ്യവേദിയില്‍ സ്ഥാനം നേടാനാകൂ.

കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കു ഹിതകരമല്ലാതെ വരുന്നത് അവരുടെ അധികാരത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയവും, രാഷ്ട്രീയപ്രവര്‍ത്തനവും രാഷ്ട്രീയ അനിശ്ചിതത്തങ്ങളുമാണ്. മുംബായ് സംഭവം നടന്ന നാളുകളില്‍ മാധ്യമങ്ങളുണര്‍ത്തിവിട്ട അരാഷ്ട്രീയത നമ്മള്‍ കണ്ടതാണ്. ഭീകരതയുടെ കാരണങ്ങളെ(രാഷ്ട്രീയത്തെ) വിഷയമാക്കാന്‍ വിസമ്മതിച്ച പാടവം, ഒരിക്കല്‍പ്പോലും അത് ചര്‍ച്ചചെയ്യപ്പേടേണ്ടതേയില്ലെന്ന ശാഠ്യം എത്ര ബീഭത്സമായിരുന്നുവെന്ന് ഓര്‍ക്കുക.(കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ക്കു നേരെ കൂടിയായിരുന്നല്ലോ ഭീകരര്‍ നിറയൊഴിച്ചത്)

ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പരണത്തു വെച്ച്, നാടു പട്ടാളം ഭരിക്കട്ടെ,  നോ സെക്യൂരിറ്റി – നൊ ടാക്സ്, തുടങ്ങി ഉപരിവര്‍ഗത്തിന്റെ ഇന്‍സ്റ്റന്റ് അരാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരമായാണ് മാധ്യമങ്ങള്‍ മുംബെ സംഭവത്തെ ഉപയോഗിച്ചത്. അരാഷ്ട്രീയതയെ ഒറ്റമൂലിയാക്കി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ പഴുതുകളത്രയുമടച്ച് നിഷ്ഠുരമായ അധികാരമാണ് കുടിയിരുത്തപ്പെടുന്നത്. ഏതുതരം ഉപജാപങ്ങള്‍ക്കും വഴങ്ങുന്ന ഒരു ജനതയും നിസാരമായി സൃഷ്ടിക്കപ്പെടും.

കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കു സംരക്ഷണം വാഗ്ദാനം ചെയ്യുന്ന മോഡി അങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാകുന്നത്.  കോര്‍പ്പറേറ്റ് അധികാരങ്ങളെയും അവരുടെ ചൂഷണങ്ങളെയും  ചെറുക്കുന്ന ഇടതു പാര്‍ട്ടികള്‍ അവര്‍ക്കു അനഭിമതരുമാകുന്നു.

കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങള്‍ ഇടതുപക്ഷവിരുദ്ധമാകുന്നതില്‍ വേവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ സാധാരണക്കാരന്‍ ഇപ്പോഴും മാതൃകാസ്ഥാനത്ത് വാഴ്ത്തുന്ന ബുദ്ധിജീവികളുടെ മേല്‍, കോര്‍പറേറ്റ് മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ബാധ്യത അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയായി രൂപപ്പെടുമ്പോള്‍ ഫാസിസത്തിന്റെ സാമീപ്യം തിരിച്ചറിഞ്ഞേ മതിയാകൂ.

നിരന്തരം തങ്ങളുടെ ഇടതുവിരുദ്ധത തെളിയിക്കേണ്ട ബാധ്യത, ആവശ്യപ്പെടാതെ തന്നെ വെളിപ്പെടുത്തേണ്ട ബാധ്യത, ഒളിഞ്ഞും തെളിഞ്ഞും ഇടതുവിദ്ധത ദ്യോതിപ്പിക്കുന്ന വാക്കുകളിലെ അഭയം, സ്വീകാര്യതയുടെ ഈ കടമ്പകളേക്കാള്‍ ഭീകരം പക്ഷെ തങ്ങളുടെ ഇടതുപക്ഷാനുഭാവം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നിടത്താണ്. ഇടതുപക്ഷമെന്നു പറയുമ്പോള്‍ സി പി യെമ്മെന്നു മാത്രം വായിക്കപ്പെടേണ്ടതല്ല എന്നാല്‍ ഇവിടെ പരാമര്‍ശിച്ചിട്ടുള്ള ഇടതുപക്ഷമെന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് സി.പി.എമ്മിനെയാണെന്നു വായിക്കുന്നതുചിതമായിരിക്കും.

അതായത് ഉള്ളില്‍ സി പി എം അനുഭാവിയായിരിക്കുമ്പോഴും ഒരു സി പി എം അനുഭാവിയെന്നു മുദ്രകുത്തപ്പെടാതെ വായിക്കപ്പെടാനും കേള്‍ക്കപ്പെടാനുമുളള നിതാന്ത ജാഗ്രത പാലിക്കേണ്ടി വരുന്നത് ആത്യന്തികമായി സ്വാതന്ത്ര്യം നിഷേധിക്കല്‍ തന്നെയാണ്, അതു കൊണ്ടു തന്നെ ഫാസിസവും.

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍, നഷ്ടമാവുന്നത് ഇടങ്ങളുടെ സാധ്യതകളാണ്, ജനാധിപത്യത്തിന്റെ ചലനാത്മകതയും.

വിജു വി. നായരുടെ പുസ്തകം

വിജു വി നായരുടെ ലേഖനം ഇപ്പോഴാണു വായിക്കാന്‍ പറ്റിയത്. എന്നാലും വിജു നിരാശപ്പെടുത്തിയില്ല.
LDF, UDF രാഷ്ട്രീയമൊക്കെ ബോധിച്ചു, അത് പുതിയ അറിവൊന്നുമില്ല. വിജുവിന്റെതായ കണ്ടെത്തല്‍ പക്ഷെ ചീറ്റിപ്പോയെന്നു മാത്രം. വിജു എന്താണു പറയുന്നതെന്നു നോക്കേണ്ട ഗതികേട്! പണ്ടാരം!

ഒന്നാം പേജ്:
വിലക്കയറ്റം: കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു നയം.

രണ്ടാം പേജ്:
ഫെടറല്‍ സംവിധാനത്തിന്റെ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലും കോണ്‍ഗ്രസിന്റെ അന്ധതയും, നയമില്ലായ്മയും, കുത്തകമുതലാളിത്ത പ്രീണനവും. സംസ്ഥാന കോണ്‍ഗ്രസിന്റെ നയമില്ലായ്മയും പാപ്പരത്തവും.

ഇത്രയും കാര്യങ്ങള്‍ ആര്‍ക്കും അറിയാത്ത കാര്യങ്ങളെന്നപോലാണു വിജു പച്ഛാത്തലം ചമച്ചത്. പിന്നീടാണു കെ. എസ്. യു വിന്റെ സമരത്തെയും നയമില്ലായ്മയെയും സ്പര്‍ശിക്കുന്നത്, അതിലൂടെ വരാനിരിക്കുന്ന ഇലക്ഷന്‍ പച്ഛാത്തലവും, അവിടെയും അതാര്‍ക്കും ബോധ്യമില്ലാത്തതല്ല.

മൂന്നാം പേജ്:
മുന്നണി രാഷ്ട്രീയം. രണ്ടു മുന്നണികളേയും ഒരേപോലെ കാണാനുള്ള കോണിലൂടെ തുടങ്ങിവയ്ക്കുന്നിടത്തു പൂച്ച പുറത്തു ചാടുന്നു. അരാഷ്ട്രീയതയുടെ വക്താക്കളെ തുള്ളിച്ചാടിക്കും, സംശയമില്ല.
ഇനി ഗൌരവത്തോടുകൂടിയാണു പറഞ്ഞതെന്നു വല്ല തോന്നലുമുണ്ടെങ്കില്‍ ഇടതുപക്ഷത്തെ പരാമര്‍ശിക്കുന്ന ഭാഗം

“കാതലായ പ്രശ്നങ്ങളില്‍ കേന്ദ്രത്തെ മാത്രം പിഴച്ച് സ്വന്തം കടുകാര്യസ്ഥത മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു”

നിസ്സാരവല്‍ക്കരണം ഗംഭീരമല്ലേ! ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം അറിയാഞ്ഞിട്ടൊന്നുമല്ല. നിഷ്പക്ഷത!! നിഷ്പക്ഷത!! പോട്ടെ വയറ്റിപിഴപ്പല്ലേ!

ഇനിയാണു രസം.
യു.ഡി.എഫും എല്‍.ഡി.എഫും അഭിലഷിക്കുന്ന പ്രതിയോഗികള്‍ പരസ്പരം മാത്രമാണെന്നു പറഞ്ഞു വയ്ക്കുന്നു. പോട്ടെ! ഈ അഭിലാഷത്തെയാണു പിന്നീടു ഊതിവീര്‍പ്പിച്ച് കണ്ടീഷണിംഗിലേക്കു കൊളുത്തിപ്പിടിപ്പിക്കുന്നത്.

ഇനിയാണു പാഠപുസ്തകത്തിലേക്കു വരുന്നത്.

അതിലുള്ളത് കമ്യൂണിസ്റ്റ് പാഠങ്ങളേയല്ല. മറിച്ച്, കേരളത്തിലെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ സൂചികൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം.

ഇന്ത്യന്‍ സവര്‍ണ്ണന്റെ പതിവു വേവലാതി! പൂച്ചു പുറത്തു ചാടി.

പടിഞ്ഞാറന്‍ സെക്യുലറിസവും”, “നവലിബറിലസവും” എന്നിങ്ങനെയുള്ള ഭാഷകള്‍ തിരുകികയറ്റിയാല്‍ ജനം അന്ധം വിട്ടു നില്‍ക്കുമെന്നും, അതുവഴി എന്തു വിഡ്ഢിത്തവും കേട്ടോളുമെന്നുള്ള പയറ്റിത്തെളിഞ്ഞ സവര്‍ണ്ണ ലൈന്‍. ബ്ലോഗില്‍ തന്നെ, സാമൂഹ്യപ്രസക്തമായ സംവാദങ്ങളില്‍ പെട്ടെന്നു കയറിവന്നു അതിന്റെ പ്രസക്തമല്ലാത്ത പോരായ്മകളെമാത്രം ചൂണ്ടിക്കാട്ടി “ഇവിടെന്തുവാടേ പിള്ളേരെല്ലാം ചേര്‍ന്നു കശപിശകൂടുന്നത്, നിര്‍ത്തടേ” എന്ന ഒരു പ്രമാണി കമന്റും ഇട്ടുപോകുന്നതു കണ്ടിട്ടില്ലേ? അതുതന്നെ.

എന്താണു പടിഞ്ഞാറന്‍ സെക്യുലറിസം? അമേരിക്കന്‍ മോഡല്‍ ക്രിസ്ത്യന്‍ ചുവയുള്ളതാകാന്‍ വഴിയില്ല. (വിജുവിനിത്രയ്ക്കു ബോധമുണ്ടെന്നല്ല) പിന്നെയോ ? യൂറോപ്യന്‍ മോഡലായിരിക്കുമോ. എന്നാലും പടിഞ്ഞാറന്‍ എന്ന കീച്ചു ഏല്‍ക്കും.

നമ്മുടെ “ജാതിമത സാമൂഹികതയെ“ സംരക്ഷിക്കേണ്ട്ത് സവര്‍ണ്ണനു മാത്രമാണു. അധിനിവേശ ഭീഷണിയൊക്കെ സങ്കല്‍പ്പിച്ചു വീര്‍പ്പിക്കേണ്ട ബാധ്യത, സാംസ്കാരിക സവിശേഷതകള്‍ അല്ലെങ്കില്‍ ജീര്‍ണ്ണതകള്‍ സംരക്ഷിക്കേണ്ട ബാധ്യത, അത് സ്വയം ഏറ്റെടുത്തവരുടേത്. ബാക്കിയുള്ളവന്റെകൂടെ ബാധ്യതയാക്കേണ്ടവര്‍ക്ക് അധിനിവേശഭീഷണിയൊക്കെ ആയുധങ്ങള്‍ മാത്രം. മഹത്തായ സംസ്കാരം എന്നൊക്കെ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കും ഇവറ്റകള്‍.

പാഠപുസ്തക വിവാദം കോള്ളേണ്ടിടത്തു കൊണ്ടു

(കോണ്‍ഗ്രസിനല്ല, അതിന്റെ പിന്‍‌ബലങ്ങള്‍ക്ക്) ! അതല്ല വേണ്ടതെന്നു ഒരുളുപ്പിമില്ലാതെ പറയാന്‍ വിജുവിനു കൂട്ട് നിഷ്പക്ഷത! സഭയും, ഇതര മതാധികാരഘടനകളേയും നോവിക്കുന്നതിഷ്ടമില്ലാത്തവര്‍ ഈ അധികാരം പിന്‍പറ്റുന്നവര്‍ മാത്രമാണു.

“മിശ്രവിവാഹം നടത്തിയവരുടെ മക്കള്‍ ഏതു മതത്തില്‍‌പെടുമെന്നാണു ചോദ്യം“

ഉത്തരം പറയാന്‍ കാള്‍ മാര്‍ക്സിനുപോലുമാവില്ലെന്നു വിജു പ്രസ്താവിക്കുന്നു. ഇതു ശുദ്ധ അസംബന്ധമാണെന്നറിയാഞ്ഞിട്ടല്ല, പക്ഷെ എങ്ങിനെയെങ്കിലും ഇത് ദ്വിമുന്നണി സംവിധാനവാദത്തില്‍ കൊളുത്തിപ്പിക്കേണ്ടതല്ലേ വിജുവിന്റെ അജണ്ട. ദ്വിമുന്നണി സംവിധാനം നിലനിര്‍ത്തലാണു അജണ്ടയെന്ന വാദം എങ്ങുമെത്താത്തത് അതു ശുദ്ധ അസംബന്ധം മാത്രമായതുകൊണ്ടുമാത്രമല്ല, അതിലൂന്നിയുള്ള കണ്ണടച്ചിരുട്ടാക്കല്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാരെ എന്നുകൂടി കാണുമ്പോഴാണു.

പാഠം ഉന്നയിക്കുന്ന ചോദ്യമല്ല, ഏതുതരം ഉത്തരത്തിലേക്കു നയിക്കുമെന്നതാണു.

അവസാനം കാര്യപ്രസക്തമായ ഒരു കാര്യം വിജു പറഞ്ഞു. ആശ്വാസം. ആശ്വസിക്കാന്‍ വരട്ടെ പിന്നീടെന്താണു പറയുന്നതെന്നു നോക്കൂ (അടുത്ത പേജിലേക്കു പോകാം). കൊടികുത്തിയ കമ്യൂണിസ്റ്റുകാര്‍ തൊട്ടു പറട്ടു ചോട്ടാ നേതാക്കള്‍ വരെ സ്വജാതിമതത്തില്‍ നിന്നല്ലേ കല്യാണം കഴിച്ചത്, മറിച്ചുള്ളവരൊക്കെ വേളികഴിഞ്ഞു കുട്ടിയെ വളര്‍ത്തിയതോ ജാതിക്കോളം പൂരിപ്പിച്ചതോ നാട്ടുനടപ്പനുസരിച്ച്. അങ്ങിനെയുള്ളവര്‍ ജീവന്മാര്‍ക്കുവേണ്ടി വാദിക്കുന്നത് ഇരട്ടത്താപ്പല്ലേ.

അതായത് ഇവിടെ ഇരട്ടത്താപ്പാണു മുഖ്യ പ്രശ്നം, മനുഷ്യപീഡനങ്ങളായ ജാതിമത ജീര്‍ണ്ണതകളും അതു നിലനിര്‍ത്തുന്ന അധികാരഘടനകളോ, ജനാധിപത്യവിരുദ്ധ സമരാഹ്വാനങ്ങളോ അല്ല.

അപാര ലോജിക്കെന്നല്ല പറയേണ്ടത്, അസാമാന്യ കുബുദ്ധിയെന്നാണു. വിജുവിന്റെ അജണ്ട മനസ്സിലായാല്‍ ഇതില്‍ പുതുമ തോന്നില്ല. കുട്ടികള്‍ ഈ വൈരുദ്ധ്യാത്മകത കണ്ടാണു വളരുന്നതെന്നതുകൊണ്ട് നവോത്ഥാനശ്രമങ്ങളൊന്നും പാടില്ല. അമ്പേ പാടില്ല! നമ്മുടെ മഹത്തായ ജാ‍തിമത സംസ്കാരം ! അതങ്ങിനെതന്നെ കിടക്കേണ്ടതല്ലേ!

ഇത്രയും പോരാഞ്ഞിട്ടാണു അധ്യാപക യൂണിയനുകളിലേക്കു കയറിപ്പിടിക്കുന്നത്. കമ്മറ്റിയില്‍ രണ്ടുകൂട്ടരും ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളൊക്കെ നുണ!. എന്നാലും പറഞ്ഞുവച്ച അസംബന്ധങ്ങള്‍ക്ക് ഒരു സപ്പോര്‍ട്ടു കൂടി കിട്ടുമെങ്കില്‍ അതുമാകട്ടെ.

അസംബന്ധങ്ങള്‍ തീര്‍ന്നുവെന്നു കരുതിയെങ്കില്‍ തെറ്റി. അടുത്ത പേജിലോട്ടു പോവുക. ആണവക്കരാറിന്റെ കാര്യത്തിലും ഇടതുപക്ഷ നിലപാടു വെറും കോണ്‍ഗ്രസ് വിരുദ്ധതയ്ക്കപ്പുറമൊന്നുമില്ലെന്ന്. കോണ്‍ഗ്രസിനു പ്രത്യേകിച്ചു നയമൊന്നുമില്ലെന്നു പറഞ്ഞുവച്ചിട്ടാണിതു കാച്ചുന്നതെന്നോര്‍ക്കണം. ഇടതുപക്ഷം കരാറിനെ എതിര്‍ക്കുന്നതെന്തിന്റെ പേരിലാണെന്നു മറച്ചുപിടിച്ചല്ലാതെ ഈ അസംബന്ധം വിളമ്പാന്‍ പറ്റില്ലല്ലോ.

അവസാനത്തെ പേജ്:
ദ്വിമുന്നണിരാഷ്ട്രീയം ബോറടിപ്പിക്കുന്നതു കാരണം നമുക്ക് നവോത്ഥാന ശ്രമങ്ങളെ പരാജയപ്പെടുത്താം, കൊതുകിനെ പേടിച്ചു ഇല്ലം ചുടണമെന്നു പറയുന്നതിതിനല്ലേ. അതെ വിജുവിനെപ്പോലുള്ളവര്‍ക്ക് ഇത്തരം കൊതുകുകളെ തിരഞ്ഞുപിടിക്കേണ്ടത് ഒരു ബാധ്യതയാണു. മനുഷ്യന്റെ പുരോഗമന വാഞ്ച്ഛകളേയും നീക്കങ്ങളേയും ചുടേണ്ടത് ഇവരുടെ അജണ്ടയാണെന്നു കാണാന്‍ ബുദ്ധിമുട്ടില്ല.

വെള്ളെഴുത്തും വിജുവും.

വിജുവിന്റെ പാഴായ ബൌദ്ധിക വ്യായാമത്തിനെ ഏറ്റുപിടിക്കുക വഴി വെള്ളെഴുത്തും അറിയാതെ ചെയ്യുന്നത് മറ്റൊന്നുമല്ല.
ഒരു ജനാധിപത്യ വ്യവസ്ഥയുടെ നേര്‍ക്കുള്ള വ്യക്തമായ കടന്നാക്രമണം കാണാതെ വീണവായനയിലേര്‍പ്പെടുന്നത് ഖേദകരമാനെന്നു പറയാതെ വയ്യ.

എല്ലായ്പ്പോഴും സാമാന്യബോധത്തെ പിന്‍‌പറ്റിക്കൊണ്ട് ഒന്നു വികാരം കൊണ്ട് അവസാനിച്ചുപോകാനുള്ളതാണോ പ്രതികരണത്തിന്റെ സെക്യുലറായ ഈ മൂന്നാം കണ്ണ്‌? ചിന്താശേഷിയെയും വിശകലനപാടവത്തെയും ഉപയോഗപ്പെടുത്തി അതിനൊന്നും ചെയ്യാനില്ലേ? വാസ്തവത്തില്‍ ഒരേ പാമ്പിന്റെ രണ്ടറ്റങ്ങളെയാണ് വ്യവസ്ഥാപിതമതവും മുഖ്യധാരാരാഷ്ട്രീയവും കൈപ്പറ്റിയിരിക്കുന്നത്.

മറ്റു രണ്ടു കണ്ണുകളും അടച്ചു ഈ മൂന്നാം കണ്ണിലൂടെ മാത്രം നോക്കുന്നതാണു ഭീതിപടര്‍ത്തുന്നത്. വ്യവസ്ഥാപിത മതത്തെയും മുഖ്യധാരാരാഷ്ട്രീയത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നത്, ഫ്യൂടലിസത്തെയും ജനാധിപത്യത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നതുപോലയേ ഉള്ളൂ.

നമുക്കറിയാവുന്നതുപോലെ ഈ പാഠം കൊണ്ടൊന്നും നമ്മുടെ സമൂഹം മാറാന്‍ പോകുന്നില്ലെന്ന് ഇതു പല വര്‍ക്ക്ഷോപ്പുകളിലൂടെ കടത്തിവിട്ട് റെഡിയാക്കിയ കമ്മറ്റിക്കാര്‍ക്കും അറിയാം.

വെള്ളെഴുത്ത് വിജുവിനെ കടത്തിവെട്ടിയിരിക്കുന്നു. കളവുചെയ്യുന്നത് കുറ്റകരമാണെന്നു പഠിപ്പിച്ചിട്ടെന്തു ഫലമെന്നു പറഞ്ഞില്ലല്ലോ ആശ്വാസം. സമൂഹം മാറുകയോ മാറാതിരിക്കുകയോ ചെയ്യും, പക്ഷെ ആ ഒറ്റക്കാരണം കൊണ്ടു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കണമെന്നു പറയുന്നത് മിതമായ ഭാഷയില്‍ അസംബന്ധമാണു.

അതില്‍ ഒളിഞ്ഞിരിപ്പുള്ള പാഠപുസ്തകനിര്‍മ്മാതാവിനെ കണ്ടെത്തുക കൂടി ചെയ്യുക. അയാള്‍ക്കാണ് അതില്‍ പ്രാധാന്യം. കുട്ടി എങ്ങനെ ചിന്തിക്കണമെന്നും എന്ത് ഉത്തരം പറയണമെന്നും അയാള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ചാണ് അഭ്യാസങ്ങള്

ഇതില്‍ ആവലാതിപ്പെടാന്‍ ഒന്നുമില്ല വെള്ളെഴുത്തേ. അതു സര്‍വ്വസാധാരണവുമാണെന്നുമാത്രമല്ല, അങ്ങിനെയായാലും തെറ്റില്ല. അത് മനുഷ്യവിരുദ്ധ മൌലികവാദങ്ങളിലേക്കോ അസഹിഷ്ണുതയിലേക്കോ പോകാത്തിടത്തോളം കാലം. ഇനി പാഠപുസ്തകങ്ങളില്‍ അസഹിഷ്ണുത വളര്‍ത്തുന്നുണ്ടെന്നാണോ പറഞ്ഞു വരുന്നത്. ആണെങ്കില്‍, കമന്റുകളില്‍ പലരും സൂചിപ്പിച്ചതുപോലെ അതു വിശദീകരിക്കാന്‍ വെള്ളെഴുത്തിനു ബാധ്യതയുണ്ട്.

പിന്നെ ലോബിയിങ് … അതും, ഇതും എല്ലാം കൂടി കുഴച്ചാല്‍ പിന്നെ വീണവായന സുഖമായല്ലോ.!

മനുഷ്യാവകാശ ലംഘനത്തിനെ പിന്തുണയ്ക്കാനും സമരം !!

പണ്ട് ഭൂമി ഉരുണ്ടതാനെന്നു പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളിയ മതാധികാരികളൊക്കെ ഇന്നു മറ്റൊരു സത്യം കേട്ടപ്പോള്‍ വീണ്ടു തുള്ളുകയാണു, കൂടെ തുള്ളാന്‍ കുറേ ഏമ്പോക്കികളും. 

സ്വന്തം മതം തിരഞ്ഞെടുകാനുള്ള അവകാശം ഒരു പൌരന്റെ ജനാധിപത്യ അവകാശമാണു, ഏതൊരു ജനാധിപത്യ സംവിധാനവും ഉറപ്പുവരുത്തേണ്ട ഒന്ന്. ഇതിന്മേലുള്ള കുതിരകയറ്റം വ്യക്തമായ മനുഷ്യാവകാശ ലംഘനം തന്നെയാണു. മനുഷ്യാവകാ‍ശലംഘനത്തെ പ്രോത്സാഹിപ്പിക്കാനും തെരുവിലിറങ്ങുന്ന വിചിത്രമായ കാഴ്ചയാണു നമ്മുടെ നാട്ടില്‍ ഏഴാ ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിന്റെ പേരില്‍ ഇപ്പോഴരങ്ങേറിക്കൊണ്ടിരിക്കുന്നത്.

സഭാധികാരികള്‍ ഇതു പറയുന്നത് മനസ്സിലാക്കാം. മനുഷ്യനു സ്വാതന്ത്ര്യം നല്‍കുന്നത് സഭയെങ്ങനെ സഹിക്കും, അതും സ്വാതന്ത്ര്യത്തെ മുട്ടുതല്ലിയൊടിച്ച് ‘മുടന്തന്‍ സ്വാതന്ത്ര്യത്തെ‘ കുഞ്ഞാടുകള്‍ക്കു വലിയൊരു ഔദാര്യമെന്ന മട്ടില്‍ കൊടുത്തു ശീലിച്ച സഭാധികാരികള്‍ക്ക് യഥാര്‍ത്ഥ സ്വാ‍തന്ത്ര്യം പേടിസ്വപ്നമാകുന്നതില്‍ അത്ഭുതപ്പേടേണ്ടതില്ല. ഒലിച്ചു പോകുന്നത് അധികാരമാകുമ്പോള്‍ പ്രത്യേകിച്ചും.

മനുഷ്യാവകാശങ്ങളെയോ ജനാധിപത്യ അവകാശങ്ങളെയോ അംഗീകരിക്കാത്തവര്‍ക്ക് ആ സംവിധാനങ്ങളെ ഉപയോഗിക്കാനുള്ള അവകാശമില്ല. സഭയ്ക്കു ഇതംഗീകരിക്കാത്ത കുഞ്ഞാടുകളുമായി ഇന്ത്യ വിട്ടുപോകാനുള്ള അവകാശമുണ്ട്, കാട്ടിലേക്കോ, വത്തിക്കാനിലേക്കോ..

ഇതിനെ പിന്തുണച്ചുകൊണ്ട് കെ.എസ്.യു. കോമാളികളും തെരുവിലിറങ്ങിയിരിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്ന യു.ഡി.എഫ്. നേതാക്കള്‍ക്കും പെട്ടെന്നു ജനാധിപത്യവും, മനുഷ്യാവകാശങ്ങളും ഹറാമാ‍യിരിക്കുന്നു. വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനു കുരുതികൊടുക്കാന്‍ ഇവര്‍ക്കു ‘മനുഷ്യാവകാശങ്ങളെ’ മാത്രമേ കിട്ടിയുള്ളോ? എരണം കെട്ട വര്‍ഗ്ഗം.

മനുഷ്യാവകാശങ്ങള്‍ക്കു നേരെയുള്ള കുതിരകയറ്റത്തിനുനേരെയുള്ള പ്രതിഷേധംകൂടിയാണീ കുറിപ്പ്.

Kerals.com turns out be mafialand

We have been hearing of cyber crimes for a while, but little did we think that the dark shadow looming over our head could morph into such a demon charging on you.
It might have come as a surprise to many of the users of kerals.com, that they were trespassing into mafialand, wooed by the glitter of the stolen contents – photos, literature et al from various malayalam blogs, if not by the porn let loose in their sister concerns (malayalampadam.com).
The mafia colurs started to break free after one of the bloggers reported theft. Threats, abuse, stalking followed on to the bloggers who refused to get frightened by the mafia lord, one Mr ShivKumar in this case, and his accomplices.

Incidently ShivKumar and co have everything going against them, but the goons they are, simply mocks at the law
1. Content theft, copyright violations
2. Threat/ abuse mails
3. Cyber stalking
4. New movies made available for download on their sites illegally
5. The notorious link to the porn industry.
6. Fake addresses on their registrations.

Read the full story here : http://myinjimanga.blogspot.com/2008/06/stealing-threat-cyber-stalking-abuse.html

As it turns out Mr. Shivkumar has now felt the heat and has resorted to play into tamil sentiments with a fake story (see http://injipennu.com/). With all the mafia background coming to surface this did not come as a surprise.

Inji need to be commended for her stand and should not let hese criminals get away with thier act. Sue them Inji !!

This post is in protest against the harassement meted out to those who raised their voices. I condemn these fascist attacks against the democratic rights of netziens and join my fellow bloggers in their protests.

സാരിയും പീഡനവും.

ഡാലിയുടെ “സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി” എന്ന കഥ ബൂലോകത്തൊരു നല്ല സംവാദത്തിനു വഴിയൊരുക്കിയെങ്കിലും, ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ അധികം സ്ത്രീ ബ്ലോഗര്‍‌മാരാരും കാര്യമായി പങ്കെടുത്തുകണ്ടില്ല.
കഥയിലെ സാരിയുടെ രാഷ്ട്രീയത്തെപ്പറ്റി നല്ലൊരു സംവാദം നടന്നത് മനുവിന്റെ അഹം ബ്ലോഗിലാണു്.
കഥയുടെ ഫ്രെയിമില്‍ നിന്നും മനു പുറത്തോട്ടു വരുമ്പോഴും അതിനു ഹേതുവായത് കഥ തന്നെയാണെന്നംഗീകരിക്കേണ്ടി വരുന്നു. മറ്റൊന്ന് കഥയുടെ ചട്ടക്കൂട് പരിമിതമായി വരുന്നത് സാധാരണക്കാരിയായി മാറാനുള്ള സിസ്റ്റര്‍ അന്നയുടെ ആഗ്രഹത്തിലാണു്. സാധാരണക്കരുമായി താദ്ദാത്മ്യപ്പെടുക വഴി അവരിലേക്കിറങ്ങിച്ചെല്ലുകയെന്നതില്‍ കവിഞ്ഞുള്ള ലക്ഷ്യമൊന്നും സിസ്റ്റര്‍ അന്നയ്ക്കുണ്ടെന്നു തോന്നുന്നില്ല (സ്ത്രൈണതയിലേക്കുള്ള പോക്കിനെ വെറുതേ വിടുന്നു, സിസ്റ്റര്‍ അന്നയെ സംബന്ധിച്ചിടത്തോളം അതും സ്വീകാര്യതയുടെ ഭാഗം മാത്രം). “സ്വീകാര്യതയുടെ“ പരിമിതിയെങ്ങിനെ സാരിയുമായി കൊരുത്തുകിടക്കുന്നുവെന്നും സിസ്റ്റര്‍ അന്നയ്ക്കു വിഷയമാണെന്നു തൊന്നുന്നില്ല. മുഖ്യധാരയുടെ സ്വീകാര്യത സാരിയില്‍ കുരുക്കുമ്പോള്‍ സംഭവിക്കുന്ന പീഡനത്തെപ്പറ്റിയും അതിലൂടെ മൂല്യങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റിയും സംസാരിക്കുമ്പോള്‍ കഥയുടെ ഫ്രെയിമിന്റെ പരിമിതിയെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്നുള്ള മനുവിന്റെ നിരീക്ഷണത്തോടു യോജിക്കുന്നു.

മുഖ്യധാരയുടെ പീഡനമായി സാരിയെക്കാണാമെങ്കിലും അതു സാരിയുടെ കുറ്റമല്ല. സാരിക്കു പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങളാണു പീഡനമായി ഭവിക്കുന്നത്. സിസ്റ്റര്‍ അന്നയോ മറ്റാരായാലും തിരുത്തേണ്ടത് ഈ മൂല്യങ്ങളെയാണു, അല്ലെങ്കില്‍ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥയെയാണു, അതു പുരുഷനാല്‍ കല്പിക്കപ്പെടേണ്ടതല്ല.

സാരിയില്‍ നിന്നും പീഡനത്തെ ഒഴിപ്പിക്കണമെന്നു പറയുമ്പോള്‍ രണ്ടു തരത്തിലുള്ള പീഡനങ്ങളാണു കാണാന്‍ സാധിക്കുന്നത്.

ഒന്ന് :
പുരുഷമേധാവിത്തസമൂഹം കല്പിച്ചു കൊടുത്ത മൂല്യങ്ങള്‍ ഉള്‍ക്കോള്ളുന്ന പീഡനം. ഇവിടെ മൂല്യങ്ങള്‍ സാരിയില്‍ കൊരുത്തിട്ടിരിക്കുകയാണു. സാരി തന്നെ മൂല്യങ്ങളുടെ ചിഹ്നമായി മാറിയിട്ടുണ്ട്, മാറ്റിയിട്ടുണ്ട്. അവിടെ സാരിയുപേക്ഷിക്കുകയാണു കൂടുതല്‍ ഫലപ്രദമെന്നു തോന്നുന്നു. അല്ലെങ്കില്‍ അതു സ്ത്രീകല്പിത മൂല്യങ്ങള്‍ പകരം വച്ചുകൊണ്ടാവണം? സ്ത്രൈണതയുടെ കുരുക്കു സാരിയില്‍നിന്നും അഴിച്ചുമാറ്റാതെ തരമില്ല.

രണ്ട്:
കലുങ്കിലും മൂലയിലും പതുങ്ങിനില്‍ക്കുന്ന പുരുഷന്‍ എന്ന പീഡനം.
സാരി ഉടുത്താല്‍ പീഡിക്കപ്പെടും
സാരി ഉടുത്തില്ലെങ്കില്‍ പീഡിക്കപ്പെടില്ല (അക്ഷരാര്‍ഥത്തിലല്ല)
അതുകൊണ്ടു സാരി ഉപേക്ഷിക്കാം, സിസ്റ്റര്‍ അന്ന ചെയ്തതു പോലെ.
പീഡനം വീണ്ടും അവിടെ തന്നെ കിടക്കുകയാണു, സാരി ചുറ്റി..
സാരിയില്‍ നിന്നും പീഡനത്തെയാണു ഒഴിപ്പിക്കേണ്ടത്, സാരിയെയല്ല. ഇവിടെയിതു സാരിയുടെ മാത്രം പ്രശന്മല്ല, മറ്റേതൊരു വസ്ത്രത്തിനും ബാധകമാണു.
സാരിയുപേക്ഷിക്കുക വഴി പീഡിപ്പിക്കുവാനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയാണു സിസ്റ്റര്‍ അന്ന ചെയ്യുന്നത്.
ഇതുമായി ചേര്‍ത്തു വായിക്കേണ്ട ഒന്നാണു സാരിത്തുമ്പ് മാറുമ്പോഴുള്ള പുരുഷനോട്ടത്തോടുള്ള സ്ത്രീയുടെ പ്രതികരണം. മനുഷ്യസഹജമായ റിഫ്ലക്സ് നോട്ടത്തെയല്ല ഉദ്ദേശിച്ചത്, മറിച്ച് റിഫ്ലക്സിനപ്പുറം നീളുന്ന അശ്ലീല നോട്ടത്തെയാണുദ്ദേശിച്ചത്. സാരി പിടിച്ചു നേരെയിടുക വഴി (വീണ്ടും അക്ഷരാര്‍ഥത്തിലല്ല) അശ്ലീലത്തിനുള്ള അവകാശം പുരുഷനു തിരികെ നല്‍കുകയല്ലേ സ്ത്രീ ചെയ്യുന്നത്?

രണ്ടും കൂടി ചേറ്ത്തു വായിക്കേണ്ട എന്നാണു പറഞ്ഞു വന്നത്. ചര്‍ച്ച ‘സാരി‘യില്‍ കുരുങ്ങിപ്പോയതതുകൊണ്ടാണെന്നു തോന്നുന്നു.

ഗാന്ധി എന്ന പ്രതിഭാസം

ഇന്ത്യക്കാരനു വികാരത്തോടെ മാത്രം സ്മരിക്കാവുന്ന ഓര്‍മ്മയുടെ നീറുന്ന ഒരു കനല്‍ ബാക്കി വച്ചിട്ടാണു ‘ഹെയ് റാം’ എന്നുരുവിട്ടുകൊണ്ടു ഗാന്ധി അരങ്ങൊഴിഞ്ഞത്.
എന്റെ ജീവിതം തന്നെയാണെന്റെ സന്ദേശമെന്നു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഗാന്ധി തന്റെ അവസാന വാക്കുകള്‍ പോലും മുന്‍‌കൂട്ടി കണ്ടുവച്ചിരുന്നു. അവസാന വാക്കുകളായി ‘റാം റഹീം’ തിരഞ്ഞെടുക്കുക വഴി തന്റെ അവസാന നിമിഷങ്ങള്‍ തന്നെയും വിശാലമായ മതസൌഹൃദം എന്ന സന്ദേശത്തിനായുപയോഗിക്കുകയായിരുന്നു.ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ പുറത്തു വരുന്നത് താന്‍ ഉയര്‍ത്തി പിടിക്കുന്ന സത്യങ്ങളോടു ഗാന്ധിക്കുതന്നെയുള്ള സത്യസന്ധതയായിരുന്നു. വ്യക്തി ജീവിതത്തില്‍ അസാമാന്യമായ സത്യസന്ധത പുലര്‍ത്തിയിരുന്ന ഗാന്ധിക്കു ഏറ്റവും കൂടുതല്‍ പൊരുതേണ്ടിവന്നത് ഒരുപക്ഷെ താന്‍ മുറുകെ പിടിച്ച ഹിന്ദു മൂല്യങ്ങളോടായിരുന്നിരിക്കും.

ഗാന്ധിയുടെ സംഭാവനകള്‍
ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവനകളായി എനിക്കു തോന്നിയിട്ടുള്ളത്
1. അഹിംസയിലൂന്നിയ സമരമുറ വിഭാവന ചെയ്യുകയും അതിന്റെ വിജയം കൊണ്ടാടുകയും ചെയ്ത തത്വികനും, രാഷ്ട്രീക്കാരനുമെന്ന നിലയിലാണു. മനുഷ്യചരിത്രത്തിലെ സാംസ്കാരികമായി ഏറ്റവും ഉയര്‍ന്ന സമരമാര്‍ഗ്ഗം കൂടിയാണിതെന്നു മനസ്സിലാക്കുന്നിടത്താണു ഗാന്ധിയിലെ മഹാനെ കാണാന്‍ കഴിയുന്നത്.
2. ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഘടിച്ചുനിന്ന ഒരു ജനതയെ ഒന്നിപ്പിക്കുകയെന്ന ചരിത്രപരമായ ദൌത്യം നിര്‍വ്വഹിച്ച സ്വാതന്ത്ര്യസമര നേതാവെന്ന നിലയിലാണു ഗാന്ധിയുടെ മഹത്തായ മറ്റൊരു സംഭാവന.

ഗാന്ധിയെന്ന മനുഷ്യന്‍.

ഗാന്ധിയെ വിഗ്രഹവല്‍ക്കരിക്കുമ്പോള്‍ അദ്ദേഹത്തെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും വികാരപ്രകടങ്ങള്‍ക്കു വഴിവയ്ക്കുമെന്നു ബ്ലോഗിലെ
പോസ്റ്റുകളും
അതിനു ലഭിച്ച കമന്റുകളും വഴി കണ്ടുവല്ലോ.
വികാരവും അതിനെ പിന്‍പറ്റിയുള്ള അസിഹ്ഷ്ണുതയും ഒരു വശത്തു നടക്കട്ടെ, അതിലേക്കു കടക്കുന്നില്ല.

ഗാന്ധിയിലെ മഹാനെ കാണുന്നതോടൊപ്പം തന്നെ ഗാന്ധിയിലെ മഹാനിലേക്കുള്ള വളര്‍ച്ച തികഞ്ഞ ഒരു മൌലികവാദിയില്‍ നിന്നുമാണെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
എക്കാലത്തും ഗാന്ധി മുറുകെ പിടിച്ചിരുന്നത് ഹിന്ദു മൂല്യങ്ങള്‍ തന്നെയായിരുന്നു. 1920 കളിലെ ഗാന്ധിയുടെ നിലപാടുകള്‍ കടുത്ത ഹിന്ദുത്വവാദിയുടെ ചാതുര്‍വര്‍ണ്യത്തെ പിന്താങ്ങുന്ന ബ്രാഹ്മണിസ്റ്റിക്ക് നിലപാടുകള്‍ തന്നെയായിരുന്നു.

1920: “The beauty of the caste system is that it does not base itself upon distinctions of wealth-possessions. Money, as history has proved, is the greatest disruptive force in the world…. Caste is but an extension of the principle of the family. Both are governed by blood and heredity. Western scientists are busy trying to prove that heredity is an illusion and that milieu is everything. The… experience of many lands goes against the conclusions of these scientists; but even accepting their doctrine of milieu, it is easy to prove that milieu can be conserved and developed more through caste than through class…. As we all know, change comes very slowly in social life, and thus, as a matter of fact, caste has allowed new groupings to suit the changes in lives. But these changes are [as] quiet and easy as a change in the shape of the clouds. It is difficult to imagine a better harmonious human adjustment. “Caste does not connote superiority or inferiority. It simply recognizes different outlooks and corresponding modes of life. But it is no use denying the fact that a sort of hierarchy has been evolved in the caste system, but it cannot be called the creation of the Brahmins. When all castes accept a common [religious] goal of life, a hierarchy is inevitable, because all castes cannot realize the ideal in equal degree.” (The collected works of Mahatma Gandhi (Delhi, 1958-94), XIX, 174ff)

ഇവിടെ “Caste is but an extension of the principle of the family. Both are governed by blood and heredity” എന്നു ഗാന്ധി പറയുന്നു.
“Caste does not connote superiority or inferiority” എന്നു പറയുന്ന ഗാന്ധി അതേ ശ്വാസത്തില്‍ തന്നെ “When all castes accept a common [religious] goal of life, a hierarchy is inevitable, because all castes cannot realize the ideal in equal degree” എന്നു പറഞ്ഞുകൊണ്ടാണു സ്വയം contradict ചെയ്യുന്നത്.

1920: “I believe that caste has saved Hinduism from disintegration. But like every other institution it has suffered from excrescences. I consider the four divisions alone to be fundamental, natural and essential. The innumerable sub-castes are sometimes a convenience, often a hindrance. The sooner there is fusion, the better….
“One of my correspondents suggests that we should abolish the caste [system] but adopt the class system of Europe – meaning thereby, I suppose, that the idea of heredity in caste should be rejected. I am inclined to think that the law of heredity is an eternal law and any attempt to alter that law must lead us, as it has before led [others], to utter confusion…. If Hindus believe, as they must believe, in reincarnation [and] transmigration, they must know that Nature will, without any possibility of mistake, adjust the balance by degrading a Brahmin, if he misbehaves himself, by reincarnating him in a lower division, and translating one who lives the life of a Brahmin in his present incarnation to Brahminhood in his next.
(The collected works of Mahatma Gandhi (Delhi, 1958-94) , XIX, 83f)

“degrading a Brahmin“ എന്നും “by reincarnating him in a lower division”എന്നും പറയുന്നതില്‍ നിന്നും ഗാന്ധിയുടെ ബ്രാഹ്മണിസ്റ്റിക്ക് കാഴ്ചപ്പാട് സുവ്യക്തമാണു.

കടുത്ത ഹിന്ദുവാദിയായിരുന്ന ഗാന്ധി പക്ഷെ 1930 കളില്‍ എത്തുമ്പോഴേക്കും ജാതിയിലെ തിന്മയെ അംഗീകരിക്കുകയും അതുപേക്ഷിക്കണമെന്നഭിപ്രായപ്പെടുകയും ചെയ്തിരുന്നു (ആഹ്വാനം ചെയ്തിരുന്നില്ല).ഗാന്ധിയിലെ ഈ മാറ്റത്തിനു പിന്നില്‍ ഗോറയേയും അംബെദ്കറെപ്പോലുള്ളവരുടെയും സ്വാധീനം ചെറുതല്ല. 1931 ല്‍ അംബെദ്കറെ കാണുന്നതിനു ശേഷമാണു ഗാന്ധി ജാതിയെ തള്ളിപ്പറയുന്നത്. അപ്പോഴും അദ്ദേഹം വര്‍ണ്ണത്തെ ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു.

[13] 1932: “If eradication of castes means the abolition of varna I do not approve of it. But I am with you if your aim is to end the innumerable caste distinctions.” (The collected works of Mahatma Gandhi (Delhi, 1958- 94), LI, 264)

എന്നാല്‍ 1945 എത്തുമ്പോഴേക്കും ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ അംബദ്കറോടടുത്തു നില്‍ക്കുന്നതായിരുന്നു.

1945 “”You should become like Ambedkar. You should work for the removal of untouchability and caste. Untouchability must go at any cost”

അതുപോലെ ആദ്യകാലങ്ങളില്‍ ഇന്റര്‍ കാസ്റ്റ് മ്യാരേജുകളെ എതിര്‍ത്തിരുന്ന ഗാന്ധി മുപ്പതുകളോടെ അതിനെ അനുകൂലിക്കുകയും, നാല്പതുകളോടേ മിശ്രവിവാഹങ്ങളെ (ഹിന്ദു-അഹിന്ദു) അംഗീകരിക്കുകയും ചെയ്യുന്നതുകാണാം.
1945: “If the marriage is in the same community do not ask for my blessings, however deserving the girl may be. I send my blessings if she is from another community.” (The collected works of Mahatma Gandhi (Delhi, 1958-94), LXXX, 99) “

പ്രയോറിറ്റീസിന്റെ പിറകില്‍

ഇരുപതുകളിലെ ഗാന്ധിയില്‍ നിന്നും നാല്പതുകളിലെ ഗാന്ധി എന്ന മനുഷ്യനിലെ മാറ്റം മനസ്സിലാക്കേണ്ടതുണ്ട്.

“It is one thing for me to hold certain views and quite another to make my views acceptable in their entirety to society at large. My mind, I hope, is ever growing, ever moving forward. All may not keep pace with it. I have therefore to exercise the utmost patience and be satisfied with hastening slowly…. I am wholly in agreement with you in principle. If I live up to 125 years, I do expect to convert the entire Hindu society to my view.” (The collected works of Mahatma Gandhi (Delhi, 1958-94), LXXXV, 24)

ഗാന്ധിയിലെ മാറ്റത്തിന്റെ വേഗതക്കുറവിലേക്കു വെളിച്ചം വീശുന്നതാണീ വാക്കുകള്‍. ഇവിടെയാണു ഗാന്ധിയുടെ പ്രയോറിറ്റീസ് കണക്കിലെടുക്കേണ്ടത്.
ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണനു ബ്രിട്ടിഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യത്തേക്കാള്‍ വലുത് ജാതിപിശാചില്‍ നിന്നുള്ള സ്വാതന്ത്ര്യം തന്നെയായിരുന്നു കാരണം അതായിരുന്നു അവര്‍ നേരിട്ടനുഭിച്ചിരുന്നത്. മാത്രമല്ല ദേശീയ സങ്കല്പം നിലവിലില്ലായിരുനന്നുവെന്നുകൂടി ഓര്‍ക്കണം.
ആ ഒരു അനുഭവം ഇല്ലാത്ത ഗാന്ധിക്കു പക്ഷെ അതിന്റെ ആവശ്യമില്ലായിരുന്നു. സ്വാഭാവികമായും ഏതൊരു സവര്‍ണ്ണനേയും പോലെ അദ്ദേഹത്തിനു മുന്നില്‍ ദേശീയ സങ്കല്‍പ്പവും അതിന്മേലുള്ള ബ്രിട്ടിഷ് മേല്‍ക്കോയ്മയുമായിരുന്നിരിക്കണം കൂടുതല്‍ പ്രാധാന്യമര്‍ഹിച്ചിരുന്നത്. ജാതി വിരുദ്ധ സമരം സ്വാതന്ത്ര്യസമരത്തെ തുരങ്കം വയ്ക്കുമെന്നു ഗാന്ധി ഭയപ്പെട്ടിരിക്കണം. ആദ്യം സവര്‍ണ്ണന്റെ സ്വാതന്ത്ര്യം, പിന്നീടു അവര്‍ണ്ണന്റെ.

ദേശസങ്കല്പത്തോടൊപ്പം പിറക്കുന്നതാണതിനെ പിന്‍പറ്റിയുള്ള അധികാരവും. ദേശീയ സങ്കല്പം സവര്‍ണ്ണന്റെ ആവശ്യവുമായിരുന്നു, അതുകൊണ്ടുതന്നെയാണു ദേശീയ സങ്കല്പങ്ങളിലും, അതിനുവേണ്ടി നടന്ന സ്വാതന്ത്ര്യസമരത്തിലും അവര്‍ണ്ണനെ നമുക്ക് കാണാന്‍ കഴിയാത്തത്. ബ്രിട്ടിഷുകാരില്‍ നിന്നും അധികാരം കൈമാറിക്കിട്ടിയ സവര്‍ണ്ണന്‍ കൂടുതല്‍ കരുത്ത് നേടുകയായിരുന്നില്ലേ?

ഗാന്ധുക്കു തെറ്റിയത് പ്രയോറിറ്റീസില്‍ മാത്രമല്ല.
ഒരു പക്ഷെ താന്‍ മുറുകെ പിടിച്ച ഹിന്ദു മൂല്യങ്ങള്‍ തന്നെയാണു ഗാന്ധിയെന്ന മനുഷ്യനെ തോല്‍പ്പിച്ചിട്ടുള്ളത്
ജാതിയില്ലാതാക്കാന്‍ സാമ്പത്തികമായ നീതികൂടി നടപ്പിലാക്കാതെ കഴിയില്ലെന്നും ഗാന്ധി അംഗീകരിച്ചിട്ടില്ല.

ഗാന്ധിയെ മനുഷ്യനായിക്കണ്ടാല്‍ മാത്രമേ, അദ്ദേഹത്തെ തെറ്റുകളോടുകൂടിത്തന്നെ ആദരിക്കാന്‍ കഴിയുക.

റെഫറന്‍സ്:
1. http://www.bfg-muenchen.de/caste.htm
2. കൈപ്പള്ളിയുടെ പോസ്റ്റിലെ ചന്ദ്രക്കാരന്റെയും കണ്ണൂസിന്റെയും കമന്റ്.

Follow

Get every new post delivered to your Inbox.